സുഹൃത്തിന്‍റെ അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പ്രഫസര്‍ മരിയ ഗ്രാസ്സിയ മാരാ -
അദ്ധ്യാപികയും, ദൈവശാസ്ത്ര പണ്ഡിതയും, ഗ്രന്ഥകര്‍ത്താവും
2019 ഡിസംബര്‍ 31-Ɔο ചൊവ്വാഴ്ച റോമില്‍ വത്തിക്കാനില്‍നിന്നും 8 കി.മീ. അകലെ നൊമെന്താന എന്ന സ്ഥലത്ത് വിശുദ്ധ യൗസെപ്പിതാവിന്‍റെ നാമത്തിലുള്ള ഇടവകപള്ളിയിലാണ് പരിചയക്കാരിയും, അദ്ധ്യാപികയും ഗ്രന്ഥകര്‍ത്താവുമായ അന്തരിച്ച പ്രഫസര്‍, മരിയ ഗ്രാസ്സിയ മാരായുടെ അന്തിമോപചാര ശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തത്.
2. റോമിലെ നൊമെന്താനയിലെ
ഇടവകപ്പള്ളിയിലേയ്ക്ക്
ചൊവ്വാഴ്ച വൈകുന്നേരം 3.30-ന് കാറില്‍ വത്തിക്കാനില്‍നിന്നും ഇടവകപ്പള്ളിയില്‍ എത്തിയ പാപ്പാ, പരേതയുടെ ആത്മശാന്തിക്കായി അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ നടത്തപ്പെട്ട അന്തിമോപചാര ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വംവഹിക്കുകയും സമാപനാശീര്‍വ്വാദം നല്കുകയും ചെയ്തു. ദേവാലയത്തില്‍ സന്നിഹിതരായിരുന്ന പരേതയുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും നേരില്‍ക്കണ്ട് അനുശോചനം അറിയിച്ചശേഷം പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങി.
3. പ്രഫസര്‍ മരിയ മാരാ
അറിവും എളിമയുമുള്ള അദ്ധ്യാപിക
95 വയസ്സുകാരി, പ്രഫസര്‍ മരിയ ഗ്രാസിയ മാരാ റോമിലെ അഗസ്തീനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നീണ്ടകാലം അദ്ധ്യാപികയും, ക്രൈസ്തവ ദൈവശാസ്ത്ര മേഖലയില്‍ അറിയപ്പെട്ട ഗ്രന്ഥകര്‍ത്താവുമാണ്. 95 വയസ്സെത്തിയിട്ടും കുട്ടികള്‍ക്കുള്ള മതബോധന ഗ്രന്ഥങ്ങള്‍ ചിട്ടപ്പെടുത്തുവാനും എഴുതുവാനുമുള്ള താല്പര്യവും അര്‍പ്പണവുമുള്ള തന്‍റെ സുഹൃത്ത് പ്രഫസര്‍ മരിയ മാരാ അറിവിനും ലാളിത്യമാര്‍ന്ന ജീവിതശൈലിക്കും മാതൃകയായി പാപ്പാ ഫ്രാന്‍സിസ് അടുത്തകാലത്ത് റോമിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്യവെ ഉദ്ധരിച്ചത് ഇവിടെ അനുസ്മരണീയമാണ്.
4. വത്തിക്കാന്‍റെ പ്രസ്താവന
വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് പ്രഫസര്‍ മരിയ മാരാ നൊമാന്താനയിലെ വസതിയില്‍ 2019 ഡിസംബര്‍ 30–Ɔο തിയതി തിങ്കളാഴ്ച അന്തരിച്ചത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണിയാണ് റോമിലെ ഒരു ഇടവകയിലെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പോയ പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വകാര്യ സന്ദര്‍ശനത്തെക്കുറിച്ച് ഡിസംബര്‍
30-നുതന്നെ പ്രസ്താവന ഇറക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: