സാൻ ക്രിസ്റ്റോബാൽ ദേ ലാ ഹബാന നഗരത്തിന് പാപ്പായുടെ ആശംസകള്‍
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സാൻ ക്രിസ്റ്റോബാൽ ദേ ലാ ഹബാന എന്ന പേരിൽ അറിയപ്പെടുന്ന നഗരം ക്യൂബയുടെ തലസ്ഥാനമാണ്. 1514ൽ സ്ഥാപിതമായ ഈ നഗരം സാമ്പത്തീക സാംസ്‌കാരിക കേന്ദ്രവും, വിനോദസഞ്ചാരികളുടെ കേന്ദ്രമായി നിലകൊള്ളുന്നു. ഈ നഗരം സ്ഥാപിതമായതിന്‍റെ അഞ്ചാം ശതവാര്‍ഷികാഘോഷത്തിൽ വീഡിയോ സന്ദേശത്തിലൂടെ പങ്കെടുക്കുന്നതിൽ തന്‍റെ ആഹ്ലാദം പ്രകടിപ്പിച്ച പാപ്പാ നഗരത്തിന്‍റെ അഞ്ഞൂറ് വർഷചരിത്രത്തില്‍ അനേകം പേരുടെ സ്വപ്നങ്ങളും, പരിശ്രമവും, ത്യാഗങ്ങളും ഇന്നത്തെയും വരും തലമുറയ്ക്കുമായി അർപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിച്ചു.
ഒരു നഗരത്തിന്‍റെ പ്രധാനപ്പെട്ട മൂന്നു സ്‌തംഭങ്ങളാണ് വിശ്വാസം, ഉപവി, പ്രത്യാശ എന്നിവ എന്ന് പറഞ്ഞ പാപ്പാ വിശ്വാസം നഗരത്തി ന്‍റെ വേരാണെന്നും അത് ജീവിതത്തിന്‍റെ വികസനത്തെയും വളർച്ചയെയും സഹായിക്കുന്നുവെന്നും ആ വേരുകൾ അവരുടെ പൂർവ്വീകരുടെ വിശ്വാസസാക്ഷ്യമാണെന്നും വ്യക്തമാക്കി.
ഹബാനാ നഗരത്തിന്‍റെ പ്രവർത്തനങ്ങളുടെ ആഘോഷം ദിവ്യബലിയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രമാണ് ദിവ്യകാരുണ്യമെന്നും, ദിവ്യകാരുണ്യത്തിന്‍റെ മുന്നിലായിരിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുകയും, നമ്മെ പരിപോഷിപ്പിക്കുകയും, സുവിശേഷത്തിനു സാക്ഷികളായി നമ്മെ അയയ്ക്കുകയും ചെയ്യുന്നുവെന്നും ഓർമ്മപ്പെടുത്തി.
വിശ്വാസത്തിനു സാക്ഷികളാകാൻ വിളിക്കുന്നത് പോലെ ദൈവം ഉപവിയുടെയും സാക്ഷികളാകാൻ വിളിക്കുന്നുവെന്ന് ചൂണ്ടികാണിച്ച പാപ്പാ പരിശുദ്ധ കന്യാമറിയത്തിൽ നിന്നും പഠിക്കാൻ ആഹ്വാനം ചെയ്തു. അവരുടെ മദ്ധ്യേ സന്നിഹിതയായിരിക്കുന്ന ഉപവിയുടെ മാതാവ് ആർദ്രതയോടും അർപ്പണത്തോടും കുടുംബങ്ങളിലും അയൽക്കാരുടെ ഇടയിലും ജോലിസ്ഥലത്തും സ്നേഹം നൽകാൻ പഠിപ്പിക്കുന്നു എന്ന് വിശദീകരിച്ച പാപ്പാ ക്യൂബൻ ജനതയുടെ ഐക്യത്തിൽ സ്ഥാപിതമായ നഗരത്തിന്‍റെ അഞ്ചാം ശതാബ്തിയുടെ നിറവിലായിരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുക എന്ന് ചിന്തിക്കാതെ നമ്മെ തന്നെ നൽകുവാൻ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിപ്പിക്കുന്നു എന്ന് സന്ദേശത്തിൽ സൂചിപ്പിച്ചു.ഒരു ജനതയെ മുന്നോട്ടു പോകാൻ സഹായിക്കുന്ന സമൂഹപരമായ സാഹോദര്യത്തിൽ ജീവിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പ്രത്യാശയെ കുറിച്ച് സൂചിപ്പിച്ചവസരത്തിൽ ഈ ആഘോഷം പ്രത്യാശയെ നവീകരിക്കാനുള്ള ഒരു കാരണമാണെന്നും വിശുദ്ധ ക്രിസ്റ്റഫർ തന്‍റെ സഹോദരങ്ങളെ ചുമലിൽ വഹിച്ചത് പോലെ ക്യൂബന്‍ ജനങ്ങളും സഹോദരങ്ങളെ പരസ്പരം പിന്തുണയ്ക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യത്തെ മാത്രം മുന്നിൽ കണ്ടു നീങ്ങാനും ആഹ്വാനം ചെയ്തു. ജീവിതത്തിൽ എപ്പോഴും പ്രതിസന്ധികളുണ്ടാകും എന്നാൽ ഐക്യത്തിലൂടെയും ഉപവിയിലൂടെയും മുന്നോട്ടു പോകാനുള്ള പ്രത്യാശയില്‍ ജീവിക്കണമെന്നും അത് ജനതയെ ശക്തമാക്കുമെന്നും പാപ്പാ തന്‍റെ സന്ദേശത്തിൽ സൂചിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: