ദുരന്തബാധിതരുടെ നേര്‍ക്ക് സാഹോദര്യ ഹസ്തം നീളണം-പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഫ്രാന്‍സീസ് പാപ്പാ, ജപ്പാനില്‍ ഭൂകമ്പം,സുനാമി, ഫുക്കൂഷിമയിലെ ആണവകേന്ദ്രത്തില്‍ 2011-ലുണ്ടായ ആണവ ചോര്‍ച്ച എന്നീ ത്രിവിധ ദുരന്തങ്ങളുടെ യാതനകള്‍ പേറുന്നവരുമായി ടോക്കിയോയിലെ "ബെല്ലെസാല്ലെ ഹാന്‍സ്സൊമൊണ്‍" കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് തിങ്കളാഴ്ച (25/11/19) കൂടിക്കാഴ്ച നടത്തി.
തന്‍റെ മുപ്പത്തിരണ്ടാമത്തെ വിദേശ അജപാലന സന്ദര്‍ശത്തിലെ രണ്ടാമത്തെ രാജ്യമായ ജപ്പാനില്‍ ശനിയാഴ്ച (23/11/19) ആണ് പാപ്പാ എത്തിയത്. പാപ്പായുടെ ഈ സന്ദര്‍ശനം ചൊവ്വാഴ്ച (26/11/19) സമാപിക്കും. ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ പ്രഥമ വേദി തായ്‌ലന്‍റ് ആയിരുന്നു. പത്തൊമ്പതാം തീയതി (19/11/19) ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ നിന്നു പുറപ്പെട്ട പാപ്പാ ബുധനാഴ്ച (20/11/19) ഉച്ചയോടെയാണ് തായ്‌ലന്‍റില്‍ എത്തിയത്. ഇരുപത്തിമൂന്നു വരെ പാപ്പാ തായ്‌ലന്‍റില്‍ ഉണ്ടായിരുന്നു.
"ബെല്ലെസാല്ലെ ഹാന്‍സ്സൊമൊണ്‍" കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന കൂടിക്കാഴ്ചവേളയില്‍ പാപ്പാ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ജപ്പാനിലെ തന്‍റെ ഇടയസന്ദര്‍ശനത്തിലെ സുപ്രധാനമായ ഒരു വേളയാണ് ത്രിവിധ ദുരന്തങ്ങള്‍ക്കിരകളായവരുമായുള്ള ഈ കൂടിക്കാഴ്ചയെന്ന് പാപ്പാ ആമുഖമായി പറഞ്ഞു.
അര്‍ജന്തീനയുടെ ഗാനം ആലപിച്ച് തന്നെ സ്വാഗതം ചെയ്തവരെയും, തങ്ങളുടെ ചരിത്രം പങ്കുവച്ച തോഷിക്കൊ, തോക്കൂണ്‍, മത്സൂക്കി എന്നിവരെയും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു. ഇവ്വാത്തെ, മിയാഗി, ഫുക്കൂഷിമ എന്നീ പ്രദേശങ്ങളെ മാത്രമല്ല, ജപ്പാനെയും അന്നാട്ടിലെ നിവാസികളെയും മൊത്തത്തില്‍ ബാധിച്ച മൂന്നു ദുരന്തങ്ങളാണ് ഭൂകമ്പവും സുനാമിയും ആണവ അപകടവും എന്ന് പാപ്പാ പറഞ്ഞു.
ദുരന്തബാധിതരോടുള്ള ഐക്യദാര്‍ഢ്യം
ഈ ദുരന്തങ്ങള്‍ക്കിരകളായവര്‍ക്ക് പ്രാര്‍ത്ഥനാ സഹായവും ഭൗതികസഹായവും സാമ്പത്തിക സഹായവും എത്തിച്ചവരില്‍ ജപ്പാന്‍കാര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളും ഉണ്ടായിരുന്നുവെന്നതും പാപ്പാ സന്തോഷപൂര്‍വ്വം കൃതജ്ഞതയോടെ അനുസ്മരിച്ചു. ഈ ദുരന്തംമൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് സഹായം നല്കുന്നത് തുടാരാന്‍ പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സാഹോദര്യ-സൗഹൃദ ഹസ്തങ്ങള്‍
ഭക്ഷണം, വസ്ത്രം പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന വിഭവങ്ങളുടെ അഭാവത്തില്‍ അന്തസ്സാര്‍ന്ന ഒരു ജിവിതം സാധ്യമല്ലെന്നും അതിന് സമൂഹം മുഴുവന്‍റെയും ഐക്യദാര്‍ഢ്യവും താങ്ങും ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ആര്‍ക്കും തനിച്ചു കെട്ടിപ്പടുക്കാനും തനിച്ചു പുനരാരംഭിക്കാനും സാധിക്കില്ലെന്നും നഗരത്തിനു മാത്രമല്ല വീക്ഷണത്തിനും പ്രത്യാശയ്ക്കും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സഹായമേകുന്ന സാഹോദര്യ ഹസ്തം സൗഹൃദ ഹസ്തം ഉണ്ടായിരിക്കണമെന്ന് പാപ്പാ കൂട്ടിചേചര്‍ത്തു.
പുരോഗതിയും മാനദണ്ഡം
നമ്മുടെ ഈ കാലഘട്ടം സാങ്കേതിക പുരോഗതിയെ മാനവ പുരോഗതിയുടെ മാനനദണ്ഡമാക്കാന്‍ പ്രലോഭിതമാണ്, പാപ്പാ തുടര്‍ന്നു. വികസനത്തിന്‍റെയും പുരോഗതിയുടെയും ഈ സാങ്കേതിക മാതൃക വ്യക്തികളുടെയും ജീവിതത്തെയും സമൂഹത്തിന്‍റെ പ്രവര്‍ത്തനത്തെയും രൂപപ്പെടുത്തുകയും പലപ്പോഴും നമ്മുടെ സമൂഹത്തിന്‍റെ എല്ലാ മേഖലകളെയും ദോഷകരമായി ബാധിക്കുന്ന ന്യൂനീകരണപ്രവണതയിലേക്കു നയിക്കുന്നു. ആകയാല്‍ ഇത്തരം വേളകളില്‍ നാം ആരാണെന്നും എന്തായിത്തീരാനാണ് നാം ആഗ്രഹിക്കുന്നതെന്നും അവധാനതയോടെ ചിന്തിക്കുക സുപ്രധാനമാണ്.
വരും തലമുറയോടുണ്ടായിരിക്കേണ്ട കരുതല്‍
നമ്മുടെ പൊതുഭവനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നാം ഒരുകാര്യം മനസ്സിലാക്കണം, അതായത്, തീര്‍ത്തും സ്വാര്‍ത്ഥപരമായ തീരുമാനങ്ങള്‍ നമുക്കെടുക്കാനാകില്ലെന്നതും ഭാവി തലമുറകളോടു വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടെന്നതും. ഈ അര്‍ത്ഥത്തില്‍, നാം ഇന്നു നേരിടേണ്ട അടിയന്തര ഘട്ടങ്ങളോടു പ്രത്യുത്തരിക്കാന്‍ കഴിയുന്നതായ എളിയതും വിരക്തവുമായ ഒരു ജീവിത ശൈലി തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: