തായ്‌ലന്‍റ് മെത്രാൻമാരുമായും, ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനുമായി വാഴ്ത്തപ്പെട്ട നിക്കോലാസ് ബൂങ്ങ് കേർട് കിറ്റ് ബാംറങ്ങ് തീർത്ഥാടന ദേവാലയത്തിൽ വച്ച്  പാപ്പാപ്രഭാഷണം നല്‍കുന്നു. തായ്‌ലന്‍റ് മെത്രാൻമാരുമായും, ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനുമായി വാഴ്ത്തപ്പെട്ട നിക്കോലാസ് ബൂങ്ങ് കേർട് കിറ്റ് ബാംറങ്ങ് തീർത്ഥാടന ദേവാലയത്തിൽ വച്ച് പാപ്പാപ്രഭാഷണം നല്‍കുന്നു. 

പാപ്പാ: പരിശുദ്ധാത്മാവ് സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തെ നയിക്കുന്നു.

തായ്‌ലന്‍റ് മെത്രാൻമാരുമായും, ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനുമായി വാഴ്ത്തപ്പെട്ട നിക്കോലാസ് ബൂങ്ങ് കേർട് കിറ്റ് ബാംറങ്ങ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നല്‍കിയ പ്രഭാഷണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവത്തിന്‍റെ വിശുദ്ധരും വിശ്വസ്ഥരുമായ ജനത്തിന്‍റെ അജപാലകർ എന്ന നിലയിൽ അഭിമുഖികരിക്കുന്ന വെല്ലുവിളികളിലും, സന്തോഷങ്ങളിലും, പ്രത്യാശയിലും, സ്വപ്നങ്ങളിലും, സംരംഭങ്ങളിലും പങ്കുകൊള്ളുന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും തനിക്കു നൽകിയ സ്വാഗതത്തിനും കരുണാദ്രമായ വാക്കുകൾക്കും കാർഡിനൽ ഫ്രാൻസിസ് സേവ്യർ ക്രിയേങ്‌സാക് കോവിതാവാൻജിനു നന്ദി അർപ്പിച്ചു.

വാഴ്ത്തപ്പെട്ട നിക്കോളസ് ബങ്കർഡ് കിറ്റ്ബാംറുങ്

നാം ഇന്ന് സമ്മേളിച്ചിരിക്കുന്ന വാഴ്ത്തപ്പെട്ട നിക്കോളസ് ബങ്കർഡ് കിറ്റ്ബാംറുങിന്‍റെ ദേവാലയത്തിലാണ്. സുവിശേഷവത്ക്കരണത്തിനും മതബോധനത്തിനുമായി തന്‍റെ ജീവിതം സമർപ്പിക്കുകയും ക്രിസ്തു ശിഷ്യരെ രൂപപ്പെടുത്തുകയും ചെയ്ത് പ്രാഥമികമായി  തായ്‌ലന്‍റിലും പിന്നീട്  വിയറ്റ്നാമിലും ലാവോസിന്‍റെ അതിർത്തിയിലും സുവിശേഷവത്കരണം ചെയ്ത അദ്ദേഹം രക്തസാക്ഷിത്വ മകുടം ചൂടി ക്രിസ്തുവിനു സാക്ഷ്യം വഹിചുവെന്നു ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്‍റെ മഹത്തായ സംരക്ഷണയിൽ നമ്മുടെ ഈ കൂടിക്കാഴ്ചയെ സമർപ്പിക്കാം. വാഴ്ത്തപ്പെട്ട നിക്കോളസിന്‍റെ മാതൃക ഏഷ്യയിലെ എല്ലാ പ്രാദേശിക സഭകളിലും സുവിശേഷവത്ക്കരണത്തിനുള്ള വലിയ തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ  നമ്മെ പ്രചോദിപ്പികട്ടെ. അങ്ങനെ നമ്മുടെ കർത്താവിന്‍റെ പ്രേഷിത  ശിഷ്യന്മാരായിത്തീരാനും, അവന്‍റെ സുവിശേഷ സുഗന്ധം ഈ മഹത്തായ ഭൂഖണ്ഡത്തിലുടനീളം പ്രചരിപ്പിക്കാനും നമ്മെ പ്രാപ്തരാക്കും. പാപ്പാ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

വൈവിധ്യങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനം

ഏഷ്യൻ മെത്രാൻ സമിതി സ്ഥാപിതമായതിന്‍റെ അമ്പതാം വാർഷീകം പ്രമാണിച്ചു ആസൂത്രണം ചെയ്യന്ന പദ്ധതികളെ കുറിച്ച് ബോധവാനാണെന്നു പറഞ്ഞ പാപ്പാ മിഷനറിമാർ തങ്ങളുടെ പ്രേഷിത്വത്തിന്‍റെ മുദ്ര പതിപ്പിച്ച അവരുടെ വേരുകൾ സംരക്ഷിക്കപ്പെടുന്ന തീർഥാടനസ്ഥലങ്ങളെ വീണ്ടും സന്ദർശിക്കുന്നതിനും പരിശുദ്ധാത്മാവിൽ നമ്മുടെ ആദ്യ സ്നേഹത്തിന്‍റെ പാത ഉറപ്പിക്കുന്നതിനും, ഭാവിയെ സൃഷ്ടിക്കുന്നതിനും,  സംരക്ഷിക്കുന്നതിനും സഹായിക്കുവാൻ അനുയോജ്യമായ സമയമാണ് ജൂബിലി വര്‍ഷമെന്നും പാപ്പാ ഓർമ്മപ്പെടുത്തി .സാംസ്കാരിക വൈവിധ്യങ്ങളും, ബഹു-മതങ്ങളും നിറഞ്ഞ ഒരു  ഭൂഖണ്ഡത്തിന്‍റെ മധ്യത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത്. ഒരേ സമയം വലിയ സമൃദ്ധി കൊണ്ട് സമ്പന്നരും എന്നാൽ വിവിധ തലങ്ങളിൽ ദാരിദ്ര്യവും ചൂഷണവും മൂലം വിഷമിക്കുന്നവരുമാണെന്ന് സൂചിപ്പിച്ച പാപ്പാ ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ജീവിതത്തെ സുഗമമാക്കുന്ന അനേകം സാധ്യതകളെ തുറക്കുന്നുവെങ്കിലും അവ ഉപഭോക്തൃത്വത്തിന്‍റെയും ഭൗതികവാദത്തിന്‍റെയും വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും  പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നും വ്യക്തമാക്കി. മയക്കുമരുന്നിന്‍റെയും മനുഷ്യക്കടത്തിന്‍റെയും പിടിയിൽ കഴിയുന്നവരുടെ മോചനം, ധാരാളം കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പരിചരണം, മോശമായ തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളികളായ നിരവധി പേര്‍ അനുഭവിക്കുന്ന ചൂഷണം,  സമ്പന്നരും ദരിദ്രരും തമ്മിലുള്ള  സാമ്പത്തികവും സാമൂഹികവുമായ അസമത്വം എന്നിങ്ങനെ ജനങ്ങള്‍ അനുഭവിക്കുന്ന  ദുരിതങ്ങളെ  സ്വയം ഏറ്റെടുത്ത് ഈ പിരിമുറുക്കങ്ങൾക്കിടയിൽ തങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ക്കൊപ്പം പോരാടുകയും മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന അജപാലകരാണ് നിങ്ങളെന്നും പാപ്പാ വെളിപ്പെടുത്തി.

സുവിശേഷവത്ക്കരണത്തെ തടസ്സപ്പെടുത്തുന്നവയെ തിരിച്ചറിയണം

നമുക്ക് മുമ്പുണ്ടായിരുന്ന ആദ്യത്തെ മിഷനറിമാരുടെ ഓർമ്മയും അവരിൽ നിറഞ്ഞിരുന്ന അസാധാരണമായ ധൈര്യവും, സന്തോഷവും കൂടുതൽ വിശാലവും പരിവർത്തനാത്മകവുമായ കാഴ്ച്ചപ്പാടോടേ നമ്മുടെ ഇന്നത്തെ സാഹചര്യത്തെയും ദൗത്യത്തെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കും. പ്രധാനമായി കഴിഞ്ഞ കാലങ്ങൾ എപ്പോഴും സുവിശേഷപ്രഘോഷണത്തിന് കൂടുതൽ അനുകൂലമായിരുന്നു എന്ന വിശ്വാസത്തിൽ നിന്ന് ആ ഓർമ്മ നമ്മെ സ്വതന്ത്രമാക്കുന്നു. കൂടാതെ ഫലമില്ലാത്ത ചർച്ചകളിലും, നമ്മിൽ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് നമ്മുടെ പ്രവർത്തനങ്ങളെ തളർത്തുന്ന മനോഭാവങ്ങളിൽ നിന്നും വിമുക്തമാകാനും നമ്മെ സഹായിക്കുന്നു. സഭയിലെ ചില ഘടനകളും, മനോഭാവങ്ങളും സുവിശേഷവത്ക്കരണത്തിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന് നമുക്കറിയാം. എങ്കിലും നല്ല ഘടനകൾ പോലും സഹായകമാകുന്നത് ഒരു ജീവിതത്തെ നിരന്തരം ചലിപ്പിക്കുകയും നിലനിർത്തുകയും വിലയിരുത്തുകയും ചെയ്യുമ്പോൾ മാത്രമാണ്. ആത്യന്തികമായി, നവജീവിതവും, ആധികാരികമായ സുവിശേഷ  ചൈതന്യവും, സഭയുടെ വിളിയോടുള്ള വിശ്വസ്ഥതതയും  ഇല്ലാതെ, ഏതൊരു പുതിയ ഘടനയ്ക്കും ഉടൻ തന്നെ അത് ഫലപ്രദമല്ലെന്ന് തെളിയിക്കുവാൻ സാധിക്കും.(cf Evangelii Gaudium, 26).അതോടൊപ്പം നമ്മുടെ സുപ്രധാനപ്പെട്ട പ്രാർത്ഥനയുടെയും മദ്ധ്യസ്ഥതയുടെയും ശുശ്രൂഷയിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുകയും ചെയ്യും.

മിഷനറിമാരെ നയിക്കുന്ന പരിശുദ്ധാത്മാവ്

രാജ്യങ്ങളിലെ നമ്മുടെ പ്രേഷിതപുരോഗതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ  പരിശുദ്ധാത്മാവ് നമുക്ക് മുന്നേ ചെന്ന് എല്ലാവരെയും ഒരുമിച്ചുകൂട്ടുന്നുവെന്ന  അറിവിൽ ആത്മവിശ്വാസമുണ്ടായിരിക്കണം എന്ന ആദ്യ പാഠമാണ് നാം പഠിക്കേണ്ടത്. പുതിയ വിവരണങ്ങള്‍ രൂപപ്പെടുന്ന എല്ലാ സ്ഥലങ്ങളിലേക്കും പോകാൻ സഭയെ ആദ്യമായി ക്ഷണിച്ചത് പരിശുദ്ധാത്മാവാണ്. യേശുവിന്‍റെ വചനങ്ങളെ എല്ലാ നഗരങ്ങളുടെയും സംസ്കാരങ്ങളുടെയും അന്തരാത്മാവിലെത്തിക്കുന്നതും ആത്മാവാണ്(74). പരിശുദ്ധാത്മാവ് മിഷനറിമാരുടെ മുന്നിലൂടെ സഞ്ചരിച്ച് അവരോടൊപ്പം വസിക്കുന്നു. ഒരു ദേശത്തിന്‍റെയും, ജനത്തിന്‍റെയും, സംസ്കാരത്തിന്‍റെയും, സാഹചര്യത്തിന്‍റെയും പേരിൽ ആരെയും ഒഴിവാക്കാതെ എല്ലാവരിലും സുവിശേഷം എത്തിക്കാനായി അപ്പോസ്തലന്മാരെയും എണ്ണമറ്റ മിഷനറിമാരെയും പ്രേരിപ്പിച്ചു. അന്യസംസ്കാരം സുവിശേഷത്തെ എളുപ്പത്തിൽ സ്വീകരിക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല;  മറിച്ച്, പുതിയ യാഥാർത്ഥ്യങ്ങളിലേക്ക് അവർ കടന്നു ചെല്ലുകയും, തങ്ങൾ നിർവ്വഹിക്കുന്ന പ്രേഷിതദൗത്യത്തിന്‍റെ  സൗന്ദര്യത്തെ കുറിച്ച് ബോധവാന്മാരായിത്തീരുകയുമാണ് ചെയ്തത്.

ക്രിസ്തുവിന്‍റെ മുൻഗണന നമ്മുടെയും മുൻഗണന

ദൈവത്തിന്‍റെ  കണ്ണുകളിൽ എല്ലാ ജീവിതത്തിനും മൂല്യമുണ്ട്. അപ്പോസ്തലന്മാരും,  മിഷനറിമാരും ധൈര്യവുമുള്ളവരായിരുന്നു. കാരണം സുവിശേഷമെന്നത് നിയമജ്ഞരും, പാപികളും,  ചുങ്കക്കാരും, വേശ്യകളുമായ എല്ലാവരുമായും പങ്ക് വയ്ക്കപ്പെടോണ്ട ഒരു ദാനമാണെന്ന് അവർ അറിഞ്ഞിരുന്നു. സഭയെ ഏൽപ്പിച്ച ദൗത്യം സുവിശേഷപ്രഘോഷണത്തിൽ മാത്രമല്ല, സുവിശേഷം വിശ്വസിക്കാനും അത് സ്വയം മുറുകെ പിടിക്കാനും പരിവർത്തനം ചെയ്യാനും നാം നമ്മെ അനുവദിക്കുകയെന്നതാണ് സുവിശേഷവത്ക്കരണത്തിന്‍റെ ഏറ്റവും സുപ്രധാനപ്പെട്ട ഘടകം. ഇതിനർത്ഥം, ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ ജീവിക്കുകയും, ചരിക്കുകയും ചെയ്യുക എന്നതാണ്. ക്രിസ്തുവുമായുള്ള ഐക്യത്തിൽ നിന്ന് കൊണ്ട് ക്രിസ്തു അന്വേഷിക്കുന്നത് അന്വേഷിക്കാനും ക്രിസ്തു സ്നേഹിക്കുന്നതിനെ സ്നേഹിക്കുവാനും ക്രിസ്തു എന്തിനാണോ മുൻഗണന നൽകുന്നത് അതിനെ നമ്മുടെയും മുൻഗണനയായി സ്വീകരിക്കാനും ഭയപ്പെടരരുതെന്നും  പാപ്പാ ആഹ്വാനം ചെയ്തു.

മെത്രാന്‍റെ ഏറ്റവും അടുത്ത അയൽക്കാരൻ വൈദീകനായിരിക്കണം

അജപാലകനായ ഒരു വ്യക്തി തന്‍റെ അജഗണത്തിന്‍റെ ബലത്തെയും ബലഹീനതയെയും ആഴത്തിൽ അറിയുന്നവനായിരിക്കണം. മെത്രാന്മാർ തങ്ങളുടെ വാതിലുകൾ പുരോഹിതർക്കായി തുറന്നിടണം. ഒരു മെത്രാന്‍റെ ഏറ്റവും അടുത്ത അയൽക്കാരൻ വൈദീകനാണെന്ന് മറക്കാതിരിക്കുക. മെത്രാന്മാർ അവരുടെ പുരോഹിതരെ ശ്രവിക്കുകയും എല്ലാ സന്ദര്‍ഭങ്ങളിലും പ്രത്യേകിച്ച് അവർ നിരുത്സാഹപ്പെടുന്ന അവസരങ്ങളിൽ അവരെ അനുയാത്ര ചെയ്യുകയും ന്യാധിപന്മാരാകാതെ നല്ല പിതാവായും ശ്രേഷ്ഠ സഹോരന്മാരെ പോലെയും അവരോടു പെരുമാറണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. പ്രത്യാശയും ആശ്രയബോധവും അനുഭവപ്പെടുന്ന ഒരു അന്തരീക്ഷം രൂപപെടുത്തണമെന്നും പാപ്പാ സൂചിപ്പിച്ചു. വിശുദ്ധ നിക്കോളാസിന്‍റെയും വിശുദ്ധരായ എല്ലാ പ്രേഷിതരുടെയും മാദ്ധ്യസ്ഥം അപേക്ഷിച്ചു കൊണ്ട് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2019, 11:43