വടക്കൻ മസിഡോണിയാ പ്രസിഡണ്ടിന്‍റ് പാപ്പായെ സ്വീകരിക്കുന്നു വടക്കൻ മസിഡോണിയാ പ്രസിഡണ്ടിന്‍റ് പാപ്പായെ സ്വീകരിക്കുന്നു  

അഭയാർത്ഥികൾക്ക് വേണ്ടി രാജ്യം ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി

Skopje യിലെ പ്രസിഡണ്ടിന്‍റെ കൊട്ടാരത്തിൽ അധികാരികളോടും നയതന്ത്രക്കരോടും പൗരസമൂഹത്തോടും മേയ് 7 ചൊവാഴ്ച നടത്തിയ പ്രഭാഷണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

തനിക്ക് നൽകിയ സ്വാഗതത്തിനു അധികാരികൾക്കും അവിടെ സന്നിഹിതരായ മറ്റു മത സമൂഹങ്ങളുടെ പ്രതിനിധികൾക്കും നന്ദി പറഞ്ഞു കൊണ്ടാരംഭിച്ച പരിശുദ്ധ പിതാവിന്‍റെ പ്രഭാഷണം വടക്കൻ മസദോണിയയിൽ  ആദ്യമായി കാലു കുത്തുന്ന പത്രോസിന്‍റെ പിൻഗാമിയായി പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 25ആം വാർഷികത്തിൽ എത്താൻ കഴിഞ്ഞതിൽ തന്‍റെ സന്തോഷമറിയിച്ചു കൊണ്ടാണ് ആരംഭിച്ചത്.

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു പാലമാണ്  നിങ്ങളുടെ നാടെന്ന് പറഞ്ഞ പാപ്പാ അത് വിവിധ സംസ്ക്കാരങ്ങളുടെ സംഗമസ്ഥാനമാണെന്നും ഓർമ്മിച്ചു. അപ്പോസ്തലന്മാരുടെ കാലം മുതലുള്ള ക്രിസ്തീയ സാന്നിധ്യവും, ബൈസൈൻടൈൻ, ഓട്ടമാൻ സാന്നിധ്യങ്ങളും ചേർന്ന് വടക്കൻ മസി‍ഡോണിയാ വിവിധ സംസ്കാരങ്ങളുടെ മുഖം പ്രതിബിംബിക്കുന്നു. ഇവിടെ വിവിധ മത, വംശ തനിമകൾ നിലനിർത്തിക്കൊണ്ടുള്ള സഹവാസം ആരെയും തഴയാതെ, ആരുടേയും മേൽ ഭരിക്കാതെ, തരം താഴ്ത്താതെയുള്ള ഒരു രീതി കണ്ടെത്തി. ഇവയെല്ലാം ചേർന്ന് ഒരു തനിമയാർന്ന മൊസായിക് ചിത്രം പോലെ എല്ലാ ചെറിയ കഷണങ്ങൾ പോലും ആ മുഴുവൻ കലാരൂപത്തിന്‍റെ ഭംഗിക്ക് അത്യാവശ്യമാകും പോലെ ഓർത്തോഡോക്ക്സ് കാരും, കത്തോലിക്കരും, മറ്റു ക്രിസ്തീയ വിശ്വാസികളും മുസ്ലിംങ്ങളും, യഹൂദരും ഒന്നിച്ച് ജീവിക്കാൻ കഴിയുന്നത് ഏറ്റം മനോഹരമാണെന്ന് നിരീക്ഷിച്ച പാപ്പാ വിവിധ മതങ്ങളും, വംശങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന, എല്ലാ വ്യക്തികളുടേയും അന്തസ്സു മാനിക്കുന്ന, അടിസ്ഥാന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ തീർച്ചയായും ഫലo നല്‍കുമെന്നും പറഞ്ഞു.

അഭയാർത്ഥികൾക്ക് വേണ്ടി  രാജ്യം ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ ഈ സേവനം നിങ്ങൾക്ക് ഒരു ബഹുമതിയാണെന്നും അറിയിച്ചു. അവരുടെ സ്വന്തം നാട്ടുകാരിയായ മദർ തെരേസയെയും ദൈവസ്നേഹത്തെപ്രതി സഹോദര സ്നേഹം തന്നെ ജീവിതത്തിന്‍റെ പരമപ്രധാന നിയമമാക്കി  അവൾ അവളുടെ സഹോദരിമാരിലൂടെ ലോകത്തിലെ മുഴുവൻ പ്രാന്തപ്രദേശങ്ങളിലുമെത്തി, തഴയപ്പെട്ട, പാവങ്ങളിൽ പാവങ്ങൾക്കായി ചെയ്ത നന്മകളെയും അനുസ്മരിച്ച പാപ്പാ മദർ തെരേസായുടെ പ്രവർത്തനം തുടരാൻ ഈ രാജ്യത്തിന്‍റെ മക്കളായ ഓരോരുത്തർക്കും കഴിയട്ടെ എന്നാശംസിച്ചു. 

വിവിധ സംസ്കാരങ്ങളും, മതങ്ങളും, ജനങ്ങളും പര സ്പരം അംഗീകരിച്ച് അവരവരുടെ സംസ്കാര തനിമയും ജീവസ്സാർന്ന പ്രവർത്തനങ്ങളും പൊതുവായ ഒരു ലക്ഷ്യം പണിതുയർത്താൻ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 10:24