പാപ്പായെ സ്വീകരിക്കുന്ന ജനം പാപ്പായെ സ്വീകരിക്കുന്ന ജനം 

സമാധാനം ഒരു ദാനവും ഒരു ഉത്തരവാദിത്വവുമാണ്

മെയ് മാസം ആറാം തിയതി സോഫിയായിലെ നെസാവിസിമോസ്റ്റ് ചത്വരത്തിൽ നടത്തിയ സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കു ശേഷം പരിശുദ്ധ പിതാവ് നടത്തിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നമ്മൾ സമാധാനത്തിനായി പ്രാർത്ഥിച്ചത്. സ്രഷ്ടാവും പിതാവുമായ ദൈവത്തോടു അഗാധമായ സ്നേഹത്തിലായിരുന്ന അദ്ദേഹം അതേ സ്നേഹവും ബഹുമാനവും സൃഷ്ടികളോടും തന്‍റെ യാത്രയിൽ കണ്ടെത്തിയ വ്യക്തികളോടും കാണിച്ചു. ആ സ്നേഹം വിശുദ്ധന്‍റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി അദ്ദേഹത്തെ ഒരു സത്യസമാധാന സ്ഥാപകനാക്കിയെന്നു പറഞ്ഞ പാപ്പാ നാമും അതേ പാതയിൽ ചരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നോർമ്മിപ്പിച്ചു.

സമാധാനം ഒരു ദാനവും ഒരു ഉത്തരവാദിത്വവുമാണ്. അതിനെ നാം അഭ്യർത്ഥിക്കുകയും, ഉദ്യമിക്കുകയും വേണം. അതിനായി അനുദിനം അദ്ധ്വാനിക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ സമാധാനം പ്രാവർത്തീകമാകുന്നത് ചിലരുടെ സ്വാർത്ഥമായ ഹീന താല്‍പര്യങ്ങൾക്ക് മുൻതൂക്കം നല്‍കി വ്യക്തികളുടെ അലംഘനീയമായ അന്തസ്സിനെ ഹനിക്കാതിരിക്കുമ്പോഴാണെന്നും ഉത്‌ബോധിപ്പിച്ചു.

സമാധാനത്തിനായി സംവാദം നമ്മുടെ മാർഗ്ഗവും, പരസ്പര ധാരണ നമ്മുടെ പെരുമാറ്റ ചട്ടവും പരസ്പര ബഹുമാനം നമ്മുടെ സമ്പ്രദായവും പ്രമാണവുമാകണമെന്ന് പാപ്പാ അബുദാബിയിൽ ഒപ്പുവച്ച മനുഷ്യ സാഹോദര്യം എന്ന പ്രമാണം ഉദ്ധരിച്ചു കൊണ്ട് ഓർമ്മിപ്പിച്ചു. ഈ സന്ധ്യയിൽ നാം കുട്ടികൾ കൊളുത്തിയ ദീപനാളങ്ങയളുടെ മുന്നിൽ പ്രാർത്ഥിച്ചു.  ഈ ദീപങ്ങൾ നമ്മിലെ സ്നേഹാഗ്നിയുടെ പ്രതീകമാണെന്നും അത് നമ്മൾ ചെന്നെത്തുന്നയിടങ്ങളിലെല്ലാം കരുണയുടേയും, സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും  ദീപസ്തംഭമായി മാറണമെന്നും, ലോകം മുഴുവൻ പ്രകാശം ചൊറിയണമെന്നും ഈ സ്നേഹാഗ്നിയുടെ ചൂടി നാൽ  യുദ്ധങ്ങളുടേയും കലഹങ്ങളുടെയും കൊടും തണുപ്പിനെ ദുരികരിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ബൾഗേറിയായുടെ ഹൃദയഭാഗമായ സോഫിയാ ഒരു പ്രതീകാത്മക സ്ഥാനമാണ് . ഇവിടെ നിന്ന് നോക്കിയാൽ വിവിധ സഭകളുടെയും മതവിഭാഗങ്ങളുടേയും ആരാധന സ്ഥലങ്ങൾ കാണാം. ഓർത്തോഡോക്ക്സ് സഹോദരരുടെ വിശുദ്ധ നെദേല്ല്യ ദേവാലയവും, കത്തോലിക്കരുടെ വി. യൗസേ പ്പിന്‍റെ ദേവാലയവും, നമ്മുടെ മുതിർന്ന സഹോദരരായ യഹൂദരുടെ സിനഗോഗും, മുസ്ലിം സഹോദരരുടെ മോസ്ക്കും ഏറ്റവും അടുത്തായി അർമേനിയരുടെ ദേവാലയവും കാണാം. ഈ സ്ഥലം സമാധാന സാക്ഷ്യത്തിന്‍റെ ഒരു പ്രതീകാത്മകയിടമായി തീരട്ടെയെന്നും, ഈ പ്രാർത്ഥനയിൽ നമ്മുടെ സ്വരങ്ങൾ ഒന്നായി സമാധാനത്തിനായുള്ള ഉൽക്കടമായ ആഗ്രഹമായി തീരട്ടെ എന്നും. നമ്മുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും, പ്രത്യേകിച്ച് യുദ്ധത്താൽ നിശബ്ദമാക്കപ്പെട്ടയിടങ്ങളിലും ഭൂമി മുഴുവനും സമാധാനം പുലരട്ടെയെന്നും ഫ്രാൻസിസ് പാപ്പ പ്രത്യാശിച്ചു.

ഈ സ്വപ്നസാക്ഷാൽക്കാരത്തിനായി മത, രാഷ്ട്ര , സാംസ്കാരിക നായകർ ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെയെന്നും നാം എവിടെ ആയാലും എന്തു ചെയ്യുമ്പോഴും "എന്നെ  സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമെ" എന്ന് പറയാൻ കഴിയട്ടെയെന്നും പാപ്പാ ആഹ്വാനം ചെയ്തു. പാപ്പായായിരുന്ന വി.ജോൺ 23 ആമന്‍റെ സ്വപ്നമായിരുന്ന സമാധാനം വിളയാടുന്ന ഭവനമായി ഭൂമി മാറട്ടെ ( പാച്ചേം ഇൻ തേറിസ് )  എന്ന് നമുക്ക് ആശംസിക്കാമെന്ന് പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2019, 10:14