Mother of Medjugorje Mother of Medjugorje 

മെജുഗോരെ തീര്‍ത്ഥാടനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അംഗീകാരം

മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം മെജുഗോരെ തീര്‍ത്ഥാടനത്തിന് വത്തിക്കാന്‍റെ അനുമതിയും അംഗീകാരവും. ദര്‍ശനങ്ങളും സന്ദേശങ്ങളും ഇനിയും ഗഹനമായ പഠനങ്ങള്‍ക്ക് വിധേയമാകും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മെജുഗോരെ ദൈവമാതൃ സന്നിധാനം
1981 ജൂണ്‍ മാസം മുതല്ക്കാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ-ഹെര്‍സെഗോവിനായിലെ മെജുഗോരെ എന്ന സ്ഥലത്ത് 6 യുവാക്കള്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെടുകയും, പതിവായി ലോകസമാധാനത്തിന്‍റെ സന്ദേശങ്ങള്‍ നല്കിപ്പോരുകയും ചെയ്യുന്നത്. അന്നാള്‍ മുതല്‍ മെജുഗോരെയിലേയ്ക്ക് ധാരാളം വിശ്വാസികള്‍ കന്യാകാനാഥയുടെ സമാധനസന്ദേശം ശ്രവിക്കാനും മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാനുമായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും യാത്രചെയ്തു പോരുന്നു.

മെജുഗോരെ തീര്‍ത്ഥാടനങ്ങള്‍
2018 മെയ് 31-ന് വത്തിക്കാന്‍ നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശകനും, പോളണ്ടിലെ വാര്‍സ്വാ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസറിന്‍റെ പഠനങ്ങളുടെ വെളിച്ചത്തിലാണ് മെജുഗോരെയിലെ ഇടവകപ്പള്ളിയെ കേന്ദ്രീകരിച്ച് സമാധാനരാജ്ഞിയായ പരിശുദ്ധ കന്യകാനാഥയുടെ ദര്‍ശനസ്ഥാനത്തേയ്ക്ക് വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളെ സഭ അംഗീകരിച്ചത്. മെജുഗോരെയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശകന്‍, ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസറാണ് മെജുഗോരെ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളെ സഭ അംഗീകരിക്കുന്ന അനുമതി മെയ് 11- Ɔ൦ തിയതി ശനിയാഴ്ച മെജുഗോരെയിലെ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ പ്രസിദ്ധപ്പെടുത്തിയത്. സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ലൂയിജി പെസ്സൂത്തോ, ഇടവക തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ജോസഫ് ഐവനോവിച് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇനിയും നിജപ്പെടുത്താത്ത ദര്‍ശനങ്ങള്‍
തീര്‍ത്ഥാടനത്തിനുള്ള അനുമതി വത്തിക്കാന്‍ നല്കുമ്പോഴും, മെജുഗോരെയിലെ
6 യുവജനങ്ങള്‍ക്ക് ഇന്നുവരെയും ദൈവമാതാവു നല്കിയ ദര്‍ശനങ്ങളെയും, അവയുടെ സന്ദേശങ്ങളെയും കുറിച്ചുള്ള പൊന്തിഫിക്കല്‍ സ്ഥിരീകരണമോ അംഗീകാരമോ ഇനിയും തീര്‍പ്പായിട്ടില്ലെന്നും, അവയെല്ലാം പഠന വിധേയമാക്കി- ക്കൊണ്ടിരിക്കുകയാണെന്നും, അത് സമയം എടുക്കുന്ന വസ്തുതയാണെന്നും ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മെജുഗോരെയിലേയ്ക്ക്  തീര്‍ത്ഥാടക പ്രവാഹം
കന്യകാനാഥയുടെ മാദ്ധ്യസ്ഥതയില്‍ ദൈവകൃപ നേടുന്നതിനായി മെജുഗോരോയിലേയ്ക്ക് അനുദിനം ഒഴുകുന്ന തീര്‍ത്ഥാടകരുടെ ഗണ്യമായ സംഖ്യ വത്തിക്കാന്‍ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതിനുശേഷമാണ് മെജുഗോരെ തീര്‍ത്ഥാടനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗിക അംഗീകാരം നല്കിയതെന്ന്, തീര്‍ത്ഥാടന കേന്ദ്രത്തെയും അവിടെ സംഭവിക്കുന്ന ദര്‍ശന സംഭവങ്ങളെയും കുറിച്ച് പഠിക്കാന്‍ നിയുക്തനായിരിക്കുന്ന ആര്‍ച്ചുബിഷപ്പ് ഹെന്‍റീക് ഹോസര്‍ അറിയിച്ചു.

 സമാധാനരാജ്ഞിയുടെ ദര്‍ശന പ്രതിഭാസം
ഇന്നും തുടരുന്ന ദൈവികദര്‍ശനത്തിന്‍റെ പ്രതിഭാസമാണ് മെജുഗോരെയിലെ യുവജനങ്ങള്‍ പങ്കുവയ്ക്കുന്നത്. വീക്കാ ഐവാന്‍കോവിച്, മരീയ പാവുളോവിച്, ഐവാന്‍ ഡ്രാജിക്കേവിച്, ഐവാങ്ക ഐവങ്കോവിച്, മിര്‍ജാനാ ഡ്രാജിക്കേവിച്, ജക്കോവ് കോളോ എന്നീ യുവാക്കള്‍ക്കാണ് 1981 ജൂണ്‍ 24-ല്‍ ആദ്യമായി കന്യകാനാഥ പ്രത്യക്ഷപ്പെട്ട് വിശ്വശാന്തിയുടെ സന്ദേശം നല്കിയത്. അന്ന് മെജുഗോരെ കമ്യൂണിസ്റ്റ് രാജ്യമായ യുഗോസ്ലാവിയായുടെ ഭാഗമായിരുന്നു. ഇന്നും കന്യകാനാഥ നല്കുന്ന ദര്‍ശനവും സന്ദേശങ്ങളും ശ്രവിക്കുന്ന ഈ ആറുപേരും പ്രായപൂര്‍ത്തിയെത്തി, അവരവരുടെ ജീവിതപരിസരങ്ങളില്‍ വിശ്വാസജീവിതം തുടരുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2019, 17:50