അവയവദാനം-സാര്‍വ്വത്രിക സാഹോദര്യാവിഷ്ക്കാരം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മനുഷ്യ ശരീരത്തേയൊ ശരീരാവയവത്തേയൊ വില്പനച്ചരാക്കുന്നത് മാനവാന്തസ്സിനു വിരുദ്ധമാണെന്ന് മാര്‍പ്പാപ്പാ.
ശരീരാവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള “അയിദൊ” (AIDO) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, ഇറ്റലിയിലെ ഒരു സംഘടനയിലെ നാനൂറോളം പേരടങ്ങുന്ന ഒരു സംഘത്തെ ശനിയാഴ്ച (13/04/19) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
രക്തദാനവും അവയവദാനവും ധാര്‍മ്മികവും മതപരവുമായ ദര്‍ശനത്തെ മാനിച്ചുകൊണ്ടുള്ളതായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അവയവദാനം ഒരു സാമൂഹ്യാവശ്യത്തോടു പ്രത്യുത്തരിക്കുന്നുവെന്നും കാരണം, വൈദ്യചികിത്സാരംഗത്ത് ഏറെ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്നും അവയവങ്ങളുടെ ആവശ്യം വളരെ കൂടുതലാണെന്നും പാപ്പാ പറഞ്ഞു.
അവയവദാതാക്കളെയും സ്വീകര്‍ത്താക്കളെയും സമൂഹത്തെയും സംബന്ധിച്ചിടത്തോളം അവയവദാനത്തിന്‍റെ പ്രാധാന്യം അതിന്‍റെ “പ്രയോജനത്വത്തില്‍” ഒതുങ്ങിപ്പോകുന്നില്ലയെന്നും കാരണം, ഈ ദാനം അഗാധവും സ്നേഹത്താലും പരോന്മുഖതയാലും സാന്ദ്രതമവുമായ അനുഭവമാണെന്നും പാപ്പാ വിശദീകരിച്ചു.
അവയവ ദാനം സാമൂഹ്യോത്തരവാദിത്വത്തിന്‍റെ ചെയ്തി എന്നതിലുപരി എല്ലാവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാര്‍വ്വലൗകിക സാഹോദര്യത്തിന്‍റെ ആവിഷ്ക്കാരമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
അവയവദാനത്തിന്‍റെതായ വിസ്മയകരങ്ങളായ മാര്‍ഗ്ഗങ്ങള്‍ വഴി ജീവനെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തുടരാന്‍ പാപ്പാ “അയിദൊ” സംഘടനയിലെ അംഗങ്ങള്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: