'ക്രിസ്തൂസ് വീവിത്ത്' പാപ്പായുടെ അപ്പസ്തോലിക പ്രബോധനം
സി.റൂബിനി സി.റ്റി.സി
"ക്രിസ്തു ജീവിക്കുന്നു. അവനാണ് നമ്മുടെ പ്രത്യാശ. അത്ഭുതകരമായ രീതിയിൽ അവൻ നമ്മുടെ ലോകത്തിനു യുവത്വം പകരുന്നു. എല്ലാ യുവ ക്രിസ്ത്യാനികളോടും ഞാൻ ആദ്യം പറയാനുദ്ദേശിക്കുന്ന വാക്കുകൾ ഇതാണ് : ക്രിസ്തു ജീവിക്കുന്നു, അവൻ നിങ്ങളും ജീവസ്സുറ്റവരായിരിക്കാൻ ആഗ്രഹിക്കുന്നു" ഫ്രാൻസിസ് കഴിഞ്ഞ മാർച്ച് 25 ആം തിയതി ഒപ്പു വച്ച യുവജന സിനഡിനുശേഷമുള്ള അപ്പോസ്തോലിക പ്രബോധനം ആരംഭിക്കുന്നതിങ്ങനെയാണ്. 'ക്രിസ്തൂസ് വീവിത്' ക്രിസ്തു ജീവിക്കുന്നു എന്ന് പേരിട്ടിട്ടുള്ള ഈ അപ്പോസ്തോലിക പ്രബോധനത്തിന് ഒമ്പത് അദ്ധ്യായങ്ങളാണുള്ളത്.
ഒന്നാം അദ്ധ്യായം
യുവാക്കളെക്കുറിച്ച് പറയുന്ന വിശുദ്ധലിഖിത വാക്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാം അദ്ധ്യായത്തിൽ ഇന്നത്തെ ലോകം യുവാക്കളെ അത്ര ബഹുമാനിക്കുന്നില്ലെങ്കിലും ദൈവം മറിച്ചാണ് ചിന്തിക്കുന്നതെന്നു കാണിക്കുന്ന വചനഭാഗങ്ങൾ ഉദ്ധരിക്കുന്നു.
രണ്ടാം അദ്ധ്യായം
"നിത്യയുവാവായ യേശു" എന്ന തലക്കെട്ടോടുകൂടി രണ്ടാം അദ്ധ്യായം തന്‍റെ കുടുംബത്തിന്‍റെ ജീവിതത്തിൽ ഭാഗഭാക്കാകുന്ന യേശുവിനെക്കുറിച്ച് വിവരിച്ച ശേഷം സഭയിലെ യുവാക്കളെക്കുറിച്ചും അവർ നേരിടുന്ന പ്രശ്‍നങ്ങളെക്കുറിച്ചും എഴുതുന്നു. നസ്രറത്തിൽ നിന്നുള്ള യുവതിയായ മറിയം എന്ന് മാതാവിനെ വിശേഷിപ്പിക്കുന്ന പാപ്പാ ഇതാ കര്‍ത്താവിന്‍റെ ദാസി എന്ന അവളുടെ സമ്മതം, സാഹസീകതകള്‍ ഏറ്റെടുക്കാനും ദൈവത്തിന്‍റെ വാഗ്ദാന വാഹകയെന്നു തിരിച്ചറിഞ്ഞ് മുന്നേറാനും പഠിപ്പിക്കുന്നു. അനേകം യുവ വിശുദ്ധരുടെ പേരുകളും രണ്ടാം അദ്ധ്യായത്തിൽ പാപ്പാ എടുത്തു പറയുകയും ചെയ്യുന്നു.
മൂന്നാം അദ്ധ്യായം
മൂന്നാം അദ്ധ്യായം നിങ്ങളാണ് ദൈവത്തിന്‍റെ 'ഇന്ന്' എന്നാണ് പേരിട്ടിരിക്കുന്നത്. യുവാക്കളാണ് ലോകത്തിന്‍റെ ഭാവി പക്ഷെ അവരാണ് അതിന്‍റെ 'ഇന്ന്' എന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു. ഇന്നിന്‍റെ അടയാളങ്ങളായ ഡിജിറ്റൽ ലോകത്തെക്കുറിച്ചും, പ്രവാസ ജീവിതങ്ങളെക്കുറിച്ചും, കുട്ടികളുടെ ദുരുപയോഗത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന പാപ്പാ ഇരുണ്ടതും, വേദനിക്കുപ്പിക്കുന്നതുമായ എല്ലാ സാഹചര്യങ്ങളിലും നിന്ന് പുറത്തേക്കുള്ള വഴിയുണ്ടെന്നു യുവാക്കളെ ഓർമ്മിപ്പിക്കുന്നു.
നാലാം അദ്ധ്യായം
എല്ലാ യുവജനങ്ങൾക്കുമായി മൂന്നു വലിയ സത്യങ്ങളെ പ്രഖ്യാപിക്കുന്ന അദ്ധ്യായമാണ് നാലാമത്തെ അദ്ധ്യായം. ദൈവം സ്നേഹമാണെന്നും, ക്രിസ്തു രക്ഷിക്കുമെന്നും, അവൻ ഇന്നും ജീവിക്കുന്നതുമാണ് ഈ മൂന്നു സത്യങ്ങള്‍. ഈ സന്ദേശം എല്ലാ യുവാക്കൾക്കുമുള്ള ഒരു സന്ദേശം എന്നാണ് ഈ അദ്ധ്യായത്തിന്‍റെ ശീര്‍ഷകം.
അഞ്ചാം അദ്ധ്യായം
യുവാക്കളുടെ വഴികൾ എന്ന് വിളിക്കുന്ന അഞ്ചാം അദ്ധ്യായത്തിൽ ആത്മീയ വളര്‍ച്ചയ്ക്കായി യേശുവുമായുള്ള ബന്ധം നിലനിർത്തേണ്ട ആവശ്യകതയെ എടുത്തുപറയുന്നു. വിശ്വാസം ജീവിക്കാൻ സാഹോദര്യത്തിന്‍റെ വഴികള്‍ തേടോനും അതോടൊപ്പം ധൈര്യമുള്ള മിഷനറിമാരാകാനും യുവാക്കളെ ക്ഷണിക്കുന്നു.
ആറാം അദ്ധ്യായം
ആറാം അദ്ധ്യായത്തിൽ മുതിർന്നവരുമായുള്ള ബന്ധങ്ങൾ നിലനിർത്തേണ്ടതു അടിസ്ഥാനപരമായ കാര്യമായി പാപ്പാ ചൂണ്ടികാണിക്കുന്നു. ഇന്നലെകളുടെ ജീവിക്കുന്ന സമ്പന്നത അവരിൽ നമുക്ക് കണ്ടെത്താൻ കഴിയുമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഏഴാം അദ്ധ്യായം
സഭയുടെ യുവജനങ്ങൾക്കായുള്ള ദൗത്യത്തെ പ്രതിപാദിക്കുന്നതാണ് ഏഴാം അദ്ധ്യായം. അതിനു വേണ്ട നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുമ്പോൾ യുവജനങ്ങൾ ഒന്നിച്ചുവരാന്‍ ഇഷ്ടപ്പെടുന്ന രീതികൾ ആസൂത്രണം ചെയ്യാനും ദൈവാനുഭവം അടിസ്ഥാനമാക്കിയുള്ള ഒരു വളർച്ചയുടെ പദ്ധതി തയ്യാറാക്കാനും ആവശ്യപ്പെടുന്നു.
എട്ടാം അദ്ധ്യായം
ദൈവവിളിയെക്കുറിച്ചാണ് എട്ടാം അദ്ധ്യായം. എല്ലാ യുവാക്കൾക്കും ഒരു സുഹൃത്തതായിരിക്കാനാണ് യേശു ആഗ്രഹിക്കുന്നതെന്ന് പറയുന്ന പാപ്പാ ദൈവവിളി അപരർക്കായുള്ള ഒരു പ്രേഷിത സേവനമാണെന്നു വ്യക്തമാക്കുന്നു. കുടുംബജീവിതവും പ്രത്യേക സമർപ്പണത്തിനായുള്ള വിളിയും ഈ അദ്ധ്യായത്തിൽ വിശദമാക്കപ്പെടുന്നു.
ഒമ്പതാം അദ്ധ്യായം
അവസാന അദ്ധ്യായത്തിൽ, വിവേചിച്ചറിയാനുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിബാധിച്ചുകൊണ്ടു യുവാക്കളുടെ നേർക്ക് പാപ്പായ്ക്കുള്ള ഒരു ആഗ്രഹം പറയുന്നു. മുമ്പേ പോകുന്ന മന്ദഗതിയിലുള്ളവർക്കും ഭയപ്പെട്ടുനിൽക്കുന്നവർക്കും മുന്നേ യുവാക്കള്‍ ഓടിത്തീർക്കണമെന്നും നമ്മൾ ഒത്തിരി സ്നേഹിക്കുകയും പരിശുദ്ധ കുർബാനയിൽ ആരാധിക്കുകയും സഹിക്കുന്ന നമ്മുടെ സഹോദരരിൽ ദര്‍ശിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ മുഖത്താൽ ആകൃഷ്ടരായി ഓട്ടം തുടർന്നു കൊണ്ടുപോകണമെന്നും, സഭയ്ക്ക് യുവാക്കളുടെ സംവേഗശക്തിയും, ഉള്ളുണർവ്വും, വിശ്വാസവും ആവശ്യമുണ്ടെന്നും, നിങ്ങൾ എത്തുമ്പോൾ ഞങ്ങളവിടെ എത്തിയില്ലെകിൽ ഞങ്ങളെ കാത്തുനിൽക്കാൻ ക്ഷമ കാണിക്കണമെന്നും പറഞ്ഞാണ് പാപ്പാ തന്‍റെ അപ്പോസ്തോലിക പ്രബോധനം അവസാനിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: