ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ കത്തോലിക്കാ  ടെലെവിഷന്‍ ചാനലായ “ടെലെപാച്ചെ”യുടെ (TELEPACE) മേധാവികളും പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഉള്‍പ്പടെ നൂറ്റിനാല്പതോളം പേരടങ്ങിയ സംഘത്തോടൊപ്പം വത്തിക്കാനില്‍,13-12-18 ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ കത്തോലിക്കാ ടെലെവിഷന്‍ ചാനലായ “ടെലെപാച്ചെ”യുടെ (TELEPACE) മേധാവികളും പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഉള്‍പ്പടെ നൂറ്റിനാല്പതോളം പേരടങ്ങിയ സംഘത്തോടൊപ്പം വത്തിക്കാനില്‍,13-12-18 

"ഉപാന്തികത്വം" -മാദ്ധ്യമ ശക്തിയെന്ന് ഫ്രാന്‍സീസ് പാപ്പാ

മാദ്ധ്യമപ്രവര്‍ത്തനം വ്യക്തികള്‍ വ്യക്തികള്‍ക്കു വേണ്ടി നടത്തുന്നതും വ്യക്തികളുടെ സേവനത്തിനുള്ളതുമായിരിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവിക ദാനം

വിനിമയോപാധികള്‍ ദൈവത്തിന്‍റെ ദാനവും വലിയൊരുത്തരവാദിത്വവും ആണെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്ക ടെലെവിഷന്‍ ചാനലായ “ടെലെപാച്ചെ”യുടെ (TELEPACE) മേധാവികളും പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഉള്‍പ്പടെ നൂറ്റിനാല്പതോളം പേരടങ്ങിയ സംഘത്തെ ഈ ചാനലിന്‍റെ സ്ഥാപനത്തിന്‍റെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച (13/12/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സാമീപ്യം എന്ന ശക്തി

“സാമീപ്യ”മാണ് മാദ്ധ്യമത്തിന്‍റെ ശക്തിയെന്ന് പ്രസ്താവിച്ച പാപ്പാ ഈ ഉപാന്തികത്വം, അതായത്, ചാരത്തായിരിക്കല്‍ എന്നത് കരുതലുള്ളതും, സാന്ത്വനദായകവും, സൗഖ്യദായകവും തുണയേകുന്നതും ആഘോഷകാരണവുമാണെന്ന് വിശദീകരിച്ചു.

ടെലെപാചെയുടെ ലക്ഷ്യം

ദൈവികപരിപാലനയില്‍ ആശ്രയിച്ച് ജനങ്ങളുടെ സംഭാവനകൊണ്ടുമാത്രം മുന്നോട്ടുപോകുന്ന “ടെലെപാച്ചെ” ടെലെവിഷന്‍ ചാനലിന്‍റെ ന്ഷ്കൃഷ്ട ലക്ഷ്യം “ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക” വിശിഷ്യ, വിലച്ചെറിയല്‍ സംസ്കാരം കൂടുതല്‍ കൂടുതല്‍ ആളുകളെ ശബ്ദരഹിതരാക്കുന്ന നമ്മുടെ ഇക്കാലത്ത്, എന്നതാണെന്ന് അനുസ്മരിച്ച പാപ്പാ ആ ലക്ഷ്യത്തില്‍ മുന്നേറാന്‍ പ്രചോദനം പകര്‍ന്നു.  

ഈ ലക്ഷ്യത്തോടെയുള്ള പ്രയാണം നവവീര്യത്തോടെ തുടരുന്നതിന് സഹായകമായ മൂന്നു കാര്യങ്ങള്‍ പാപ്പാ അവതരിപ്പിച്ചു.

ത്രിവിധ ദൗത്യങ്ങള്‍

ഇവയില്‍ ആദ്യത്തെതായി, ആദ്ധ്യാത്മികതയുടെ തരംഗ പ്രക്ഷേപണ-സ്വീകരണ ശൃംഗകം, ആന്‍റിന, ആയിരിക്കുക, അതായത്, ദൈവപിതാവിന്‍റെ  കരുണാര്‍ദ്രസ്നേഹത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുക എന്ന ദൗത്യം ഉണ്ടെന്ന് പാപ്പാ ടെലെപാച്ചെ ടെലെവിഷന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

രണ്ടാമത്തെ ദൗത്യം സുവിശേഷത്തിന്‍റെ വിദ്യാലയത്തില്‍ യുവതയെ പരിശീലിപ്പിക്കുകയാണെന്നും, അതിനര്‍ത്ഥം, രക്ഷാദായകമായ ഏക വചനത്തിന്‍റെ  സാക്ഷികളായരിക്കുകയാണെന്നും പാപ്പാ പറഞ്ഞു.

യുവജനങ്ങളെ ശ്രവിക്കുന്നതിനും, അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നതിനും പുറത്തേക്കൊഴുകുന്നതാകണം വിനിമയമെന്നും ധൈര്യമുള്ളവരായിരിക്കാനാണ് സുവിശേഷം ആവശ്യപ്പെടുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

മൂന്നാമത്തെ ദൗത്യമായി പാപ്പാ മുന്നോട്ടു വച്ചത് പരദൂഷണത്തില്‍ നിപതിക്കാത്ത ആഖ്യാതാക്കളായിരിക്കുക എന്നതാണ്.

വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയെന്നതു മാത്രമല്ല ആശയവിനിമയ പ്രവര്‍ത്തനമെന്നും അതില്‍ സന്നദ്ധത, പര്സ്പര സമ്പുഷ്ടീകരണപ്രക്രിയ, പരസ്പര ബന്ധം എന്നിവ അടങ്ങിയിട്ടുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

എന്നാല്‍ അപരന്‍റെ കാര്യത്തില്‍ കരുതലില്ലാത്തതും ധാരണയില്ലാത്തതും അപവാദപ്രചാരണപരവുമായ ഒരുതരം മാദ്ധ്യമപ്രവര്‍ത്തനം ഏറെ വ്യാപാകമാണെന്ന് പാപ്പാ പറഞ്ഞു.

മാദ്ധ്യമ പ്രവര്‍ത്തനം

മാദ്ധ്യമപ്രവര്‍ത്തനം വ്യക്തികള്‍ വ്യക്തികള്‍ക്കു വേണ്ടി നടത്തുന്നതും വ്യക്തികളുടെ സേവനത്തിനുള്ളതുമായിരിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

“ടെലെപാചെ” ടെലെവിഷന്‍ അതിന്‍റെ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ എന്നും സമാധാനത്തിന്‍റെ ടെലെവിഷന്‍ ആയിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2018, 15:07