വിശുദ്ധ യൗസേപ്പിതാവിന്‍റെ നിശബ്ദത, പാപ്പയുടെ വചനസമീക്ഷ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കുഞ്ഞുങ്ങള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ഉടന്‍ അലറാതെ അവരുടെ വളര്‍ച്ചയ്ക്കുതകുന്ന വാക്കുപറായന്‍ കാത്തിരിക്കാനുള്ള കഴിവ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വിവേകപൂര്‍വ്വമായ ഒരു മനോഭാവമാണെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച(18/12/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തവെ, ഫ്രാന്‍സീസ് പാപ്പാ സ്വപ്നത്തിലുണ്ടായ വെളിപാടിനനുസൃതം ദൈവഹിതം നിറവേറ്റി നിശബ്ദമായി യേശുവിനെ പോറ്റി വളര്‍ത്തിയ വിശുദ്ധ യൗസേപ്പിതാവിന്‍റെ സുകൃത ജീവിതത്തെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു.
യൗസേപ്പിതാവ് സ്വപ്നങ്ങളുടെ മനുഷ്യനായിരുന്നു എന്നാല്‍ സ്വപ്നത്തില്‍ ജീവിക്കുന്നവനായിരുന്നില്ല എന്ന് പാപ്പാ വ്യക്തമാക്കി.
നിശബ്ദമായും വിധിക്കാതെയും പരദൂഷണം പറയാതെയും വിശുദ്ധ യൗസേപ്പ് ദൈവപുത്രനായ യേശുവിന്‍റെ വളര്‍ച്ചയില്‍ അവിടത്തേക്കു തുണയായിരുന്നുകൊണ്ട് സ്വന്തം ദൗത്യം നിറവേറ്റിയെന്ന് പാപ്പാ പറഞ്ഞു.
യേശു തന്‍റെതാണെന്ന അവകാശവാദം യൗസേപ്പിതാവ് ഉന്നയിച്ചില്ലെന്നും അവിടത്തെ വളര്‍ച്ചയ്ക്ക് നിശബ്ദമായി സഹായമേകുകയായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ഭാവിയെക്കുറിച്ച് സ്വപ്നം കാണാനുള്ള കഴിവ്, ബുദ്ധിമുട്ടുകള്‍ക്കു മദ്ധ്യേയും നാളെയിലേക്കു വിശ്വാസത്തോടെ തുറന്നിടാനുള്ള കഴിവ് കൈമോശം വരുത്തരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: