“ത്രിമാര്‍ഗ്ഗങ്ങള്‍” വിശ്വശാന്തിക്ക്
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ലോകത്തില്‍ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിന് വിനയം ശാന്തത, ദീര്‍ഘക്ഷമ എന്നിവയുടെ സരണികള്‍ പിന്‍ചെല്ലേണ്ടത് അനിവാര്യമെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച(26/10/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
ഒന്നാം വായന, പൗലോസപ്പസ്തോലന്‍ എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന ഭാഗം, അദ്ധ്യായം 4,1-6 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.
സമാധാനത്തിനുവേണ്ടിയുള്ള യത്നങ്ങളില്‍ അന്താരാഷ്ട്രസ്ഥാപനങ്ങള്‍ക്ക് ഒരു ധാരണയിലെത്താന്‍ കഴിയാത്ത ഇന്നത്തെ ലോകത്തില്‍ ഐക്യം ഉളവാക്കാനും ബലപ്പെടുത്താനും പരിശ്രമിക്കുന്നതിന് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു.
സംഘര്‍ഷങ്ങളുടെ വായു ശ്വസിക്കുക ഒരു പതിവായിരിക്കുന്ന അവസ്ഥയിലാണ് നാം ജീവിക്കുന്നതെന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ സഘര്‍ഷങ്ങള്‍ക്കറുതിവരുത്തുന്നതിനുള്ള ഉടമ്പടികള്‍ തയ്യാറാക്കപ്പെടുന്നുണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയാണെന്നും അങ്ങനെ ആയുധസജ്ജീകരണങ്ങളും യുദ്ധത്തിനും വിനാശത്തിനുമുള്ള തയ്യാറെടുപ്പുകളും മുന്നേറിക്കൊണ്ടിരിക്കയാണെന്നും കുറ്റപ്പെടുത്തി.
സമാധാന ഉടമ്പടിയിലെത്താന്‍ ആഗോളസംവിധാനങ്ങള്‍ക്ക് കഴിയാതിരിക്കുമ്പോള്‍ മറുവശത്ത് കുട്ടികള്‍ പട്ടിണിയില്‍ കഴിയുകയും വിദ്യാലായങ്ങളില്‍ പോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും, ആശുപത്രികളുടെ അഭാവം അനുഭവപ്പെടുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: