ബിഷപ് മരിയാനോ ക്രൊച്ചാത്ത യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികളുടെ കമ്മീഷന്റെ പ്രെസിഡന്റ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികൾ ചേർന്നുള്ള കമ്മീഷന്റെ പുതിയ പ്രെസിഡന്റായി ഇറ്റലിയിലെ ലത്തീന രൂപതയുടെ അധ്യക്ഷൻ ബിഷപ് മരിയാനോ ക്രൊച്ചാത്ത തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 22 ബുധനാഴ്ച റോമിൽ വച്ചുനടന്ന യൂറോപ്യൻ യൂണിയൻ മെത്രാൻസമിതികളുടെ കമ്മീഷന്റെ 2023-ലെ വസന്തകാല പ്ലീനറി അസംബ്ലിയിൽ പങ്കെടുത്ത വിവിധ മെത്രാൻസമിതികളുടെ പ്രതിനിധികളാണ് എഴുപതുകാരനായ ബിഷപ് ക്രൊച്ചാത്തയെ തിരഞ്ഞെടുത്തത്. നാല് ഉപാധ്യക്ഷന്മാരും തിരഞ്ഞെടുക്കപ്പെട്ടു.
ഇതുവരെ ഈ സ്ഥാനം വഹിച്ച ഈശോസഭംഗമായ കർദ്ദിനാൾ ഷാൻ ക്ളോദ് ഹോള്ളെറിഹിന് പകരമായാണ് 2023 മുതൽ 2028 വരെ, അഞ്ചുവർഷത്തേക്ക് പുതിയ പ്രെസിഡന്റിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 2017 മുതൽ യൂറോപ്യൻ യൂണിയൻ മെത്രാൻസമിതികളുടെ കമ്മീഷനിലേക്കുള്ള ഇറ്റാലിയൻ മെത്രാൻസമിതിയുടെ പ്രതിനിധിയായി തുടരുകയായിരുന്നു ബിഷപ് ക്രൊച്ചാത്ത. 2018 മുതൽ പ്രഥമ ഉപാധ്യക്ഷനായി അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
തന്നെ ഈ പുതിയ നിയോഗം ഏൽപ്പിച്ചവർക്ക് നന്ദി പറഞ്ഞ ലത്തീന രൂപതാധ്യക്ഷൻ, ഇപ്പോൾ യൂറോപ്പും സഭയും നിർണ്ണായകമായ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഒരുമയും ഐക്യവും ഏറെ ആവശ്യമുള്ള ഒരു സമയമാണിതെന്നും അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ സമൂഹങ്ങൾക്ക് ഈ രണ്ടു ഗുണങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികൾ ചേർന്നുള്ള കമ്മീഷൻ അംഗങ്ങളെ മാർച്ച് 23 വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: