ബാലപീഡനത്തിനിരയായവരെ സംരക്ഷിക്കണം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നവംബർ 5 മുതൽ 10 വരെ ഫ്രാൻസിലെ ലൂർദ്ദിൽ സമ്മേളിച്ച മെത്രാൻമാരുടെ പ്ളേനറി സമ്മേളനത്തിൽ ബാലപീഡന സംഭവങ്ങളാൽ മുറിവേൽപ്പിക്കപ്പെട്ട ഇരകളേയും സഭാ വിശ്വാസികളേയും അവരുടെ മുറിവുകളുണക്കാൻ ഒരു മാനസാന്തര സിനഡൽ യാത്രയ്ക്കായി ക്ഷണിച്ചു.
മെത്രാൻമാരുടെ സമ്മേളനത്തിൽ ആദ്യമായി അല്‍മായരുടേയും, വൈദീകരുടെയും, സന്യാസികളുടെയും, ഡീക്കൻമാരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു. മാനസാന്തരം, മെത്രാൻമാരിൽ നിന്നാണ് തുടങ്ങേണ്ടതെന്നും അവരുടെ കടമ സഭാ സ്ഥാപനങ്ങളുടെ സംരക്ഷണമല്ല മറിച്ച് സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ള മുന്നേറ്റമാണെന്നും ഫ്രഞ്ചു സഭയുടെ വരും കാല മുന്നേറ്റത്തിന്‍റെ ദിശ മാനസാന്തരമാണെന്നും ഫ്രഞ്ച് മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ മോൺ. എറിക് മവ്ളിൻസ് ബവ്ഫോർട്ട് അറിയിച്ചു.
ബാലപീഡനത്തിന് ഇരയായവർ ഇക്കാര്യങ്ങൾ പുറത്തു കൊണ്ടുവരാനും ആന്തരികമായ ഒരു ശുദ്ധീകരണ പ്രക്രിയയിൽ മെത്രാൻമാരോടൊപ്പം സഹകരിച്ചതിനും നന്ദി പറഞ്ഞ അദ്ദേഹം മെത്രാൻമാർ അവരുടെ വേദനയുടെ കാരണങ്ങൾ അംഗീകരിക്കുന്നുവെന്നും ധനസഹായമുൾപ്പെടെയുള്ള പരിഹാരമാർഗ്ഗങ്ങൾ പ്രാവർത്തികമാക്കുമെന്നും അറിയിച്ചു.
അസംബ്ലിയുടെ മറ്റൊരു വിഷയമായ പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരിസ്ഥിതി മാനസാന്തരത്തെ സംബന്ധിച്ച് അടിയന്തിരമായി, നിലവിലുള്ള ഉൽപ്പാദന- ഉപഭോക്തൃമാതൃകകളെ പുനർ പരിശോധിച്ച് പാരിസ്ഥിതിക കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടാൻ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ 'കാരിത്താസ് ഇൻ വേരിത്താത്തെ'യുടേയും ഫ്രാൻസിസ് പാപ്പായുടെ 'ലൗദാത്തോ സി' യുടെയും ഇക്കഴിഞ്ഞ ആമസോൺ സിനഡിന്‍റെയും നിർദ്ദേശങ്ങളെ സ്വീകരിക്കാനും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: