നവീകരണം “വെള്ളപൂശലല്ല” സഭാമേന്മയ്ക്കുള്ള പരിശ്രമം!
- ഫാദര്‍ വില്യം നെല്ലിക്കല്‍
നവീകരണം “വെള്ളപൂശലല്ല”
വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പത്രാധിപ സമിതിയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പുതിയ രണ്ടു നിയമനങ്ങള്‍ നവീകരണത്തിന്‍റെ ഭാഗമാണെന്ന്, മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട് പാവുളോ റുഫീനി പ്രസ്താവിച്ചു. എന്നാല്‍ നവീകരണത്തെ ആരും ഭയപ്പെടരുതെന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ വ്യക്തമാക്കി. നവീകരണം വെള്ളപൂശലല്ല, മാറ്റത്തിനുവേണ്ടി എന്തെങ്കിലും ചെയ്തുകൂട്ടുന്നതുമല്ല, മറിച്ച് പ്രസ്ഥാനത്തിന്‍റെ മേന്മയ്ക്കായി കാര്യങ്ങള്‍ വ്യത്യസ്തമായി സംവിധാനംചെയ്യുന്നതാണ് എന്നു റുഫീനി ഡിസംബര്‍ 18, ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സഭാദൗത്യത്തിന്‍റെ മാധ്യമങ്ങള്‍
വ്യത്യസ്ത ഭാഷാവിഭാഗങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ അവയുടെ സംസ്കാരത്തനിമയും ശൈലിയും, എന്നാല്‍ ചെയ്യുന്ന ജോലിയുടെ മേന്മ നശിപ്പിക്കാതെ ഏകോപിപ്പിച്ചുകൊണ്ടു പോകുവാനും, സുവിശേഷവത്ക്കരണം എന്ന സഭയുടെ വലിയ ദൗത്യവും, പാപ്പാ ഫ്രാന്‍സിസിന്‍റെ പതറാത്ത പരിശ്രമങ്ങളും കാര്യക്ഷമമായി ഫലപ്രാപ്തിയില്‍ എത്തിക്കുകയുമാണ് നവീകരണപദ്ധതികളുടെ അടിസ്ഥാന ലക്ഷ്യമെന്ന് പാവുളോ റുഫീനി വിവരിച്ചു.
വത്തിക്കാന്‍ മാധ്യമങ്ങളുടെ വേരും നീരും - സുവിശേഷം
“പ്രവൃത്തികളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്കുന്ന ദൈവം ഒന്നുതന്നെ”യാണെന്നും, അതിനാല്‍ സഭയുടെ സുവിശേഷണ പ്രഘോഷണമായിരിക്കണം വത്തിക്കാന്‍ മാധ്യമങ്ങളുടെ വേരും നീരുമെന്ന്, വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് റുഫീനി വ്യക്തമാക്കി (1കൊറി. 12, 6).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: