നിണസാക്ഷികളുടെ സഭ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ചരിത്രത്തിലും നമ്മുടെ ജീവിതത്തിലും അവസാന വാക്ക് തിന്മയ്ക്കല്ല, പ്രത്യുത. ദൈവത്തിന്‍റെ ജയഘോഷം മുഴക്കുന്ന സ്നേഹത്തിനാണെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പ്രചോദനം പകരുന്നു.
ഇറാക്കിലെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍റെ തലസ്ഥാനമായ ഏര്‍ബിലില്‍ അങ്കാവ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള കത്തീദ്രലില്‍ വ്യാഴാഴ്ച (27/12/18) വൈകുന്നേരം നിണസാക്ഷികളായ കുഞ്ഞിപ്പൈതങ്ങളുടെ തിരുന്നാള്‍ക്കുര്‍ബ്ബാനാര്‍പ്പണമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക സഭ നിണസാക്ഷികളുടെ സഭയാണെന്നനുസ്മരിച്ച കര്‍ദ്ദിനാള്‍ പരോളിന്‍ നിണസാക്ഷികളുടെ രക്തവും വിശ്വാസികളേകിയ വിശ്വാസ സാക്ഷ്യവും ആണ് സഭയുടെ സമ്പത്തെന്നും നവജീവന്‍റെ വിത്തെന്നും പ്രസ്താവിച്ചു.
ഹേറോദേസ് രാജാവ് ഉണ്ണിയേശുവിനെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി ബത്ലഹേമിലെ രണ്ടും അതില്‍ താഴെയും പ്രായമുള്ള കുഞ്ഞുങ്ങളെ സൈനികരെ ഉപയോഗിച്ചു വധിച്ച സംഭവം അനുസ്മരിച്ച അദ്ദേഹം ഈ കുഞ്ഞുങ്ങള്‍ യേശുനാമം അറിയാതിരുന്ന അവസ്ഥയിലും അവിടത്തെ പ്രതി ബലികഴിക്കപ്പെട്ടുവെന്നും സംസാരിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ അവര്‍ ക്രിസ്തുവിനു വേണ്ടി രക്തം ചിന്തിയെന്നും പറഞ്ഞു.
പഞ്ചദിന ഇടയസന്ദര്‍ശന പരിപാടിയുമായി ഇരുപത്തിനാലാം തിയതിയാണ് (24/12/18) കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഇറാക്കില്‍ എത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: