കോംഗൊയിൽ സംഭാഷണവും ചർച്ചയും അനിവാര്യം, ആർച്ച്ബിഷപ്പ് ലെസ്കൊവർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ കോംഗൊ റിപ്പബ്ലിക്കിൽ സ്ഥിതിഗതികൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും അവിടെ സംഭാഷണവും ചർച്ചയും അനിവാര്യമാണെന്നും അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് മിത്ജാ ലൊസ്കൊവർ.
വത്തിക്കാൻ മാദ്ധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കോംഗൊയിൽ എം23 (M23) വിപ്ലവകാരികളും സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം ശക്തിയാർജ്ജിച്ചിരിക്കയും വിമതമുന്നേറ്റെ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അന്നാട്ടിലെ അവസ്ഥയിൽ ആശങ്കപ്രകടിപ്പിച്ചുകൊണ്ട് ഇതു പറഞ്ഞത്.
അന്നാട്ടിൽ ഉത്തര കിവുവിലെ സ്ഥിതി അങ്ങേയറ്റം വഷളായിരിക്കയാണെന്നും ആക്രമണം നിരവധിപ്പേരുടെ ജീവനപഹരിച്ചുവെന്നും മൃതദേഹങ്ങൾ വഴികളിൽ ചിതറിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നും ആർച്ചുബിഷപ്പ് ലൊസ്കൊവർ വേദനയോടെ അനുസ്മരിച്ചു.
സംഭാഷണമേശയ്ക്കു ചുറ്റമിരിക്കുകയും ചർച്ചയിലേർപ്പെടുകയും നയതന്ത്രപരമായ പരിഹാരങ്ങൾ തേടുകയും ചെയ്യേണ്ടത് അക്രമത്തിനറുതിവരുത്തുന്നതിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഇരുപത്തിയൊമ്പതാം തീയതി (29/01/25) ബുധനാഴ്ച പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോടു അഭ്യർത്ഥിച്ചതിൽ സർക്കാരിനും മെത്രാന്മാർക്കും ജനങ്ങൾക്കുമുള്ള നന്ദിയും ആർച്ചുബിഷപ്പ് ലൊസ്കൊവർ വെളിപ്പെടുത്തി.
ജനങ്ങൾക്കാവശ്യമായ അടിസ്ഥാനപരമായ സഹായങ്ങൾ നല്കുന്നതിന് പ്രാദേശിക സഭ സർവാത്മനാ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം മൂലം വീടുവിടേണ്ടിവന്നവരിൽ രണ്ടായിരത്തോളം പേർക്ക് ഗോമയിലെ ഒരു ഇടവക അഭയം നല്കിയിട്ടുണ്ടെന്ന് ഫിദെസ് വാർത്താ ഏജൻസി വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: