തിരയുക

പോരാട്ട വേദിയായ സുഡാനിൽ നിന്നുള്ള ഒരു ദൃശ്യം പോരാട്ട വേദിയായ സുഡാനിൽ നിന്നുള്ള ഒരു ദൃശ്യം   (AFP or licensors)

സുഡാൻ ജനതയെ കൈവിടില്ലെന്ന് സലേഷ്യൻ-കൊമ്പോണിയൻ പ്രേഷിതർ!

യാതനയനുഭവിക്കുന്നവരെ വിട്ടു പോകാതെ അവരുടെ ചാരെ ആയിരിക്കുക എന്നത് പ്രവചനാത്മകവും പ്രതീകാത്മകവും ആയ ഒരു പ്രവർത്തിയാണെന്ന് കൊമ്പോണിയൻ വൈദികൻ ഫലിപ്പൊ ഇവാർദി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സൈന്യ അർദ്ധസൈന്യവിഭാഗങ്ങൾ തമ്മിൽ സായുധ പോരാട്ടം തുടരുന്ന സുഡാനിൽ നിന്ന് ജനങ്ങളെ ഉപേക്ഷിച്ചു പോകില്ലെന്ന് സലേഷ്യൻ, കൊമ്പോണിയൻ സന്ന്യസ്ത സമൂഹങ്ങളിലെ അംഗങ്ങൾ.

തങ്ങളുടെ സന്യസ്ത സമൂഹത്തിൻറെ സ്ഥാപകനായ ഇറ്റലി സ്വദേശി ആയിരുന്ന വിശുദ്ധ ഡനിയേൽ കൊമ്പോണി സുഡാനിലെത്തുകയും അവിടെ വച്ച് കോളറ പിടിപെട്ട് മരണമടയുകയും ചെയ്തത് അനുസ്മരിക്കുന്ന കൊംബോണിയൻ സമൂഹാംഗങ്ങൾ തങ്ങളുടെ സമൂഹത്തിൻറെ സ്ഥാപകനോടുള്ള വിശ്വസ്തത ഈ വേളയിൽ അവിടെ ആയിരിക്കാൻ തങ്ങളോട് ആവശ്യപ്പെടുന്നവെന്ന്  സമൂഹാംഗമായ വൈദികൻ ഫലിപ്പൊ ഇവാർദി വെളിപ്പെടുത്തി.

യാതനയനുഭവിക്കുന്നവരെ വിട്ടു പോകാതെ അവരുടെ ചാരെ ആയിരിക്കുക എന്നത് പ്രവചനാത്മകവും പ്രതീകാത്മകവും ആയ ഒരു പ്രവർത്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നാടിൻറെ സൈന്യവും അർദ്ധസൈന്യമായ ആർ എസ് എഫും (RSF) തമ്മിൽ ഏപ്രിൽ 15-ന് (2023) ആരംഭിച്ച പോരാട്ടം 500 ലേറെപ്പേരുടെ ജീവനപഹരിക്കുകയും അനേകരെ മുറിവേല്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രാണരക്ഷാർത്ഥം പലരും അന്നാട്ടിൽ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്നു.

തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് താല്ക്കാലികമായി വെടിനിറുത്തിയെങ്കിലും അവസ്ഥ വളരെ പരിതാപകരമാണ്. ഭാരതമുൾപ്പടെയുള്ള നാടുകൾ പൗരന്മാരെ എത്രയും വേഗം സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള അടിയന്തിര നടപടികൾ ആരംഭിച്ചിരിക്കയാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഏപ്രിൽ 2023, 13:01