അഭിഷിക്തന് സഹായവും വിജയവുമേകുന്ന ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കർത്താവിന്റെ അഭിഷിക്തനായ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന ഉൾക്കൊള്ളുന്ന ഇരുപതാം സങ്കീർത്തനം യുദ്ധത്തിനായി പുറപ്പെടുന്ന വേളയിൽ ജനങ്ങൾ രാജാവിനുവേണ്ടി ദൈവത്തോട് നടത്തുന്ന അപേക്ഷയുടെ രൂപത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. സങ്കീർത്തനത്തിന്റെ ആദ്യപകുതിയിൽ രാജാവിന് ദൈവസഹായം ലഭിക്കുവാൻ വേണ്ടിയുള്ള ജനത്തിന്റെ പ്രാർത്ഥനയാണെങ്കിൽ, ആ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുമെന്നും, ദൈവം രാജാവിന് വിജയമേകുമെന്നുമുള്ള ഉറപ്പാണ് സങ്കീർത്തകൻ രണ്ടാം പകുതിയിൽ എഴുതിവയ്ക്കുക. ദൈവാരാധനയുടെ ഭാഗമായി ഉപയോഗിക്കപ്പെട്ടിരുന്നതാകാം ഈ സങ്കീർത്തനവും. ഗായകസംഘനേതാവിന് ദാവീദിന്റെ കീർത്തനം എന്ന തലക്കെട്ടോടെയുള്ള ഈ സങ്കീർത്തനം പക്ഷെ, ദാവീദിന്റെ വിജയത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പ്രാർത്ഥനകൾ ക്രോഡീകരിച്ചുള്ളതാണ്. തങ്ങൾക്ക് ദൈവമേകിയ രാജാവിന്, കർത്താവിന്റെ അഭിഷിക്തനുവേണ്ടിയുള്ള ജനങ്ങളുടെ പ്രാർത്ഥനയുടെ ശക്തിയും മഹത്വവുമാണ് ഈ സങ്കീർത്തനത്തിൽ നാം കാണുക.
ദൈവസഹായത്തിനായുള്ള പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങൾ രാജാവിനുവേണ്ടി ജനങ്ങൾ ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണ്: "നിന്റെ കഷ്ടകാലത്ത് കർത്താവ് നിന്റെ പ്രാർത്ഥന കേൾക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. അവിടുന്ന് തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് നിനക്ക് സഹായമയയ്ക്കട്ടെ! സീയോനിൽനിന്ന് നിന്നെ തുണയ്ക്കട്ടെ! നിന്റെ വഴിപാടുകൾ അവിടുന്ന് ഓർക്കുമാറാകട്ടെ! നിന്റെ ദഹനബലികളിൽ അവിടുന്ന് സംപ്രീതനാകട്ടെ! അവിടുന്ന് നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്ന് നിന്റെ ഉദ്യമങ്ങൾ സഫലമാക്കട്ടെ! നിന്റെ വിജയത്തിൽ ഞങ്ങൾ ആഹ്ളാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയപതാക പാറിക്കും; കർത്താവു നിന്റെ അപേക്ഷകൾ കൈക്കൊള്ളട്ടെ! " (സങ്കീ. 20, 1-5). കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തൻ യുദ്ധത്തിനായി തയ്യാറെടുക്കുമ്പോൾ, അവനു കീഴിലുള്ള ജനം തങ്ങളുടെ രാജാവുകൂടിയായ അവനുവേണ്ടി നടത്തുന്ന ഈ പ്രാർത്ഥന വിശ്വാസത്തോടെയുള്ളതാണ്. ഏകവചനത്തിൽ "നീ" എന്ന വാക്കുപയോഗിക്കുന്നത് ദാവീദിനെ ഉദ്ദേശിച്ചാണ്. യുദ്ധത്തിന്റെ വിജയത്തിനായി ദൈവസാന്നിധ്യത്തിന്റെ കൂടാരത്തിനരികിൽ പ്രാർത്ഥിക്കുന്ന ദാവീദിന്റെ വികാരങ്ങളോട് ചേർന്നാണ് "നിന്റെ പ്രാർത്ഥന ദൈവം കേൾക്കുമാറാകട്ടെ" എന്ന് ജനം ഉദ്ഘോഷിക്കുന്നത്.
ദാവീദ് നേരിടുവാൻ പോകുന്ന വെല്ലുവിളികളുടെ തീവ്രത വ്യക്തമാക്കുന്നവയാണ് ഈ പ്രാർത്ഥനയിലെ ഓരോ വരികളും. ദാവീദ് ഇസ്രയേലിനെ യുദ്ധക്കളത്തിലേക്ക് നയിക്കുമ്പോൾ, തങ്ങളുടെ വിജയത്തിനായി ദൈവസഹായത്തിനുമപ്പുറം ഒന്നുമില്ലെന്ന് ജനത്തിനറിയാം. അതുകൊണ്ടുതന്നെയാണ്, ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ, അവിടുന്ന് നിനക്ക് സഹായമയയ്ക്കട്ടെ, നിന്നെ തുണയ്ക്കട്ടെ, തുടങ്ങിയ അവർത്തനങ്ങൾ ഈ പ്രാർത്ഥനകളിൽ വരുന്നതും. തങ്ങളുടെ ചരിത്രത്തിൽ ദൈവം എപ്രകാരം തങ്ങൾക്ക് തുണയായിരുന്നു എന്ന ഓർമ്മയിലൂടെ ഇസ്രയേലിന്റെ ഈ പ്രാർത്ഥന കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പിതാവായ യാക്കോബിന്റെ ദൈവം എന്ന പരാമർശം ഈ പ്രാർത്ഥനയിൽ കടന്നുവരിക. ആരാധനാകേന്ദ്രമായി മാറിയ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ദൈവസാന്നിധ്യത്തിന്റെ സ്മരണകളുണർത്തുന്ന സീയോൻ മലയും ഓർമ്മിക്കപ്പെടുന്നതും ഇതേ കാരണത്താലാണ്. യുദ്ധക്കളത്തിലേക്കിറങ്ങുന്ന രാജാവിനും പടയാളികൾക്കും സംരക്ഷകനായ ദൈവത്തിന്റെ സാന്നിധ്യമുള്ളയിടങ്ങളുടെ ഓർമ്മകൾ ശക്തിപകരുന്നവയാണ്.
വഴിപാടുകൾ നടത്തുന്നതും ദഹനബലികൾ അർപ്പിക്കുന്നതും പ്രധാനപ്പെട്ട അവസരങ്ങളിലാണ്. ദൈവത്തിന് പ്രീതികരമായ ബലികളും അവനായി അർപ്പിക്കപ്പെടുന്ന നേർച്ചകാഴ്ചകളും അനുഗ്രഹത്തിനായുള്ള വഴികളാണ് തുറക്കുന്നത്. കർത്താവിനാൽ ഓർമ്മിക്കപ്പെടുക എന്നാൽ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും ഉറപ്പാണ് അർത്ഥമാക്കുക. ദാവീദിന്റെ ഹൃദയാഭിലാഷം ഒന്ന് മാത്രമാണ്; ദൈവജനത്തിന്റെ സംരക്ഷണവും വിജയവും. ദൈവഹിതമനുസരിച്ച് നീങ്ങുവാൻ പരിശ്രമിക്കുമ്പോൾ വിജയത്തിനായുള്ള പ്രാർത്ഥനകൾക്ക് കൂടുതൽ ഉറപ്പുണ്ടാകും. "നിന്റെ ഉദ്യമങ്ങൾ സഫലമാകട്ടെ" എന്ന ജനത്തിന്റെ പ്രാർത്ഥനയും അർത്ഥവത്താകുന്നത് ഈയൊരർത്ഥത്തിൽത്തന്നെയാണ്. ദാവീദിന്റെ വിജയത്തിലുള്ള ഉറപ്പാണ് അഞ്ചാം വാക്യത്തിൽ നാം വായിക്കുന്നത്. കർത്താവ് നൽകുന്ന വിജയവും രക്ഷയും ആനന്ദദായകമാണ്. കർത്താവിന്റെ വഴികളിലൂടെയും പദ്ധതികളിലൂടെയും തങ്ങളെ നയിക്കുന്ന ദൈവത്തിന്റെ അഭിഷിക്തനുവേണ്ടിയുള്ള ജനത്തിന്റെ പ്രാർത്ഥനകൾ സഫലമാകുമെന്നും, അവ അവരുടെ തന്നെ നന്മയ്ക്കും വളർച്ചയ്ക്കും കാരണമാകുമെന്നും സങ്കീർത്തകൻ ഉറപ്പുനൽകുന്നു.
ദൈവസഹായത്തിലുള്ള ഉറച്ച ബോധ്യം
സങ്കീർത്തനത്തിന്റെ ആറുമുതലുള്ള വാക്യങ്ങൾ ദൈവം തങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുമെന്ന രാജാവിന്റെയും ജനത്തിന്റെയും ഉറപ്പാണ് ആവർത്തിക്കുന്നത്: "കർത്താവ് തന്റെ അഭിഷിക്തനെ സഹായിക്കുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു; അവിടുന്ന് തന്റെ വിശുദ്ധ സ്വർഗ്ഗത്തിൽനിന്ന് അവന് ഉത്തരമരുളും. വലതുകൈകൊണ്ട് മഹത്തായ വിജയം നൽകും. ചിലർ രഥങ്ങളിലും മറ്റു ചിലർ കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കർത്താവിന്റെ നാമത്തിൽ അഭിമാനം കൊള്ളുന്നു. അവർ തകർന്നുവീഴും, എന്നാൽ, ഞങ്ങൾ ശിരസ്സുയർത്തി നിൽക്കും. കർത്താവേ, രാജാവിന് വിജയം നൽകണമേ! ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഞങ്ങൾക്ക് ഉത്തരമരുളേണമേ!" (സങ്കീ. 20, 6-9).
തന്റെ ജനത്തിന്റെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരമേകുമെന്ന ഉറപ്പാണ് ആറാം വാക്യത്തിൽ നമുക്ക് കാണാനാവുക. കർത്താവിന്റെ അഭിഷിക്തനായുള്ള പ്രാർത്ഥനകൾ ശ്രവിച്ച് അത്യുന്നതൻ അവന്റെ സഹായത്തിനെത്തുമെന്ന് കർത്താവിന്റെ അഭിഷിക്തനായ ദാവീദിന് ഉറപ്പുണ്ട്. ഇസ്രയേലിന്റെ ദൈവം പ്രാർത്ഥനകൾക്ക് ഉത്തരമരുളുന്ന, തന്റെ സിംഹാസനമായ സ്വർഗ്ഗത്തിൽനിന്ന്, ശക്തിയുടെ വലതുകരം നീട്ടി ജനതകൾക്ക് മുന്നിൽ മഹത്തായ വിജയം നല്കുന്നവനാണ്. മാനുഷികമായ ശക്തിയിലോ, മനുഷ്യനിർമ്മിതങ്ങളായ രഥങ്ങളിലോ, കുതിരകളിലോ എന്നതിനേക്കാൾ വിജയമേകുന്ന ദൈവമായ കർത്താവിൽ ആശ്രയം വയ്ക്കാനും അഭിമാനിക്കാനും പരിശ്രമിക്കുന്നതിനാലാണ് ദാവീദ് വിജയം സ്വന്തമാക്കുന്നത്. ദൈവനാമം വിളിച്ചപേക്ഷിക്കുന്നവർ നിരാശരാകില്ല. ലോകത്തിന് മുന്നിൽ ശിരസ്സുയർത്തി നിൽക്കാനും വിജയിക്കാനും ബലമേകുന്നവൻ ദൈവമായ കർത്താവു മാത്രമാണ്. ദൈവത്തോട് ചേർന്ന് നിൽക്കാത്തവർ പരാജയപ്പെടുകയും തകർന്നുവീഴുകയും ചെയ്യുമ്പോൾ, ദൈവനാമത്തിൽ ആശ്രയിച്ച്, അവന്റെ പാത പിന്തുടരുന്നവർ വിജയത്തിലേക്ക് നടക്കും. സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കണ്ട, രാജാവിന് വേണ്ടിയുള്ള ജനത്തിന്റെ പ്രാർത്ഥനയുടെ ഒരു പ്രതിധ്വനിയെന്നോണം രാജാവിന്റെ വിജയത്തിനും തങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരത്തിനും വേണ്ടിയുള്ള അപേക്ഷയോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
തങ്ങളുടെ സംരക്ഷണത്തിനും വിജയത്തിനുമായി യുദ്ധത്തിന് പുറപ്പെടുന്ന കർത്താവിന്റെ അഭിഷിക്തനായ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനകളും തന്റെ ജനത്തിന്റെ പ്രാർത്ഥനകൾ ശ്രവിച്ച്, താൻ തിരഞ്ഞെടുത്തവരുടെ വിജയത്തിനായി ദൈവം പ്രവർത്തിക്കുമെന്നുള്ള ഉറപ്പും ഉൾക്കൊള്ളുന്ന ഇരുപതാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ദൈവത്തിൽ കൂടുതൽ ആശ്രയബോധമുള്ളവരായി, ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥിക്കാനും, കർത്താവിന്റെ മാർഗ്ഗത്തിൽ, അവന്റെ നന്മയുടെ പദ്ധതികളനുസരിച്ച് മുന്നോട്ട് പോകാനും സങ്കീർത്തകൻ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. സ്വന്തം കരബലത്തിലും, മാനുഷികപദ്ധതികളിലും മാത്രം ശരണമർപ്പിക്കുന്നതിനേക്കാൾ, ദൈവത്തിൽ ആശ്രയിക്കുന്നത് വിജയത്തിലേക്ക് നയിക്കുമെന്ന് ദാവീദിന്റെ ഈ കീർത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ പ്രവൃത്തികളും വാക്കുകളും ദൈവഹിതമനുസരിച്ചുള്ളവയാണെങ്കിൽ, ഇസ്രയേലിന്റെ നാഥനായ ദൈവത്തിന്റെ നാമത്തിലാണ് നാം അഭയം കണ്ടെത്തുന്നതെങ്കിൽ, വിജയം നമുക്കുള്ളതാണെന്ന ബോധ്യത്തിൽ നമുക്ക് ജീവിക്കാനാകും. പ്രാർത്ഥനകൾ ബോധ്യങ്ങളോടെയാകട്ടെ! നമ്മുടെ പിതാക്കന്മാരുടെ ദൈവം നമ്മെയും തന്റെ വലതുകരത്തിന് കീഴിൽ സംരക്ഷിച്ചുപിടിക്കട്ടെ. അവനേകുന്ന വിജയത്തിൽ ആനന്ദിക്കാൻ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: