കാലാവസ്ഥാ, സാമ്പത്തിക പ്രതിസന്ധികളും സംഘർഷങ്ങളും കുട്ടികളും: 2022
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2021 വർഷത്തേക്കാൾ ഏതാണ്ട് രണ്ടരക്കോടി കുട്ടികളിലധികം 2022 വർഷത്തിൽ ഉണ്ടായ സംഘർഷങ്ങൾ, കാലാവസ്ഥ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവമൂലം മാനവികസഹായം തേടേണ്ടിവന്നുവെന്നും, ഏതാണ്ട് പതിനഞ്ചുകോടിയോളം കുട്ടികളാണ് ഇത്തരത്തിലുള്ള സഹായങ്ങൾ തേടിയതെന്നും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ലോകമെങ്ങും പോരാടുന്ന അന്താരാഷ്ട്ര സംഘടനാ സേവ് ദി ചിൽഡ്രൻ. ഡിസംബർ 27-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ലോകത്ത് കുട്ടികൾ അനുഭവിച്ചുവരുന്ന പ്രതിസന്ധികളുടെ രൂക്ഷതയിലേക്ക് അവർ വിരൽ ചൂണ്ടിയത്. കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് 2022 വർഷത്തെ ആധാരമാക്കി ഈ അന്താരാഷ്ട്രസംഘടന നടത്തിയ ഒരു പഠനത്തിൽ, പ്രതിസന്ധികൾ കുട്ടികളുടെ ജീവിതത്തെ മോശമായ രീതിയിൽ ബാധിച്ച രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാനും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യവുമാണ് മുൻപന്തിയിൽ. ജീവകാരുണ്യസംഘടനകളുടെ സഹായം അപേക്ഷിക്കേണ്ടിവന്ന കുട്ടികളുടെ എണ്ണത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ആഗോള മാനവിക അവലോകനം എന്ന റിപ്പോർട്ട് പ്രകാരം, രണ്ടായിരത്തിഇരുപത്തിരണ്ടിന്റെ അവസാനത്തോടെ 14.9 കോടി കുട്ടികൾ ജീവകാരുണ്യസേവനങ്ങൾ തേടേണ്ടിവരുമെന്നാണ് കണക്ക്. കഴിഞ്ഞ വര്ഷം ഇത് 12.3 കൂടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കഠിനവും നീണ്ടുനിൽക്കുന്നതുമായ സംഘർഷങ്ങൾ, കാലാവസ്ഥാ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ലോകത്തെമ്പാടും കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയായിരുന്നു.
അഫ്‌ഗാനിസ്ഥാനിൽ മാത്രം ഏതാണ്ട് ഒന്നര കോടിയോളം (1.4 കോടി) കുട്ടികളാണ് ദുരിതപൂർണ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്നത് ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് കോംഗോ റിപ്പബ്ലിക്കിലും സ്ഥിതിഗതികൾ ഏതാണ്ട് ഇതിനോട് അടുത്താണ്. അവിടെ ഏതാണ്ട് ഒരു കോടി നാൽപ്പതു ലക്ഷത്തോളം (1.39 കോടി) കുട്ടികൾക്കാണ് ഈ വർഷം മാനവികസഹായങ്ങൾക്കായി അപേക്ഷിക്കേണ്ടിവന്നത്.
സേവ് ദി ചിൽഡ്രൻ സംഘടന തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം, എത്യോപ്യ, യെമൻ, പാക്കിസ്ഥാൻ എന്നിവയും ആദ്യ ഏഴു രാജ്യങ്ങളിൽപ്പെടും. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യങ്ങൾ, മാനസികാരോഗ്യസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: