വിശ്വസ്തനായ ദൈവത്തിന് സ്തുതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തന്റെ വിശ്വസ്‌തരെ കൈവിടാത്ത ദൈവത്തെക്കുറിച്ചുള്ള സ്‌തുതിയുടെ കീർത്തനമാണ് നൂറ്റിനാല്പത്തിയഞ്ചാം സങ്കീർത്തനം. ചരിത്രത്തിലൂടെ സ്വയം വെളിപ്പെടുത്തിയ ഇസ്രയേലിന്റെ രാജാവാണ് യാഹ്‌വെ. കുറവുകളനുഭവിക്കുന്ന മനുഷ്യരോട് കൂടുതൽ കരുണയും അനുകമ്പയും കാണിക്കുന്ന അവിടുന്ന്, അഗതികളുടെയും ദരിദ്രരുടെയും അകാലാത്ത പാലകനാണ്. 9, 10, 25 പോലുള്ള സങ്കീർത്തനങ്ങൾ പോലെ, ഹെബ്രായഭാഷയുടെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്ന വാക്യങ്ങളുള്ള ഒൻപത് സങ്കീർത്തനങ്ങളിൽ അവസാനത്തേതാണിത്. എല്ലാവരുടെയും മുൻപിൽ കർത്താവിന്റെ രാജത്വത്തെയും മഹിമയെയും വർണ്ണിക്കുക എന്ന ആദിമയഹൂദമതത്തിലെ ശൈലിയാണ് ഇവിടെയും നാം കാണുന്നത്. തന്റെ ജീവിതകാലം മുഴുവനും അനുഭവിച്ചറിഞ്ഞ കർത്താവിന്റെ വിശ്വസ്തതയാണ് ദാവീദ് ഈ സങ്കീർത്തനത്തിലും വിവരിക്കുന്നത്. മനുഷ്യരുടെ വീഴ്ചകൾക്കും തിന്മകൾക്കും മുന്നിലും കർത്താവ് തന്റെ വാഗ്ദാനങ്ങളോട് വിശ്വസ്‌തനായിരുന്നു. ഹൃദയപരാമർത്ഥതയോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്.
ദൈവത്തെ വാഴ്ത്തുക
സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിലും, സങ്കീർത്തനത്തിന്റെ അവസാന വാക്യത്തിലും, കർത്താവായ ദൈവത്തെ തന്റെ ജീവിതകാലം മുഴുവൻ പുകഴ്ത്തുമെന്ന വാഗ്‌ദാനമാണ് ദാവീദ് ആവർത്തിക്കുന്നത്. സങ്കീർത്തനത്തിലുടനീളം കാണുന്ന ഒരു ചിന്തയാണ് ദൈവത്തിന്റെ കാരുണ്യത്തെയോർത്ത് അവനു നന്ദി പറയുക എന്നത്. "എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും" (വാ. 1). ദാവീദിന്റെ വ്യക്തിപരമായ ബോധ്യത്തിൽനിന്നുള്ള വാക്കുകളാണിവ. അതുകൊണ്ടുതന്നെയാണ് "എന്റെ ദൈവവും, രാജാവുമെന്ന്" കർത്താവിനെക്കുറിച്ച് ദാവീദ് എഴുതുന്നത്. ഇസ്രയേലിന്റെ രാജാവായിരുന്ന ദാവീദ് ദൈവത്തെ തന്റെ രാജാവ് എന്നാണ് വിളിക്കുന്നത്. രാജാക്കന്മാരുടെ രാജാവും ദേശങ്ങളുടെയെല്ലാം അധിപനും കർത്താവാണ്. "അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും" (വാ. 2) എന്ന വാക്കുകൾ ദൈവത്തോടുള്ള ദാവീദിന്റെ ഹൃദയത്തിന്റെ അടുപ്പവും സ്നേഹത്തിന്റെ ആഴവുമാണ് കാട്ടുന്നത്. സ്തുതികൾക്ക് യോഗ്യനും മനുഷ്യചിന്തകൾക്ക് അപ്രാപ്യനുമായ ദൈവത്തെ സ്‌തുതിക്കുന്നത് അവന്റെ സൃഷ്ടികളായ മനുഷ്യർക്ക് അഭികാമ്യമാണ്.
സ്തുത്യർഹനായ ദൈവം
സങ്കീർത്തനത്തിന്റെ നാലുമുതൽ ഏഴുവരെയുള്ള വാക്യങ്ങളിലൂടെ ദൈവം സ്തുതിക്ക് അർഹനാണെന്ന തന്റെ ബോധ്യമാണ് ദാവീദ് എഴുതിവയ്ക്കുന്നത്. ദൈവത്തെ വാഴ്ത്തുവാൻ ദൈവത്തിന്റെ സൃഷ്ടപ്രപഞ്ചം മുഴുവനും ഓരോ വിശ്വാസിയെയും ക്ഷണിക്കുന്നുണ്ട്. അവന്റെ മഹത്തായ പ്രവൃത്തികളെക്കുറിച്ച് വിചിന്തനം ചെയ്യുന്ന മനുഷ്യരുടെ ഹൃദയത്തിൽ ദൈവസ്‌തുതിയുടെ ചിന്തകൾ ഉയർന്നുവരിക സ്വാഭാവികമാണ്. അവന്റെ നന്മയും നീതിയും അളവില്ലാത്തതാണ്. അതുകൊണ്ടുതന്നെയാണ് "തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീർത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും" (വാ. 4) എന്ന് ദാവീദ് പറയുന്നത്. തങ്ങളുടെ ചരിത്രത്തിൽ, നന്മയുടെയും കരുണയുടെയും ദൈവമായി അനുഭവവേദ്യനായ കർത്താവിനെക്കുറിച്ച് ഇസ്രായേൽ ജനതയിലെ തലമുറകൾ വരും തലമുറകളോട് പറയുന്നതുവഴി, അവർക്കും യാഹ്‌വെയെ തങ്ങളുടെ ജീവിതത്തിൽ അംഗീകരിക്കുവാനും, അവന്റെ നന്മകൾ അനുഭവിച്ചറിയുവാനും സാധിക്കുന്നതിനുള്ള വഴിയാണ് ഒരുങ്ങുന്നത്. കേട്ടറിവുകളേക്കാൾ, സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദൈവത്തെയാണ് ദാവീദ് വാഴ്ത്തുന്നത്. "അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂർണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അത്ഭുതപ്രവൃത്തികളെപ്പറ്റിയും ഞാൻ ധ്യാനിക്കും". വെറും വികാരങ്ങളിൽനിന്ന് ഉയരുന്ന സ്തോത്രഗീതങ്ങളെക്കാൾ, തിരിച്ചറിവിന്റെ ബോധ്യതലങ്ങളിൽനിന്ന് ഉയരുന്ന സ്‌തുതിയുടെ വാക്കുകൾക്ക് കൂടുതൽ അർത്ഥവ്യാപ്തിയുണ്ട്.
ദൈവമഹത്വം പ്രഘോഷിക്കുക
എട്ടും ഒൻപതും വാക്യങ്ങളിലൂടെ സങ്കീർത്തകൻ കർത്താവിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ പ്രഘോഷിക്കുകയാണ്. "കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്" "വാ. 8). പുറപ്പാട് പുസ്തകത്തിന്റെ മുപ്പത്തിനാലാം അധ്യായത്തിൽ, സീനായ് മലയിൽ വച്ച് ദൈവം മോശയോട് തന്നെക്കുറിച്ച് തന്നെ പറയുന്ന വാക്കുകൾ ഇവയ്ക്ക് സമാനമാണ്: "കർത്താവ്, കാരുണ്യവാനും, കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ" (പുറ. 34, 6). ഇസ്രായേൽ ജനത്തെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി കണക്കാക്കുമ്പോഴും, അവരുടെ കുറ്റങ്ങൾ ക്ഷമിക്കുമ്പോഴും, പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവെന്ന നിലയിൽ, ദൈവം എല്ലാ മനുഷ്യർക്കും തന്റെ സ്നേഹവും നന്മയും ചൊരിയുന്നുണ്ട്. ഒൻപതാം വാക്യത്തിൽ അതാണ് ദാവീദ് എഴുതിവയ്ക്കുന്നത്: "കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവ്വസൃഷ്‌ടിയുടെയും മേൽ അവിടുന്ന് കരുണ ചൊരിയുന്നു" (വാ. 9). തന്റെ മക്കളുടെ കുറവുകൾ നോക്കാതെ അവരെ സ്നേഹിക്കുന്ന ഒരു പിതാവിന്റെയോ മാതാവിന്റെയോ ഭാവത്തോടെയാണ് ദൈവം സർവ്വപ്രപഞ്ചത്തിന്റെയും മേൽ കരുണ ചൊരിയുന്നത്. പാപികളായ മനുഷ്യർപോലും ദൈവത്തിന്റെ കാരുണ്യം അനുഭവിക്കുന്നുണ്ട്. ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖത്തെ ഓർമ്മിപ്പിക്കുന്നതുവഴി, അവന്റെ സ്നേഹത്തിലേക്ക് തിരികെവരാനുള്ള ഒരു ആഹ്വാനവുമാണ് ദാവീദ് ഈ വാക്യങ്ങളിലൂടെ നടത്തുന്നത്.
കർത്താവായ ദൈവത്തിന്റെ രാജത്വം
സങ്കീർത്തനത്തിന്റെ പത്തുമുതലുള്ള വാക്യങ്ങളിലൂടെ ദൈവത്തിന്റെ കാരുണ്യപ്രവൃത്തികളും മഹത്വവും വർണ്ണിക്കുകയും, അതുവഴി കർത്താവിന്റെ രാജത്വത്തെ പ്രകീർത്തിക്കുകയുമാണ് ദാവീദ്. ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ മഹത്വവും സാമീപ്യവും അടുത്തറിഞ്ഞ ജനതകൾ അവിടുത്തെ സ്തുതികൾ പാടും എന്ന് സങ്കീർത്തകൻ ഉറപ്പിച്ചുപറയുന്നു. "അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂർണ്ണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും. അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനിൽക്കുന്നു; കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തനും പ്രവൃത്തികളിൽ കാരുണ്യവാനുമാണ്" (വാ. 12-13). പ്രപഞ്ചസൃഷ്ടിയുടെ സമയം മുതൽ ഇങ്ങോട്ട് ഓരോ നിമിഷവും തന്റെ സൃഷ്ടികളായ മനുഷ്യരുടെ, പ്രത്യേകിച്ച് തന്റെ ജനമായി താൻ തിരഞ്ഞെടുത്ത ജനത്തിന്റെ, കൂടെയുള്ള, സംരക്ഷകനായ ദൈവമായാണ് യാഹ്‌വെ തന്നെത്തന്നെ വെളിവാക്കിയിട്ടുള്ളത്. ഭൂമിയിലെ രാജത്വങ്ങൾ ഇല്ലാതാകുമ്പോഴും, അധിപത്യങ്ങൾ അവസാനിക്കുമ്പോഴും, ഇസ്രയേലിന്റെ നാഥനായ ദൈവത്തിന്റെ രാജത്വം എന്നെന്നേക്കും നിലനിൽക്കുന്നു.
ദൈവത്തിന്റെ മഹത്വം വെളിവാക്കുന്ന ഒന്നാണ് അവിടുത്തെ അനന്തമായ കരുണയും വിശ്വസ്തതയും. "കർത്താവ് വീഴുന്നവരെ താങ്ങുന്നു; നിലം പറ്റിയവരെ എഴുന്നേൽപ്പിക്കുന്നു" (വാ. 14). എല്ലാ മനുഷ്യരോടും, പ്രത്യേകിച്ച് തന്റെ സഹായത്തിനായി നിലവിളിക്കുന്ന മനുഷ്യരോട് അനുകമ്പയോടെ സമീപസ്ഥനാകുന്ന ദൈവമാണ് അവിടുന്ന്. "തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, ഹൃദയപരാമർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്" (വാ. 18) എന്ന് ദാവീദ് എഴുതിവയ്ക്കുന്നത്, ഇസ്രയേലിന്റെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മാത്രമല്ല, തന്റെ വ്യക്തിപരമായ ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽക്കൂടി ആയിരിക്കണം. മനുഷ്യരുടെ ബലഹീനതകളെയും വീഴ്ചകളെയും അറിയുന്ന ദൈവം, അവരുടെ ഹൃദയത്തിൽനിന്നുയരുന്ന നിലവിളിക്ക് മുന്നിൽ ക്ഷമയോടെയാണ് വർത്തിക്കുന്നത്. കുറവുകൾ, പരാമർത്ഥഹൃദയത്തോടെ ഏറ്റുപറഞ്ഞ്, അവനുമുൻപിൽ കാരുണ്യത്തിനായി അപേക്ഷിക്കുന്നവരെ ദൈവം നിരാശരാക്കില്ല. സ്നേഹിക്കുന്നവരെ പരിപാലിക്കുന്ന കാരുണ്യവാനായ ദൈവം പക്ഷെ ദുഷ്ടരോട് വിട്ടുവീഴ്ചയില്ലാത്തവനാണെന്ന് ഇരുപതാം വാക്യത്തിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നുണ്ട്. ദാവീദിൽനിന്നുള്ള അവസാന വാക്കുകളാണ് സങ്കീർത്തനത്തിന്റെ അവസാന വാക്യത്തിൽ നാം കാണുന്നത്. "എന്റെ വായ് കർത്താവിന്റെ സ്തുതികൾ പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധ നാമത്തെ എന്നേക്കും വാഴ്ത്തട്ടെ!" (വാ. 21). ദൈവത്തോട് ചേർന്ന് നിൽക്കുന്ന, അവന്റെ സ്നേഹത്തിന് പാത്രീഭൂതരായ ഓരോ മനുഷ്യർക്കും ഏറ്റുപറയാവുന്നവയാണ് ഈ വാക്കുകൾ.
നമുക്കും ദൈവത്തെ സ്തുതിക്കാം
നൂറ്റിനാല്പത്തിയഞ്ചാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ ദാവീദിനെപ്പോലെ നമുക്കും ദൈവത്തിന്റെ അനന്തമായ കരുണയും കുറവുകളില്ലാത്ത അവന്റെ വിശ്വസ്തതയും ഏറ്റു പറയാം. നിലനിൽക്കാത്ത വാഗ്ദാനങ്ങളുടെയും ഉടമ്പടികളുടെയും ഈ ഭൂമിയിൽ കുറവുകളില്ലാതെ നിലനിൽക്കുന്നത് ദൈവത്തിന്റെ സ്നേഹവും അവന്റെ വാഗ്ദാനങ്ങളും മാത്രമാണ്. നമ്മുടെയും ജീവിതത്തിന്റെ എത്രയോ അവസരങ്ങളിലാണ്, അർഹതയില്ലാതിരുന്നിട്ടും നമ്മിൽ അവൻ കാരുണ്യം ചൊരിഞ്ഞത്. എത്രയോ ഇടങ്ങളിലാണ് അവൻ തന്റെ ശക്തമായ കരങ്ങളുടെ സംരക്ഷണത്തിൽ നമ്മെ കാത്തുസൂക്ഷിച്ചത്! നിലത്തു വീണുപോയെന്ന് തോന്നുന്ന നിമിഷങ്ങളിൽ അവനിലേക്ക് നമ്മുടെ കണ്ണുകളുയർത്താം. ഹൃദയപരാമർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്ന തന്റെ മക്കളെ ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സന്നിധിയിൽ നമുക്കും അഭയം കണ്ടെത്താം. കർത്താവിനെ സ്നേഹിക്കുകയും, അവന്റെ നന്മയും സ്നേഹവും ദാവീദിനൊപ്പം നമുക്കും സർവ്വപ്രപഞ്ചത്തോടും ഏറ്റുപറയാം. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കാരുണ്യവാനായ ദൈവത്തിന്റെ കൃപയാൽ നമ്മുടെ ജീവിതങ്ങളും ധന്യമാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: