സംഘർഷഭരിത ലോകത്തിൽ സംഭാഷണത്തിൻറെ സരണി നാം ഒരിക്കലും വെടിയരുത്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആണവായുധ മുക്ത ലോകം ആവശ്യവും സാദ്ധ്യവുമാണെന്ന പരിശുദ്ധസിംഹാസനത്തിൻറെ ഉറച്ച ബോധ്യം രാഷ്ട്രങ്ങളും രാജ്യാന്തര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യലായത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ വെളിപ്പെടുത്തി.
ഓസ്ത്രീയായുടെ തലസ്ഥാനമായ വിയെന്നായിൽ സെപ്റ്റംബർ 26-ന് തിങ്കളാഴ്ച (26/09/22) അന്താരാഷ്ട്ര ആണവോർജ്ജ സംഘത്തിൻറെ (International Atomic Energy Agency IAEA) അറുപത്തിയാറാം പൊതുസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിൻറെ വിവിധഭാഗങ്ങളിൽ അരങ്ങേറുന്ന സംഘർഷങ്ങൾ, ഉക്രൈയിനിൽ തുടരുന്ന യുദ്ധം, നയതന്ത്രപരിഹാരങ്ങൾക്ക് അല്പം മാത്രം ഇടമേകുന്ന അപകടമുള്ള വചനപ്രവർത്തികൾ എന്നിവയുടെ മദ്ധ്യേ നാം ഒരിക്കലും സംഭാഷണത്തിനായുള്ള അന്വേഷണം ഉപേക്ഷിക്കരുതെന്ന് ആർച്ച്ബിഷപ്പ് ഗാല്ലഗെർ ഓർമ്മിപ്പിച്ചു. അചഞ്ചല തീരുമാനത്തോടുകൂടിയും കടിഞ്ഞാണുകൾ ഇടാതെയും നാം സംഭാഷണത്തിൻറെ പാതയിൽ മുന്നേറാൻ ശ്രമിക്കണമെന്നും സംഭാഷണത്തിന് വിമർശനാത്മകവും യുക്തിപൂർവ്വകവും വസ്തുനിഷ്ഠവുമായ ചിന്തയെ പരിപോഷിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയുധങ്ങളെ നിശബ്ദമാക്കാനും സംഭാഷണത്തിലും കൂടിയാലോചനകളിലും അക്ഷീണമേർപ്പെട്ടുകൊണ്ട് സംഘർഷങ്ങളുടെ മൂലകാരണങ്ങൾ ഇല്ലാതാക്കാനും പരിശുദ്ധസിംഹാസനം എല്ലാ നാടുകളോടും അഭ്യർത്ഥിക്കുന്നുവെന്ന് ആർച്ച്ബിഷപ്പ് ഗാല്ലഗെർ വെളിപ്പെടുത്തി. യുദ്ധം ചെയ്യുന്നവർ നരകുലത്തെ വിസ്മരിക്കുന്നുവെന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു.
ആരോഗ്യ സംരക്ഷണം, ഭക്ഷ്യോൽപ്പാദനം എന്നീ രംഗങ്ങളിലും, അതുപോലുള്ള മറ്റ് പല മേഖലകളിലും ആണവ സാങ്കേതികവിദ്യയുടെ സമാധാനപരമായ ഉപയോഗങ്ങളുടെ മഹത്തായ നേട്ടങ്ങളിൽ പങ്കുചേരാൻ സകലജനങ്ങളെയും പ്രാപ്തരാക്കുകയും അതേസമയം ആണവായുധങ്ങളുടെ വിനാശകരമായ ശക്തി അഴിച്ചുവിടുന്നത് തടയാൻ ലോകം ഒരു വഴി കണ്ടെത്തുകയും വേണമെന്ന് ആർച്ച്ബിഷപ്പ് ഗാല്ലഗെർ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: