പൂർവ്വതിമോറിൻറെ കത്തോലിക്കാ അനന്യത സ്പർശനവേദ്യം, നിയുക്ത കർദ്ദിനാൾ ദ സിൽവ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കാ പാരമ്പര്യം പൂർവ്വ തീമോറിൻറെ ദേശീയ അനന്യതയുടെ മൗലിക ഘടകമാണെന്ന് ഈ മാസം 27-ന് വത്തിക്കാനിൽ നടക്കാൻ പോകുന്ന കൺസിസ്റ്ററിയിൽ വച്ച് കർദ്ദിനാളാക്കപ്പെടുന്ന ദിലി അതിരൂപതയുടെ ആർച്ചുബിഷപ്പ് വിർജീലിയൊ ദൊ കാർമൊ ദ സിൽവ.
ഈ മാസം 27-ന് (2022 ആഗസ്റ്റ്) കർദ്ദിനാളാക്കപ്പെടുന്ന 21 പേരിൽ ഒരാളായ അദ്ദേഹം വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.
ഈ കത്തോലിക്കാ അനന്യത തൊട്ടറിയാവുന്നതാണെന്ന്, ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാമും അബുദാബിയിൽ വച്ച് ഒപ്പുവച്ച മാനവസാഹോദര്യ രേഖ, അടുത്തയിടെ നടന്ന ഇരുപതാം സ്വാതന്ത്ര്യവാർഷികാഘോഷവേളയിൽ ദേശീയ പാർലിമെൻറ് അംഗീകരിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് നിയുക്ത കർദ്ദിനാൾ കാർമൊ ദ സിൽവ പ്രസ്താവിച്ചു.
2002 മെയ് ഇരുപതിനായിരുന്നു പൂർവ്വതിമോറിൻറെ രണ്ടാം സ്വാതന്ത്ര്യലബ്ധി. പൂർവ്വതിമോറിലെ 13 ലക്ഷത്തി 40000-ത്തിലേറെവരുന്ന നിവാസികളിൽ 99.53 ശതമാനം ക്രൈസ്തവരാണ്. ഇവരിൽ 97.57 ശതമാനവും കത്തോലിക്കരും. ഏഷ്യയിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനം കിഴക്കെ തിമോറിനുണ്ട്. ഒന്നാം സ്ഥാനം ഫിലിപ്പീൻസിനാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: