സുഡാൻ: ഡാർഫറിൽ പുതിയ ഗോത്രവർഗ്ഗ സംഘർഷം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സുഡാനിലെ ഡാർഫർ മേഖലയിലുള്ള ജനങ്ങളെയാണ് പുതിയ അക്രമങ്ങൾ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്നഗോത്രവർഗ്ഗക്കൾ തമ്മിലുള്ള സംഘർഷങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള സംഘടനയും ചില പ്രാദേശിക ഗോത്ര നേതാക്കളും ഇക്കാര്യമറിയിച്ചത്.
പടിഞ്ഞാറൻ ഡാർഫറിലെ കുൽബസിൽ അറബ് വംശത്തിൽപ്പെട്ട ഗോത്രങ്ങളും ആഫ്രിക്കൻ വംശജരും തമ്മിലുള്ള ഭൂമി തർക്കത്തെച്ചൊല്ലിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അതിൽ 20 ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. പ്രദേശത്തെ വിവിധ ഗ്രാമങ്ങൾക്ക് നേരെ പ്രാദേശിക അറബ് സേന നടത്തിയ ആക്രമണത്തിൽ ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി. 20 ഗ്രാമങ്ങളിലായി 62 മൃതദേഹങ്ങളെങ്കിലും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി ഗ്രാമത്തലവന്മാരിൽ ഒരാൾ പറഞ്ഞു. 117 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകളെ കാണാതാവുകയും, കുറഞ്ഞത് അയ്യായിരത്തോളം പേരെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്തു. അതേസമയം ആക്രമണകാരികൾ ജലസ്രോതസ്സുകൾ കൈവശപ്പെടുത്തിയത് മനുഷ്യത്വപരമായ സാഹചര്യം കടുതൽ വഷളാക്കുകയാണ്. സംഘർഷങ്ങൾ തുടരുന്ന വടക്കൻ ഡാർഫറിലെ രണ്ട് ഗ്രാമങ്ങളിലേക്ക് സർക്കാർ അധികൃതർ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
വർഷാരംഭം മുതൽ 200 മരണങ്ങൾ
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷം ഗോത്രങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ ഇരുനൂറിലധികം പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. 2003 മുതൽ സുഡാന്റെ സൈന്യം പ്രവിശ്യയിൽ ഒരു സേനാ വ്യൂഹം അനുവദിച്ചിട്ടുണ്ടെങ്കിലും, അന്നത്തെ പ്രസിഡണ്ട് അൽ- ബഷീറിന്റെ നേതൃത്വത്തിലുള്ള അറബ് വംശീയ ഗവൺമെന്റിനെതിരെ വംശീയ വിവേചനം ആരോപിച്ച് ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാർ കലാപം നടത്തി. അൽ-ബഷീറിന്റെ നേതൃത്വത്തിൽ ജഞ്ചവീദ് സേനയും അറബ് സൈനീകരും നടത്തിയ വംശഹത്യയ്ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അന്താരാഷ്ട്ര കോടതിയാൽ ശിക്ഷിക്കപ്പെട്ട അൽ-ബഷീർ ഇപ്പോൾ ജയിലിലാണ്.
2020 ൽ, ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യവും അവസാനിച്ചു. നിരവധി മാനുഷിക പ്രവർത്തകർ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങളെ വീണ്ടും അയയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നു. 2003 ൽ തലസ്ഥാനമായ ഖാർത്തൂമിലെ അറബ് ആധിപത്യമുള്ള സർക്കാർ വിവേചനത്തിന്റെ പേരിൽ വംശീയ ആഫ്രിക്കക്കാർ കലാപം നടത്തിയതോടെയാണ് ഡാർഫറിലെ സംഘർഷം ആരംഭിച്ചത്. പ്രാദേശിക നാടോടികളായ അറബ് ഗോത്രങ്ങൾക്ക് ആയുധം നൽകിക്കൊണ്ടും സിവിലിയന്മാർക്ക് നേരെ ജഞ്ചാവീദ് എന്നറിയപ്പെടുന്ന നാട്ടു പടകളെ അഴിച്ചുവിട്ടും അൽ-ബഷീർ സർക്കാർ പ്രതികാരം ചെയ്തുവെന്ന് ആരോപണമുയർന്നിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: