തിരയുക

കാരിത്താസിന്റെ പ്രവർത്തനങ്ങൾ (ഫയൽ ചിത്രം). കാരിത്താസിന്റെ പ്രവർത്തനങ്ങൾ (ഫയൽ ചിത്രം). 

യുക്രെയ്ൻ ഒരു മാനുഷിക ദുരന്തത്തിലേക്കാണ് നീങ്ങുന്നത് എന്ന് കാരിത്താസിന്റെ മുന്നറിയിപ്പ്

അന്തർദേശീയ കാരിത്താസ് യുക്രെയ്നിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് ഭയനാകമായ മുന്നറിയിപ്പു നൽകി കൊണ്ട് ആവശ്യമുള്ളവർക്ക് മാനുഷിക സംരക്ഷണവും സഹായവും പ്രവേശനവും ഉറപ്പാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോം ആസ്ഥാനമായുള്ള കത്തോലിക്ക ഉപവി പ്രവർത്തനങ്ങളുടെ ആഗോള കൂട്ടായ്മയായ അന്തർദ്ദേശീയ കാരിത്താസ് (Caritas Internationalis)  യുക്രെയ്നിലെ പ്രതിസന്ധി  അതിവേഗം മാനുഷിക ദുരന്തമാകാനിടയുണ്ടെന്ന് മുന്നറിയുപ്പു നൽകി. അതിനാൽ അക്രമവും ബുദ്ധിമുട്ടുകളും മൂലം വലയുന്നവർക്ക് പ്രവേശനം ഉറപ്പാക്കാൻ അഭ്യർത്ഥിച്ചു.

റഷ്യയുടെ അധിനിവേശം ആരംഭിച്ച നേരത്താണ് കാരിത്താസ് പ്രസ്താവനയിറക്കിയത്. എട്ടു വർഷത്തോളം യുക്രെയ്നിന്റെ കിഴക്കൻ മേഖലയിൽ തുടർന്ന സംഘർഷവുമായി ബന്ധപ്പെട്ട് 14000 പേർ മരിക്കുകയും 1.5 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത രാജ്യമാണ് അത് എന്നതും കാരിത്താസ് അടിവരയിട്ടു.

സഹായത്തിനായുള്ള പുനരഭ്യർത്ഥന

യുക്രെയ്നിലെ കാരിത്താസിന്റെ പ്രാദേശിക ഘടകത്തിന്റെ പ്രവർത്തനങ്ങളെ പിൻതുണയ്ക്കാൻ കാരിത്താസിന്റെ ആഗോളകൂട്ടായ്മ ഒരു അടിയന്തിര അഭ്യർത്ഥനയും നടത്തി. സംഘർഷബാധിതരായവരെ സഹായിക്കാൻ ഭക്ഷണ, കുടിവെള്ള ശുചിത്വ കിറ്റുകളും, താമസ സൗകര്യവും അടങ്ങുന്ന പരിപാടിയാണ് അവർ ലക്ഷ്യമിടുന്നത്. ദുർബ്ബലരായവരെ അവരുടെ പ്രിയപ്പെട്ടവരുടെയടുത്ത് സുരക്ഷിതമായി എത്തിക്കാൻ  യാത്രാ സൗകര്യവും ഉറപ്പാക്കാൻ പരിശ്രമിക്കുന്നുണ്ട്. മാനുഷിക പ്രതിസന്ധിയോടു പ്രതികരിക്കാനും യുദ്ധം ബാധിച്ച ജനങ്ങളെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ഒരവസരമാണ് ഇതെന്നു പറഞ്ഞ യുക്രെയ്ൻ കാരിത്താസിന്റെ അദ്ധ്യക്ഷ തെത്യാനാ സ്റ്റാവ്നികി ഈ ആനുകാലിക പ്രതിസന്ധി അനിവാര്യമായ ഒരു വലിയ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന തന്റെ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.

യുദ്ധത്തിന്റെ ദാരുണ പ്രത്യാഘാതങ്ങൾ

കഴിഞ്ഞ വർഷത്തെ വേനൽക്കാലാവസാനം മുതൽ കിഴക്കൻ യുക്രെയ്നിലെ സംഘർഷം വർദ്ധിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് കാരിത്താസ് വിപുലമായ മാനുഷിക പ്രതികരണത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പ്രാദേശിക സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ആഭ്യന്തരമായി കുടിയൊഴിക്കപ്പെട്ട ജനങ്ങളെ സ്വാഗതം ചെയ്യാനും സഹായിക്കാനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാനും തങ്ങളുടെ ജീവനക്കാരെയും സന്നദ്ധസേവകരെയും പരിശീലിപ്പിക്കുകയും ചെയ്തു. ഈയിടയ്ക്ക് അവശ്യക്കാരുടെ എണ്ണം വദ്ധിച്ചിട്ടുണ്ടെന്നും സ്റ്റാവ്നികി ചൂണ്ടിക്കാണിച്ചു.

''ആക്രമണത്തിനു മുമ്പ് സമ്പർക്ക രേഖയുടെ ഇരുവശത്തും മാനുഷിക സഹായം ആവശ്യമുള്ളവരായ 2.9 ദശലക്ഷം പ്രാദേശിക ജനങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അത് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. " യുക്രെയ്ൻ കാരിത്താസിന്റെ അദ്ധ്യക്ഷ അറിയിച്ചു.

ഈ യുദ്ധത്തിന്റെ ദാരുണമായ മാനുഷിക പ്രത്യാഘാതങ്ങൾ നമുക്ക് അവഗണിക്കാനാവില്ല എന്നും യുക്രെയ്നിലെ ജനതയെ സംരക്ഷിക്കുകയും അവർക്ക് ജീവൻ രക്ഷാ സഹായം ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ കടമയാണ് എന്ന് കാരിത്താസിന്റെ അന്താരാഷ്ട്ര സെക്രട്ടറി ജനറൽ അലോഷ്യസ് ജോൺ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഫെബ്രുവരി 2022, 13:58