ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനം. 

Cop 26 ഉം വെല്ലുവിളികളും

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര പ്രാധാന്യവും മൂർത്തവുമായ ഒരു മാറ്റത്തിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന ബോധ്യത്തോടെ ലോകനേതാക്കളും ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഒരുമിച്ചുകൂട്ടുന്ന Cop 26 പരാജയപ്പെട്ടാൽ എല്ലാം പരാജയപ്പെടുമെന്ന് മുന്നറിയിപ്പു നൽകി ആതിഥേയനായ ബോറിസ് ജോൺസൺ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഈ സമ്മേളനത്തിൽ സംബന്ധിക്കാതിരുന്ന പ്രമുഖരുടെ കൂട്ടത്തിൽ ചൈനയുടെ പ്രസിഡണ്ട് ചിൻപിംഗ്‌, റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുട്ടിൻ, തുർക്കിയുടെ പ്രസിഡണ്ട് എർദോഗാൻ എന്നിവർ ഉൾപ്പെടുന്നു. രണ്ടാഴ്ചയോളം Cop 26 ആഗോള കാലാവസ്ഥാ രാഷ്ട്രീയത്തിന്റെ മാർഗ്ഗരേഖ തയ്യാറാക്കാനായി പരിശ്രമിക്കും.

പാരിസിലെ Cop 21 നു ശേഷം

പാരീസിലെ Cop 21 സമ്മേളനത്തിനു ശേഷം രാജ്യങ്ങൾ ആഗോള താപനനിരക്ക് 2 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഗവേഷകരുടെ നിരീക്ഷണത്തിൽ അഭിലഷണീയമായ വാഗ്ദാനങ്ങൾക്കിടയിലും അപര്യാപ്തമായ പുരോഗതിയാണുണ്ടായിട്ടുള്ളതെന്ന സൂചനകളാണ് നൽകുന്നത്. മാത്രമല്ല സമീപ വർഷങ്ങളിൽ നടന്ന നയതന്ത്ര ശ്രമങ്ങൾക്കിടയിലും ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതക ബഹിർഗമനം ഉയർന്നുകൊണ്ടു തന്നെയാണിരിക്കുന്നത്. 2020ൽ മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം ആഗോള താപനം ഒരു റെക്കോർഡ്‌ നിലയിലേക്കാണെത്തിയതെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു.

വ്യവസായികയുഗത്തിനു മുമ്പുള്ള (1850-1900) കാലവുമായി താരതമ്യം ചെയ്യുമ്പോൾ 1.5 ഡിഗ്രി സെൽഷ്യസ് താപനില കൈവരിക്കാൻ ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം നിലവിൽ പ്രതിവർഷം 7% എങ്കിലും 2030 വരെ  കുറയ്ക്കേണ്ടിയിരിക്കുന്നു  എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇനി വരുന്ന 10 വർഷം കാലവസ്ഥയ്ക്ക് നിർണ്ണായകമാണ്. സത്യസന്ധവും യഥാർത്ഥവുമായ നയങ്ങൾ രൂപീകരിച്ച് രാജ്യങ്ങൾ പ്രതിബദ്ധത പാലിക്കേണ്ടതുണ്ട്.

G20 യിൽ നിന്ന് Cop26 ലേക്ക്

ദുർബ്ബല രാഷ്ട്രങ്ങൾക്ക് പിന്തുണ നൽകുക എന്നതായിരുന്നു പാരീസിലെ ഉടമ്പടികളിലെ ഒരു ലക്ഷ്യം. ഇത് ഗ്ലാസ്ഗോയിലും നിർണ്ണായകമാണ്. പുനരുപയോഗം സാദ്ധ്യമാകുന്ന ഊർജ്ജം വികസിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും സമ്പന്ന രാഷ്ട്രങ്ങളുടെ സഹായം ദരിദ്ര രാഷ്ട്രങ്ങൾക്ക് നൽകണം. പരിശുദ്ധ സിംഹാസനം ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് ഇക്കാര്യം. ദരിദ്രവും വികസ്വരവുമായ രാഷ്ട്രങ്ങളാണ് ഏറ്റവും കുറവ് ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കുന്നതെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യങ്ങളായ സമുദ്രനില ഉയർച്ചമൂലം വെള്ളപ്പൊക്കവും, കുടിയൊഴിക്കലും, കൃഷിഭൂമിയുടെ നാശവും, ജീവനഷ്ടവും  ഏറ്റവും അനുഭവിക്കുന്നതും അവരാണ്. വിദഗ്ദ്ധരുടെ കണക്കുകൾ പ്രകാരം നൂറുകണക്കിന് ലക്ഷം കോടി ഡോളർ വേണ്ടി വരും ഈ നഷ്ടങ്ങൾ നികത്താൻ . മുമ്പ് ദുർബ്ബല രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന 100 ലക്ഷം കോടി സഹായത്തിന് പുറമേയാണിത്. അതിനാൽ തന്നെ ഈ Cop 26 ന്റെ  പ്രതീക്ഷകളും മർമ്മ പ്രധാനമാണ്. ഇത് ഒരു ആഗോള വെല്ലുവിളിയാണ്, സമ്മേളനം നടക്കുന്നു എന്നത് തന്നെ ഏതാണ്ട് ഒരു ലക്ഷ്യം നേടലാണെന്നതും പണ്ഡിതരുടെയിടയിൽ അഭിപ്രായമുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2021, 17:13