തിരയുക

Vatican News
ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യ൯. ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യ൯.   (AFP or licensors)

ഹെയ്തി ഭൂകമ്പ ബാധിതരെ രക്ഷിക്കാൻ സഹായ ഏജൻസികൾ

ഭൂകമ്പമാപിനിയിൽ 7.2 രേഖപ്പെടുത്തിയ പടിഞ്ഞാറൻ ഹെയ്തിയിലെ ഭൂകമ്പത്തെത്തുടർന്ന് നൂറുകണക്കിന് ആളുകൾ മരിക്കുകയും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രാജ്യത്തെ പ്രസിഡണ്ടായിരുന്ന ജോവാനെൽ മൊയ്സെ വധിക്കപ്പെട്ട ദുരന്തം കഴിഞ്ഞമാസം ഏറ്റുവാങ്ങിയ ഏറ്റവും ദരിദ്രമായ രാജ്യത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയ ഭൂകമ്പം വീണ്ടും വളരെ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

സെന്റ് ലൂയിസ് ദു സുദിന് വടക്ക് കിഴക്കായി 12 കിലോമീറ്റർ അകലെയുള്ള വീടുകളും സ്കൂളുകളും പള്ളികളും കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നു. ഭൂകമ്പ പ്രദേശത്ത് നിന്നും പകർത്തപ്പെട്ട ചിത്രങ്ങൾ നാശത്തിന്റെ വ്യാപ്തിയെ സാക്ഷ്യപ്പെടുത്തുന്നവയാണ്. ഭൂകമ്പത്തിന്റെ കേന്ദ്ര പ്രദേശത്ത് നിന്ന് 125 കിലോമീറ്റർ അകലെയുള്ള  ഹെയ്തി തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ പോലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ അറിയിക്കുന്നു. ഹെയ്തിയുടെ പുതിയ പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി ഒരു മാസത്തെ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പം ബാധിച്ചവരെ സഹായിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും വേഗത്തിൽ ചെയ്യുമെന്നും അവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടുള്ളവരെ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ മുൻഗണന എന്നും വെളിപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിനാശകരമായ ഈ ഭൂകമ്പത്തിൽ താൻ ദുഃഖിതനാണെന്നും അമേരിക്കൻ ഐക്യനാടുകളുടെ അന്തർദേശീയ സഹായ ഏജൻസിയായ USAID വഴി ഉടനടി സഹായമെത്തിക്കാമെന്നും അറിയിച്ചു. 2010 ൽ ഹെയ്തിയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും നശിപ്പിക്കുകയും രണ്ടുലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത 7.1 തീവ്രതയുള്ള ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളിൽനിന്ന് പൂർണ്ണമായി മുക്‌തമാക്കാനോ പുനർനിർമ്മിക്കാനോ ഇനിയും ഹെയ്തിക്കു കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഇന്ന് ഹെയ്തിയുടെ തീരത്ത് എത്താൻ പോകുന്ന ഉഷ്ണമേഖല കൊടുങ്കാറ്റ്, ഗ്രേസ്, ഇവിടത്തെ സാഹചര്യം കൂടുതൽ ദുരിത പൂർണ്ണമാക്കും. ഒന്നിനുപുറകെ ഒന്നായി പ്രഹരം ഏൽപ്പിക്കപ്പെട്ട അതികഠിനമായി കഷ്ടപ്പെടുന്ന ഹെയ്തിയിലെ ജനതയ്ക്ക് വിടുതലും സഹായവും ആവശ്യമാണ്. അമേരിക്കയിൽ നിന്നും ലോകത്തിൽ നിന്നും ലഭ്യമായ എല്ലാ വിഭവങ്ങളും ഇതിനകം സമാഹരിച്ചിട്ടുണ്ട് എന്നും വാർത്തകൾ അറിയിക്കുന്നു.

16 August 2021, 13:54