മഹാവ്യാധിക്കിടയിലും പ്രത്യാശയുമായി  വസന്തം വിരിയുന്നു....  മോസ്കോയിലെ ലെനിൽ പാർക്കിൽ 21 ഏപ്രിൽ 2021. മഹാവ്യാധിക്കിടയിലും പ്രത്യാശയുമായി വസന്തം വിരിയുന്നു.... മോസ്കോയിലെ ലെനിൽ പാർക്കിൽ 21 ഏപ്രിൽ 2021. 

രാജാവായ ദൈവത്തിനൊരു സ്തുതിഗീതം

ഒരു രാജകീയ സങ്കീര്‍ത്തനം 145 -ന്‍റെ സംക്ഷിപ്തപഠനം. – ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

രാജകീയ സങ്കീർത്തനം 145-ന്‍റെ പഠനം


ഒരു രാജകീയ സങ്കീർത്തനം
ദൈവിക രാജത്വം പ്രകീര്‍ത്തിക്കുന്ന പല സങ്കീര്‍ത്തനങ്ങളും ബൈബിളിലുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമാണീ ഗീതം 145. ലക്ഷണപ്രകാരം ഈ ഗീതം ദാവീദു രാജാവു രചിച്ചതായിട്ടാണ് പണ്ഡിതന്മാര്‍ ഗണിക്കുന്നത്. രാജകീയാധികാരത്തിൽ സിംഹാസനാരൂഢനായും പ്രഭാവത്തോടെയും ജനതകളെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നൊരു ദൈവത്തെ പദങ്ങള്‍ വരച്ചുകാട്ടുന്നു. സങ്കീർത്തനത്തിന്‍റെ സംഗീതരൂപം ശ്രവിച്ചുകൊണ്ട് ഈ ഗീതം കൂടുതൽ മനസ്സിലാക്കുവാൻ ശ്രമിക്കാം.

ഇത് ഗാനാവിഷ്ക്കാരം ചെയ്തത് ഫാദർ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ് ആലാപനം രമേഷ് മുരളിയും സംഘവും.

Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവനാമം ഞാന്‍ എന്നുമെന്നും.

a) എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ വാഴ്ത്തും
ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു
അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

b) കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു കരുണചൊരിയുന്നു
അവിടുന്നു കരുണചൊരിയുന്നു.
- എന്‍ രാജാവും

ഒരു ആരാധനക്രമഗീതം
ദൈവജനത്തിന്‍റെ പൊതുപ്രാര്‍ത്ഥനയ്ക്കായ് വളരെ ശ്രദ്ധാപൂര്‍വ്വം ചിട്ടപ്പെടുത്തിയിട്ടുള്ളതും, സഹസ്രാബ്ദങ്ങളായി ആരാധനക്രമത്തിനും സ്തുതിപ്പിനുമായി ഹെബ്രായരും ക്രൈസ്തവരും ഒരുപോലെ ഉപയോഗിച്ചുപോന്നിട്ടുള്ളതുമാണ്- സങ്കീര്‍ത്തനം 145. ഏറെ വിഖ്യാതരും സമകാലീനരുമായ പണ്ഡിതന്മാര്‍ പറയുന്നത് ഏറെ സ്ഥായീഭാവമുള്ളതും, പൊതുവായ ആരാധനക്രമ പരിപാടികളില്‍ ഏറെ ആര്‍ജ്ജവത്തോടെ ഉപയോഗിച്ചിരുന്നതുമാണീ സങ്കീര്‍ത്തനമെന്നാണ്. ഏറെ പൂര്‍ണ്ണതയുള്ള ഈ ഗീതത്തെ ഗഹനമായതെന്നും സാഹിത്യ ഭംഗിയുള്ളതെന്നും ദൈവനിവേശിതമെന്നും പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. ഹെബ്രായ സമൂഹത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനകളില്‍ മൂന്നു പ്രാവാശ്യം, മൂന്നു യാമങ്ങളില്‍ ഇത് ഇപ്പോഴും ഉപയോഗത്തിലുണ്ട്.

ജീവിതചുറ്റുപാടുകളില്‍ മനുഷ്യമനസ്സുകളെ മഥിക്കുന്ന ഭീതി, ദുഃഖം, ആശങ്ക, പിരിമുറുക്കം, നിരാശ എന്നിങ്ങനെയുള്ള അസ്വസ്ഥതയുടെ വികാരങ്ങളെ ദൈവാത്മാവിന്‍റെ പ്രേരണയില്‍ വളരെ പ്രശാന്തമാക്കുമെന്ന ആശ്വാസചിന്തയും ഈ ഗീതത്തിലൂടെ സങ്കീര്‍ത്തകന്‍ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല ജീവിത പ്രതിസന്ധികളില്‍ ദൈവത്തിന്‍റെ കരുണയിലേയ്ക്കു തിരിയുവാനും അനുവാചകരോട് സങ്കീര്‍ത്തകന്‍ ആവശ്യപ്പെടുന്നുമുണ്ട്.

ദൈവം എത്ര നല്ലവന്‍ എത്ര വല്ലഭന്‍!
ഈ ഗീതം അനുദിനം ഉരുവിടുമ്പോള്‍, രചയിതാവ് അനുസ്മരിപ്പിക്കുന്ന ഒരു സത്യം മനസ്സില്‍ തെളിഞ്ഞുവരും - ദൈവം എത്രയോ മഹോന്നതനാണ്, സൃഷ്ടികളില്‍ ഏറ്റവും ദുര്‍ബലനും ബലഹീനനുമായ മനുഷ്യനോട് ദൈവം എപ്പോഴും അനുകമ്പ കാട്ടുന്നു. പുതിയനിയമത്തില്‍ സുവിശേഷം ആകമാനം പരിശോധിച്ചാല്‍ പാപിയായ മനുഷ്യനോടു ദൈവം പ്രകടമാക്കുന്ന അനുകമ്പയാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ദൈവത്തെ ദ്രോഹിച്ച മനുഷ്യനോട് അവിടുന്നു കാട്ടുന്ന അനുകമ്പയാണിതെന്നും നമുക്കു ധ്യാനിക്കാം. അപ്പോള്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന - ദൈവം എത്ര മഹോന്നതന്‍, എത്ര നല്ലവന്‍, എത്ര വല്ലഭന്‍... എന്നീ ചിന്തകള്‍ ശ്രേഷ്ഠമാണെന്ന് പറയേണ്ടതില്ല! അവിടുത്തെ മഹത്വം ഏറ്റം നിസ്സാരനായ മനുഷ്യര്‍ തേടിയാലും കണ്ടെത്താനാവുന്നതാണ്. ദൈവം എന്നോടു ക്ഷമിക്കുന്നു. അവിടുന്നു എന്നെ സ്നേഹിക്കുന്നു. എന്നെ രക്ഷിക്കുന്നു.

Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവനാമം ഞാന്‍ എന്നുമെന്നും.

c) കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

d) കർത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു,
അവ നിലനില്‍ക്കുന്നു.
കർത്താവു തന്‍റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്
തന്‍റെ പ്രവൃത്തികളിൽ അവിടുന്ന് കരുണയുള്ളവനാകുന്നു
കർത്താവു വീഴുന്നവരെ താങ്ങുന്നു
നിലംപറ്റിയവരെ അവിടുന്ന് എഴുന്നേല്പിക്കുന്നു.

നിത്യസൗഭാഗ്യമേ, അങ്ങയെ തേടി
മനുഷ്യന്‍ അനുദിനം ദൈവത്തെ അന്വേഷിക്കുന്നു. അവിടുത്തെ മഹത്വം നേരിട്ട് അദൃശ്യമാണെങ്കിലും, അത് അന്വേഷിക്കേണ്ട ആവശ്യമില്ലെങ്കിലും നമുക്കു ചുറ്റും അവിടുത്തെ സാന്നിദ്ധ്യാനുഭവം വലിയ യാഥാര്‍ത്ഥ്യമാണ്. ചിന്തിക്കുന്ന മനുഷ്യനെ ആശ്ചര്യപ്പെടുന്ന പ്രാപഞ്ചിക യാഥാര്‍ത്ഥ്യത്തില്‍ അത് സുവ്യക്തമാണ്. സങ്കീര്‍ത്തകന്‍ തന്നെ 8-Ɔο ഗീതത്തില്‍ ആലപിക്കുന്നു,.. “ഓ! ദൈവമേ... അങ്ങ് എത്ര മഹോന്നതനാണ്!!” Oh Lord, how great Thou art!... സകല സൃഷ്ടികളിലും - ജീവജാലങ്ങളിലും സസ്യജാലങ്ങളിലും ഋതുഭേദങ്ങളിലും അത് ദൃശ്യമാണ്, അനുഭവവേദ്യമാണ്. അത് സകല ദൈവശാസ്ത്ര വിജ്ഞാനത്തിനും, തത്വസംഹിതകള്‍ക്കും, പ്രമാണങ്ങള്‍ക്കും, ശാസ്ത്രീയ പരിജ്ഞാനത്തിനും പ്രത്യാശിക്കാവുന്നതിലും അപ്പുറമാണ്. കാരണം യുഗങ്ങളായി, എന്തിന് ഇന്നും മനുഷ്യന്‍ ദൈവത്തെ തേടുകയും, അവിടുത്തെ അന്വേഷിക്കുകയും, നിര്‍വ്വചിക്കുകയും പഠിക്കുകയും, പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒന്നും അതില്‍ത്തന്നെ പൂര്‍ണ്ണമല്ലെന്നും, മനുഷ്യമനസ്സുകള്‍ സംതൃപ്തമല്ലെന്നും മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ് ദൈവശാസ്ത്രജ്ഞനും താത്വികനും ചിന്തകനുമായ വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത്, “ദൈവമേ, അങ്ങയെ പ്രാപിക്കുംവരെ ഞങ്ങളുടെ മനസ്സുകള്‍ അസ്വസ്ഥമാണ്.”

നമുക്കു പറയാം ദൈവികനുഭവം ഏറെ വ്യക്തിഗതമാണ്,  It is a personal experience, it is a personal religious experience!!  അതിനാല്‍ സഹസ്രാബ്ദങ്ങളായി തലമുറകള്‍ പ്രകീര്‍ത്തിക്കുന്ന അതേ ദൈവികനന്മകളും, ദൈവത്തിന്‍റെ മഹത്തായ ചെയ്തികളും The mighty acts of God, ഇന്നവ സമകാലീന മനുഷ്യരും പ്രഘോഷിക്കണമെന്നാണ് സങ്കീര്‍ത്തനപദങ്ങള്‍ പഠിപ്പിക്കുന്നത്.

ദൈവിക മഹിമാതിരേകങ്ങള്‍
ദൈവത്തിന്‍റെ ഒരു വ്യക്തിഗത അനുഭവമായിട്ടാണ് സങ്കീര്‍ത്തകന്‍ തന്‍റെ വികാരം വാക്കുകളില്‍ പ്രകടമാക്കുന്നത്. എന്നാല്‍ വ്യക്തി ഒരു സമൂഹത്തിന്‍റെ, പ്രാര്‍ത്ഥന സമൂഹത്തിന്‍റെയും ദൈവജനത്തിന്‍റെയും ഭാഗമാണെന്ന് നമുക്കു പദങ്ങളുടെ പ്രയോഗത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. ദൈവത്തിന്‍റെ പ്രവൃത്തികള്‍ മഹത്തരം, അവിടുത്തെ മഹത്വം അഗ്രാഹ്യം... അത്ഭുതാവഹം...! എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ചെങ്കടല്‍ കടന്ന ഇസ്രായേല്‍ ജനത്തിന് അനുഭവവേദ്യമായത് ദൈവത്തിന്‍റെ അത്ഭുതചെയ്തിയും അതിനു മുന്നോടിയായി മുഴങ്ങിയ അവിടുത്തെ അനശ്വരമായ വാഗ്ദാനവും വചനവുമാണ്. അവിടുത്തെ വചനത്താല്‍ ചെങ്കടല്‍ രണ്ടായി പിളര്‍ക്കപ്പെടുകയും, ഇസ്രായേല്‍ ജനം സുരക്ഷയിലേയ്ക്ക് നടന്ന് അടുക്കുകയും ചെയ്തു. തീര്‍ന്നില്ല, പിറകെ വന്ന ഫറവോയുടെ സൈന്ന്യം കടലില്‍ താഴ്ന്നുപോയ സംഭവത്തിലും ഇസ്രായേല്‍ ജനം ദൈവത്തിന്‍റെ രക്ഷണീയ കരങ്ങളാണു കണ്ടത്. ഇതു കണ്ടുനിന്ന ജനം വിസ്മയസ്തംബ്ധരായി മോശയോടു ചേര്‍ന്ന് ദൈവത്തെ സ്തുതിച്ചതായി പുറപ്പാടുഗ്രന്ഥം രേഖപ്പെടുത്തുന്നു. ദൈവത്തിന്‍റെ മഹത്തരവും അത്ഭുതാവഹവുമായ പ്രവൃത്തികള്‍ക്കു മുന്നില്‍ മനുഷ്യര്‍ സംഭ്രമത്തോടെ നോക്കി നില്ക്കുന്നു, അമ്പരപ്പോടെ താന്‍ ദൈവത്തിന്‍റെ മുന്നില്‍ ആരുമല്ലെന്ന് ഏറ്റുപറയുകയുംചെയ്യുന്നു.

ഒരു മഹാവ്യാധിയുടെ നടുവിൽ ഉഴലുകയാണ് മനുഷ്യകുലം... നാം ഒരുമിച്ചേ രക്ഷപ്പെടാൻ സാദ്ധ്യതയുള്ളൂവെന്ന് പാപ്പാ ഫ്രാൻസിസ് ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നുണ്ട്. നാം ഒത്തൊരുമയോടെ നിന്ന്, ആരെയും ഒറ്റപെടുത്താതെ, അധികമായുള്ള  പാവങ്ങളെയും ഉൾച്ചേർത്ത് ദൈവികാവബോധത്തോടെയും സാഹോദര്യത്തിലും പരസ്പരം സഹായിച്ചാൽ പൊതുഭവനമായ ഭൂമിയെയും അതിൽ വസിക്കുന്ന സഹോദരങ്ങളെയും പരസ്പരം സഹായിച്ച് കൈപിടിച്ചുയർത്തുവാനാകും.... ഒരുമിച്ചു രക്ഷനേടുവാനും സാധിക്കും.. അതിനാൽ പ്രപഞ്ചദാതാവും രാജാവും നാഥനും രക്ഷകനുമായ ദൈവത്തെ സ്തുതിക്കാം.

Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവനാമം ഞാന്‍ എന്നുമെന്നും.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2021, 07:38