ആളൊഴിഞ്ഞ തീരങ്ങള്‍ - മഹാമാരിയുടെ കെടുതിയില്‍... ആളൊഴിഞ്ഞ തീരങ്ങള്‍ - മഹാമാരിയുടെ കെടുതിയില്‍... 

നവസൃഷ്ടിയായ് ദൈവത്തെ പ്രകീര്‍ത്തിക്കാം

96-Ɔο സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത വിവരണവും – അതിന്‍റെ സംഗീതരൂപവും
സങ്കീര്‍ത്തനം 96 സംക്ഷിപ്ത പഠനം


1. സങ്കീര്‍ത്തനം 96 – യുഗാന്ത്യോന്മുഖമായ ഗീതം
പ്രപഞ്ചനാഥനും രാജാവുമായ കര്‍ത്താവിനെ സ്തുതിക്കുന്ന 96-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനമാണിന്ന്. ‘കര്‍ത്താവിന് ഒരു നവ്യഗീതം ആലപിക്കുവിന്‍,’ എന്നാരംഭിക്കുന്ന ഈ സങ്കീര്‍ത്തനം വിശുദ്ധഗ്രന്ഥത്തിലെ മനോഹരമായ മറ്റൊരു സ്തുതിപ്പാണ്. ഈ ഗീതം ശ്രവിക്കുകയാണെങ്കില്‍ അതിന്‍റെ ഭാവവും രൂപവും ഘടനയുമൊക്കെ സാമാന്യഗതിയില്‍ നമുക്കുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. സമ്പൂര്‍ണ്ണമായും സംഗീതരൂപമുള്ള ബൈബിള്‍ ഗ്രന്ഥമാണ് സങ്കീര്‍ത്തനങ്ങള്‍. അവ രചിക്കപ്പെട്ടിട്ടുള്ളതുതന്നെ പാടുവാനാണ്, ആലപിക്കുവാനാണ്. ഇസ്രായേലിന്‍റെ വിവിധ ആരാധനക്രമ മുഹൂര്‍ത്തങ്ങളും പ്രാര്‍ത്ഥനാ സമ്മേളനങ്ങളും കണ്ടുകൊണ്ടാണ് അവ രചിക്കപ്പെട്ടിട്ടുള്ളത്. നാം പഠിക്കുവാന്‍ പോകുന്ന സങ്കീര്‍ത്തനത്തിന്‍റെ പ്രഥമ വരി, അല്ലെങ്കില്‍ പദം തന്നെ പറയുന്നത്, “കര്‍ത്താവിന് ഒരു നവ്യകീര്‍ത്തനം ആലപിക്കുവിന്‍....” എന്നാണ്. അതിനാല്‍ ലളിതമായ സംഗീതരൂപം അവംലംബിച്ചുകൊണ്ട് നമുക്ക് സങ്കീര്‍ത്തനത്തിന്‍റെ ഘടനയിലേയ്ക്കും വ്യാഖ്യാനത്തിലേയ്ക്കും മെല്ലെ കടക്കാം.

2. സങ്കീര്‍ത്തനം - സംഗീതാവിഷ്ക്കാരം
Pslam 96, 1-2.
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
അവിടുത്തെ രക്ഷയെ പ്രകീര്‍ത്തിക്കുവിന്‍

a. കര്‍ത്താവിനൊരു നവ്യകീര്‍ത്തനം ആലപിക്കുവിന്‍
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍, നിങ്ങള്‍
അവിടുത്തെ നാമത്തെ സദാ വാഴ്ത്തിപ്പുകഴ്ത്തുവിന്‍
- ജനതകളുടെ ഇടയില്‍

b. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വംനിങ്ങള്‍ പ്രഘോഷിക്കുവിന്‍
കര്‍ത്താവിനെ പ്രഘോഷിക്കുവിന്‍ നിങ്ങള്‍
അവിടുത്തെ അത്ഭുതപ്രവൃത്തികളെന്നും വര്‍ണ്ണിക്കുവിന്‍.
- ജനതകളുടെ ഇടയില്‍

3. പുതിയ നിയമത്തിലേയ്ക്കും നയിക്കുന്ന ഗീതം
ആദ്യ പദത്തില്‍തന്നെ പുതിയകീര്‍ത്തനം... എന്ന പ്രയോഗം പുതിയ നിയമത്തിലേയ്ക്കും ക്രിസ്തുവിലേയ്ക്കും വിരല്‍ ചൂണ്ടുകയാണ്. പുതിയ നിയമം, പുതുവീഞ്ഞ്, പുതുവസ്ത്രം, പുതിയ കല്പന.. എല്ലാം ക്രിസ്തുവിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നു. അല്ലെങ്കില്‍ അവിടുത്തെ രണ്ടാം വരവിനെ സൂചിപ്പിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം പ്രഘോഷിക്കാന്‍ സങ്കീര്‍ത്തകന്‍ പറഞ്ഞിട്ട്, ഉടനെ അതിന്‍റെ കാരണവും പദങ്ങളില്‍ പ്രസ്താവിക്കുന്നു. അവിടുന്ന് സ്തുത്യര്‍ഹനും സകലദേവന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്. ഭൂമിയിലെ പലരേയും ദേവന്മാരായി അല്ലെങ്കില്‍ ദൈവവങ്ങളായി ആരാധിക്കുകയും വിഗ്രഹങ്ങള്‍ അവര്‍ക്കായി നിര്‍മ്മിക്കുയും ചെയ്യുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെയുള്ളൊരു കാലഘട്ടത്തിലാണ് സങ്കീര്‍ത്തകന്‍ ഈ പദങ്ങള്‍ കുറിച്ചത് എന്നു വേണം മനസ്സിലാക്കുവാന്‍. എന്തിന് ഇന്നും, നൂറ്റാണ്ടുകള്‍ക്കുശേഷവും ഈ വരികള്‍ പ്രസക്തമാണ്. കാരണം വിഗ്രഹാരാധനയും അങ്ങനെയുള്ള മനഃസ്ഥിതിയും മനുഷ്യരുടെ മനസ്സുകളില്‍ ഇന്നും കുടികൊള്ളുന്നുണ്ട്.

4. സജീവമാകുന്ന ദൈവികപ്രാഭവം
വിഗ്രഹങ്ങള്‍ നിര്‍ജ്ജീവ വസ്തുക്കളാണ് അവയ്ക്ക് ഒന്നും ചെയ്യുവാന്‍ കഴിവില്ല. എന്നാല്‍ ദൈവം കര്‍ത്താവാണ്, അവിടുന്ന് സ്രഷ്ടാവാണ്, അവിടുന്ന് പരിപാലകനാണ്, സംരക്ഷകനാണ്, രക്ഷകനാണ്... ശക്തിയും തേജസ്സും സൗന്ദര്യവും സമ്പൂര്‍ണ്ണതയില്‍ അവിടുത്തേയ്ക്കുണ്ട്, അത് അവിടുത്തെ വിശുദ്ധ മന്ദിരത്തില്‍ തെളിഞ്ഞു നില്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ സമര്‍ത്ഥിക്കുകയാണ്.നമ്മുടെ സ്രഷ്ടാവും ശക്തനുമായ കര്‍ത്താവിന്‍റെ മുന്നില്‍ കാഴ്ചകളുമായി വരുവിന്‍, അങ്ങനെ അവിടുത്തേയ്ക്ക് ഉചിതമായ ബഹുമാനവും മഹത്വവും നല്കുവിന്‍.. ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍...കാരണം മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതു മാത്രമാണ്.

5. ദൈവസന്നിധിയിലെ ആനന്ദാരവം
Pslam 96, 3-4.
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
അവിടുത്തെ രക്ഷയെ പ്രകീര്‍ത്തിക്കുവിന്‍

c. ജനപദങ്ങളേ, കര്‍ത്താവിനെ നിങ്ങള്‍ ഉദ്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും അവിടുത്തേതെന്നു നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍
കര്‍ത്താവിന്‍റെ നാമത്തോടു ചേര്‍ന്നു നിങ്ങള്‍
അവിടുത്തെ മഹത്വമെന്നും പാടിപ്പുകഴ്ത്തുവിന്‍.
- ജനതകളുടെ ഇടയില്‍

d. വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞ് കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ കര്‍ത്താവിന്‍റെ മുന്നില്‍ ഭയന്നു വിറയ്ക്കട്ടെ
കര്‍ത്താവ് എന്നും  വാഴുന്നു  അവിടുന്നു ജനതകളെ
നീതിയോടെ ഭരിക്കുന്നു.
- ജനതകളുടെ ഇടയില്‍

6. ദൈവിക രാജത്വത്തിന്‍റെ സ്തുതിപ്പ്
നാം കേട്ട പദങ്ങളില്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞ് ആഗതരാകുവാനാണ് സങ്കീര്‍ത്തകന്‍ നമ്മെ ക്ഷണിക്കുന്നത്. കാരണം, കര്‍ത്താവ് നീതിയുള്ള ന്യായാധിപനെപ്പോലെ നമ്മെ വിധിക്കാന്‍ ആഗതനാകുമെന്ന് ഗീതം പ്രസ്താവിക്കുന്നു.
അങ്ങനെ വെളിപാടു പുസ്തകം വ്യാഖ്യാനിക്കുന്നതുപോലെ ഈ വരികളും കര്‍ത്താവിന്‍റെ രണ്ടാം വരവിലേയ്ക്കുള്ള സൂചനകള്‍ നല്കുകയാണ് (വരികള്‍ 11-12)..

ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ആനന്ദിക്കട്ടെ.
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ.
വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ
അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

സങ്കീര്‍ത്തനത്തിന്‍റെ അവസാന ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ കര്‍ത്താവിന്‍റെ ആഗമനത്തിലുള്ള സന്തോഷം പ്രകടമാക്കുന്ന വരികളാണിത്. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും ആനന്ദിച്ച് ആഹ്ലാദിക്കട്ടെ, എന്തെന്നാല്‍ ഇതാ, കര്‍ത്താവ് ആഗതനാകുന്നു... അതിനാല്‍ ഭൂമിയിലെ വയലുകളും അതിലെ വിളസമൃദ്ധിയും കര്‍ത്താവിന്‍റെ വരവില്‍ സന്തോഷിക്കട്ടെയെന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നു (വരി 13).

ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും ഗാനാവിഷ്ക്കാരംചെയ്ത  96-Ɔο സങ്കീര്‍ത്തനം. ആലാപനം രമേഷ് മുരളിയും സംഘവും.

Psalm 96, 13.
എന്തെന്നാല്‍, അവിടുന്നു വരുന്നു,
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു.
അവിടുന്നു ലോകത്തെ നീതിയോടും കൂടെ
ജനതകളെ സത്യത്തോടുംകൂടെ വിധിക്കും.

സങ്കീര്‍ത്തനത്തിന്‍റെ അവസാനത്തെ പദം കര്‍ത്താവിന്‍റെ രണ്ടാം വരവ് കൂടുതല്‍ സ്പഷ്ടമാക്കുന്ന വരികളാണ്. അവിടുന്ന് വിധികര്‍ത്താവായിട്ട്, സത്യത്തോടും നീതിയോടുകൂടെ നമ്മെ വിധിക്കുന്ന വിധിയാളനായി വരുമെന്ന് വ്യക്തമായി പ്രസ്താവിച്ചുകൊണ്ടാണ് സങ്കീര്‍ത്തനപദങ്ങള്‍ സമാഹരിക്കുന്നത്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. 96-Ɔο സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2021, 13:08