സ്നേഹരൂപനായ ക്രിസ്തു സ്നേഹരൂപനായ ക്രിസ്തു  

ക്രിസ്തു അനന്തകാലത്തോളം സ്നേഹത്തിന്‍റെ രാജാവ്

ആണ്ടുവട്ടത്തിലെ അവസാന ഞായർ - ക്രിസ്തുരാജന്‍റെ മഹോത്സവത്തിലെ സുവിശേഷചിന്തകള്‍ - ശബ്ദരേഖയോടെ... വിശുദ്ധ മത്തായി 25, 31-46.

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര

ക്രിസ്തുരാജ മഹോത്സവം - സുവിശേഷചിന്തകള്‍


1. ആമുഖം

ആരാധനാക്രമവത്സരത്തിലെ അവസാന ഞായറായ ഇന്ന് നാം യേശുവിന്‍റെ രാജത്വത്തിരുനാൾ ആഘോഷിക്കുകയാണ്. 1925-ൽ പയസ് പതിനൊന്നാമൻ പാപ്പായുടെ കാലം മുതൽക്കാണ് ഈ തിരുനാൾ സഭയിൽ ആഘോഷിച്ചു തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അസമാധാനവും, നിരീശ്വരവാദവും, അസ്ഥിരതയും ഈ ലോകത്ത് ശക്തിപ്പെട്ടപ്പോൾ എല്ലാ തിന്മകൾക്കും അതീതമായി യേശു ഈ ലോകത്തെ നയിക്കുമെന്നും, യേശുവാണ് ലോകരാജാവെന്നുമുള്ള സന്ദേശം നൽകാനുമാണ് ഈ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. ഈ സന്ദേശം ഇന്നും വളരെ പ്രസക്തമാണ്. രാജാവായ യേശു അവസാനനാളിൽ മനുഷ്യരെ എങ്ങനെയാണ് വിധിക്കുന്നതെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ മത്തായിയുടെ സുവിശേഷമനുസരിച്ച് യേശുവിന്‍റെ അവസാന പരസ്യ പ്രഭാഷണമാണ് നാമിന്ന് ശ്രവിച്ച "അവസാന വിധി". നാം കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ പത്ത് കന്യകമാരുടെ ഉപമയിലൂടെയും താലന്തുകളുടെ ഉപമയിലൂടെയും യേശുവിന്‍റെ രണ്ടാം വരവിനുവേണ്ടി കാത്തിരിക്കുന്നതിനെക്കുറിച്ചും, എപ്രകാരമാണ് കാത്തിരിക്കേണ്ടതെന്നും മനസ്സിലാക്കിയെങ്കിൽ ഇന്നത്തെ സുവിശേഷം സംസാരിക്കുന്നത് ആ രണ്ടാംവരവ് സംഭവിക്കുന്നത് എപ്രകാരമായിരിക്കും എന്നാണ്. ജീവിതത്തിന്‍റെയും ലോകത്തിന്‍റെയും അവസാനമായ മരണം, അവസാനവിധി, സ്വർഗ്ഗം, നരകം തുടങ്ങിയ വിഷയങ്ങൾ ഇന്നത്തെ തിരുവചനങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിന് അടിസ്ഥാനമിടുന്ന രീതിയിൽ രണ്ടാം വായനയിൽ ക്രിസ്തുവിലുള്ള സകല മരിച്ചവരുടെ ഉയിർപ്പിനെക്കുറിച്ച് വിശുദ്ധ പൗലോസ് അപ്പോസ്തലൻ പഠിപ്പിക്കുന്നു. അതുപോലെതന്നെ ഒന്നാം വായനയിൽ എസക്കിയേൽ പ്രവാചകൻ ദൈവത്തെ ഇടയനായി അവതരിപ്പിക്കുകയാണ് - ആടുകളെ നയിക്കുകയും, സംരക്ഷിക്കുകയും, നല്ല മേച്ചിൽ സ്ഥലത്തേക്ക് അവയെ ആനയിക്കുകയും ചെയ്യുക മാത്രമല്ല 'ആടിനും ആടിനും മധ്യേയും, മുട്ടാടിനും കോലാട്ടിൻമുട്ടനും മധ്യേയും വിധി നടത്തുന്ന' ഇടയനെ കുറിച്ചാണ് പറയുന്നത്. ഉയർപ്പിനെ കുറിച്ചും, വിധിയെ കുറിച്ചുമുള്ള ഈ തിരുവചനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് നമുക്കിന്നത്തെ സുവിശേഷത്തെ മനസ്സിലാക്കാം.

2. ഉപേക്ഷയാലുള്ള പാപം

ഇന്നത്തെ സുവിശേഷത്തിൽ രാജാവിന്‍റെ വലതുവശത്തും ഇടതുവശത്തുമുള്ളവർ; അവർ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തു ചെയ്ത പ്രവർത്തിയെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടാണ് "ഇതെല്ലാം എപ്പോഴാണ്" സംഭവിച്ചതെന്ന് അവർ ചോദിക്കുന്നത്. ഇടതുഭാഗത്തുള്ളവരുടെ പ്രവർത്തികൾ പരിശോധിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും, 'അവർ എന്തെങ്കിലും തിന്മ ചെയ്തതുകൊണ്ടല്ല, മറിച്ച് അവർ "തീർച്ചയായും ചെയ്യേണ്ട നന്മ" ചെയ്യാതിരുന്നതുകൊണ്ടാണ്' ശിക്ഷയ്ക്ക് അർഹരായിത്തീരുന്നത്. അവർ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തുചെയ്യേണ്ട നന്മ ചെയ്യാതിരിക്കുന്നത് നിത്യരക്ഷയ്ക്ക് അർഹമാകുന്ന കാര്യമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ, അതാകട്ടെ ഗൗരവകരമായ ഒരു പാപമാണെന്ന് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നു. അനുദിന ദിവ്യബലിയിലെ അനുതാപ കർമ്മത്തിൽ "എന്തെന്നാൽ, വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി" എന്ന് പ്രാർത്ഥിക്കുന്നതിലെ "പാപം" എന്നു പറയുന്നത് 'ചെയ്യേണ്ട നന്മ ചെയ്യാതിരിക്കലാണ്'.

3. രണ്ടു രീതിയിലാണ് യേശുവിനെ കണ്ടുമുട്ടുന്നത്

അവസാനവിധിയിൽ യേശുവിന്‍റെ സന്നിധിയിൽ നിൽക്കുമ്പോൾ വലതുവശത്തുള്ള നന്മ ചെയ്തവരും, ഇടതുവശത്തുള്ളവരും കരുതുന്നത് അവർ യേശുവിനെ ആദ്യമായി കാണുന്നുവെന്നാണ്. എന്നാൽ അവരോട് യേശു പറയുന്നത് അവർ ഭൂമിയിൽ ആയിരുന്നപ്പോൾ സമൂഹത്തിലെ "ഏറ്റവും എളിയ സഹോദരനുമായി" മുഖാഭിമുഖം വന്നപ്പോഴൊക്കെ അവർ യേശുവിനെ കണ്ടു കഴിഞ്ഞു എന്നാണ്. ഓർക്കുക, സമൂഹത്തിലെ എളിയ സഹോദരനെ സഹായിച്ചപ്പോഴൊക്കെ നാം യേശുവിനെ തന്നെയാണ് സഹായിച്ചത്; സമൂഹത്തിലെ എളിയ സഹോദരനെ അവഗണിച്ചപ്പോഴൊക്കെ നാം യേശുവിനെ തന്നെയാണ് അവഗണിച്ചത്. അതായത്, യേശുവിനെ കണ്ടുമുട്ടുന്നത് മരണത്തിനുശേഷം അവസാന വിധിയിൽ മാത്രമല്ല, മറിച്ച് നാം ജീവിക്കുമ്പോൾ നമ്മുടെ എളിയ സഹോദരങ്ങളിലാണ്. മോശമായതൊന്നും ഞാൻ ചെയ്യുന്നില്ല എന്ന് ആത്മഗതംചെയ്ത് സ്വയം വിശുദ്ധനായി പ്രഖ്യാപിക്കുക ഏറ്റവും എളുപ്പമുള്ള കാര്യമാണ്. അപ്പോഴും ഓർക്കണം, നിശബ്ദതയിലൂടെയും അപരനെ ഹനിക്കാൻ സാധിക്കും - നിന്‍റെ വീടിന്‍റെ ജനലഴിയിൽ വെറുതെ ഒരു കാഴ്ചക്കാരനായി നിന്നുകൊണ്ടും എളിയവരെ ഇല്ലാതാക്കാൻ സാധിക്കും. സാമൂഹികമായ നന്മയ്ക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുകയും, വേദനിക്കുന്നവരെയും വിശക്കുന്നവരെയും വെറും കാഴ്ചവസ്തുവായി മാത്രം കരുതുകയും ചെയ്യുന്നവർക്ക് 'നിസ്സംഗത' എന്ന പാതകത്തിലൂടെ പലരെയും കൊല്ലുവാൻ പറ്റും. സ്നേഹത്തിന്‍റെ വിപരീതം വെറുപ്പാണെന്ന് കരുതരുത് - അത് ഉദാസീനതയാണ്, നിസ്സംഗതയാണ്. നിസ്സംഗ മനസ്സുള്ളവൻ കൺമുന്നിലുള്ളതൊന്നും കാണില്ല. അവൻ കാണുന്നത് അവനെ മാത്രമായിരിക്കും. ചുരുക്കത്തിൽ, ഞാൻ ജീവിച്ചിരിക്കുമ്പോൾ ദൈനംദിന ജീവിതത്തിൽ എന്‍റെ സഹോദരങ്ങളോടുള്ള എന്‍റെ മനോഭാവമാണ് എന്‍റെ നിത്യരക്ഷ നിർണയിക്കുന്നത് എന്ന് സാരം.

താലന്തുകളുടെ ഉപമ പഠിപ്പിച്ചത് സ്വന്തം ജീവിതത്തോടുള്ള ഉത്തരവാദിത്വമാണെങ്കിൽ, ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. പരസ്നേഹമെന്നത് നമ്മുടെ കടമയാണെന്നും, പരസ്നേഹ പ്രവർത്തികൾക്കാണ് ദൈവത്തിന്‍റെ ന്യായാസനത്തിൽ മുൻതൂക്കമെന്നും യേശു പഠിപ്പിക്കുന്നു. അതോടൊപ്പം 'ഏത് നന്മ' എന്നതിനേക്കാളും ഉപരിയായി, അത് ആർക്ക് ചെയ്യുന്നുവെന്നതാണ് യേശുവിന് പ്രാധാന്യം. അതുകൊണ്ടാണ് യേശു പറയുന്നത്: "എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത്".

4. കാരുണ്യപ്രവൃത്തികൾ

ഇന്നത്തെ സുവിശേഷ വചനത്തിന്‍റെ അടിസ്ഥാനത്തിൽ തിരുസഭ നമ്മെ ഏഴ് ശാരീരികമായ കാരുണ്യപ്രവർത്തികളെ കുറിച്ച് പഠിപ്പിക്കുന്നു. ഇവയെ 'ശാരീരികമായ കാരുണ്യ പ്രവർത്തികൾ' എന്ന് വിളിക്കാൻ കാരണം ഇത് മനുഷ്യശരീരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ നിറവേറ്റുന്നതുകൊണ്ടാണ്. ഉദാഹരണമായി ശരീരത്തിന്‍റെ ആന്തരികമായ ആവശ്യങ്ങൾ (ആഹാരം, ജലം) ബാഹ്യമായ ആവശ്യങ്ങൾ (വസ്ത്രം, പാർപ്പിടം) ശാരീരികമായ സഹനങ്ങൾ (രോഗം, മരണം).

5. ഏഴ് ശാരീരികമായ കാരുണ്യപ്രവർത്തികൾ

a) വിശക്കുന്നവന് ആഹാരം നൽകുന്നത്
b) ദാഹിക്കുന്നവന് കുടിക്കാൻ നൽകുന്നത്
c) വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകുന്നത്
d) പരദേശികളെ സ്വീകരിക്കുന്നത്
e) രോഗികളെ ശുശ്രൂഷിക്കുന്നത്.
f) കാരാഗൃഹ വാസികളെ സന്ദർശിക്കുന്നത്
g) മൃതരെ സംസ്കരിക്കുന്നത്
(ഇത് പഴയനിയമത്തിലെ തോബിത്തിന്‍റെ പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ്. തോബിത് 1:17,12:12).

6. ഏഴ് ആത്മീയമായ കാരുണ്യപ്രവർത്തികൾ

ഇന്നത്തെ സുവിശേഷത്തിന് സഭാപിതാവായ 'ഒറിജിൻ' നൽകിയ വ്യാഖ്യാനത്തെ ആധാരമാക്കിയാണ് പിൽക്കാലത്ത് സഭയിൽ ആത്മീയമായ കാരുണ്യപ്രവർത്തികൾ നിലവിൽവന്നത്.

a) സംശയം ഉള്ളവരുമായി സംശയം തീർക്കുന്നത്
b) അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്
c) തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്
d) ദുഃഖിതരേ ആശ്വസിപ്പിക്കുന്നത്
e) ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്
f) അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്
g) ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്.

7. ഉപസംഹാരം

ക്രിസ്തുരാജന്‍റെ തിരുനാളിൽ നാം ശ്രവിച്ച തിരുവചനങ്ങൾ ഉപേക്ഷ കൂടാതെ എളിയ സഹോദരരിൽ യേശുവിനെ കണ്ടുകൊണ്ട്, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള ശാരീരിക-ആത്മീയ കാരുണ്യപ്രവർത്തികൾ നമ്മുടെ സമൂഹത്തിലും ഇടവകയിലും എത്രമാത്രം ആവശ്യമാണെന്ന കാര്യത്തെക്കുറിച്ച് നമുക്ക് ബോധമുള്ളവരാകാം, അവ പ്രാവർത്തികമാക്കാം.

ആമേൻ.

ആണ്ടുവട്ടം അവസാനവാരം ഞായറാഴ്ച - ക്രിസ്തുരാജ മഹോത്സവത്തിലെ സുവിശേഷചിന്തകള്‍.

ഗാനം ആലപിച്ചത് ഫെലിക്സ് മാളിയേക്കല്‍. രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2020, 14:17