The 77th Venice Film Festival (2-12 September 2020). The 77th Venice Film Festival (2-12 September 2020). 

മഹാമാരി വെളിപ്പെടുത്തുന്ന മനുഷ്യന്‍റെ വ്രണിതഭാവം

മുറിപ്പെട്ട ലോകത്തെ സൗഖ്യപ്പെടുത്തുവാന്‍ അതിരുകള്‍ ഭേദിക്കണമെന്ന്... സഭകളുടെയും വത്തിക്കാന്‍റെയും കൂട്ടായ്മ

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒരു സംയുക്ത പ്രസ്താവന
ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മയുടെയും (WCC) മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെയും ( Pontifical Council for Interreligious Dialogue) സംയുക്ത പ്രസ്താവന അഭ്യര്‍ത്ഥിച്ചു.   “ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും” (To reflect and to act) എന്നപേരില്‍ ആഗസ്റ്റ് 28-നാണ് സഭകളുടെ ആഗോളകൂട്ടായ്മയും  വത്തിക്കാനും സംയുക്തമായി പ്രസ്താവന  പ്രസിദ്ധപ്പെടുത്തിയത്.

2. അതിരു ലംഘിക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യാതിരേകം
ഒരു മഹാമാരിയാല്‍ മാത്രമല്ല, മതത്തിന്‍റെ പേരിലുള്ള അസഹിഷ്ണുതയാലും വംശീയ ചിന്താഗതിയാലും സാമ്പത്തികവും പാരിസ്ഥിതികവുമായ അനീതിയാലും മുറിപ്പെട്ട ലോകത്ത് മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും പേരിലുള്ള മുന്‍വിധികള്‍ മാറ്റിവച്ച് ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കാന്‍ ഒരു നല്ല സമരിയക്കാരനെപ്പോലെ സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മനോഭാവത്തോടെ ഇറങ്ങിത്തിരിക്കണമെന്ന് ഇതര സഭകളുടെയും വത്തിക്കാന്‍റെയും കൂട്ടായ പ്രസ്താവന ആഹ്വാനംചെയ്തു. വൈവിധ്യമാര്‍ന്ന ലോകത്ത് (pluralistic) മനുഷ്യകുലത്തിന്‍റെ യാതന ശമിപ്പിക്കുവാനും, സൗഖ്യംപകരുവാനും സമഗ്രത കൈവരിക്കുവാനും നല്ല സമരിയക്കാരന്‍റെ മനസ്സ് അനിവാര്യമാണെന്ന് വത്തിക്കാന്‍റെയും സഭകളുടെയും കൂട്ടായ്മ ആഹ്വാനംചെയ്തു.

3. അതിരു കടന്നെത്തിയ സമരിയക്കാരന്‍ 
സുവിശേഷക്കഥ പറയുന്നതുപോലെ വഴിയില്‍ മുറിപ്പെട്ടു കിടക്കുന്ന മനുഷ്യനെ സഹായിക്കാന്‍ കൂസാതെ സാമൂഹത്തിലെ പ്രമാണികള്‍ കടന്നുപോയപ്പോള്‍ ആകസ്മികമായി ആ വഴിയേ വന്ന് അയാളെ സഹായിച്ച അപരിചിതനായ  “നല്ല സമരിയക്കാരന്‍” ക്രിസ്തു തന്നെയാണ്. സുവിശേഷത്തിലെ മാതൃക അനുകരിച്ച് ഓരോ ക്രൈസ്തവനും സമരിയക്കാരനെപ്പോലെ മതത്തിന്‍റയെും ജാതിയുടെയും നിഷേധാത്മകമായ ധാരണകള്‍ മാറ്റിവച്ച് വേദനിക്കുയും ക്ലേശിക്കുയും ചെയ്യുന്നവരോട് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവത്തില്‍ സഹായിക്കുവാനുള്ള ക്ഷണമാണ് നല്ല സമരിയക്കാരന്‍റെ കഥ നല്കുന്നതെന്ന് പ്രസ്താവന വിശദീകരിച്ചു (ലൂക്കാ 10, 25-37). മഹാമാരിയുടെ ആഗോളീകമായ വെല്ലുവിളിയാണ് മാനവികതയുടെ ഇന്നിന്‍റെ അടിയന്തിര ആവശ്യങ്ങളോട് സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും കൈകോര്‍ത്ത് പ്രതികരിക്കുവാന്‍ നിര്‍ബന്ധിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.

4. മഹാമാരി വെളിപ്പെടുത്തുന്ന മനുഷ്യന്‍റെ വ്രണിതഭാവം
ലോകമെമ്പാടും വ്യാപിക്കുകുയും മാനുഷ്യജീവിതത്തെ ജാതിഭേദമില്ലാതെയും, വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെയും കീഴ്പ്പെടുത്തുകയും, ശാരീരികമായും, മാനസികമായും, രാഷ്ട്രീയമായും, മതപരമായും സകലരെയും മരണത്തിലും ദുഃഖത്തിലും ജീവിതക്ലേശങ്ങളിലും ആഴ്ത്തിക്കൊണ്ട് മാനവികതയുടെ വ്രണിതഭാവവും നിസ്സഹായതയുമാണ് മഹാമാരി വെളിപ്പെടുത്തുന്നത്. നിരാശയും ആശങ്കയും സുരക്ഷിതത്ത്വമില്ലായ്മയും എവിടെയും മനുഷ്യരെ കീഴ്പ്പെടുത്തിയിരിക്കുകയാണ്.

പാവങ്ങളെന്നോ പണക്കാരനെന്നോ,  പ്രായമായവരെന്നോ കുട്ടികളെന്നോ, ഗ്രാമീണരെന്നോ നഗരവാസിയെന്നോ, വ്യവസായിയെന്നോ കൃഷിക്കാരനെന്നോ, വിദ്യാര്‍ത്ഥിയെന്നോ തൊഴിലാളിയെന്നോ ഉള്ള വകഭേദമില്ലതെ കൊറോണവൈറസ് സകലരെയും കീഴ്പ്പെടുത്തുകയാണ്. ഇങ്ങനെ മാനവികത ആഴമായി മുറിപ്പെട്ടിട്ടും ഇനിയും ഉതപ്പാകുന്ന രീതിയില്‍ ഭിന്നിപ്പിന്‍റെയും അസമത്വത്തിന്‍റെയും അനീതിയാണ് സമൂഹത്തില്‍ നാം ദര്‍ശിക്കുന്നതെന്ന് സഭകളുടെ കൂട്ടായ്മ  ചൂണ്ടിക്കാട്ടി.

5. മനുഷ്യരുടെ രോദനവും ഭൂമിയുടെ ശോഷണവും
നമ്മുടെ പൊതുഭവനമായ ഭൂമി അനുഭവിക്കുന്ന പാരിസ്ഥിതിക ശോഷണത്തിന്‍റെ വിശാലമായ പശ്ചാത്തലത്തിലാണ് കൊറോണ വൈറസ് ബാധ മനുഷ്യകുലത്തിന്‍റെ ജീവിത വേദിയില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അതിനാല്‍ മാനവികതയുടെ രോദനത്തോടൊപ്പം സൃഷ്ടിയുടെ കരച്ചിലും ഒരുപോലെ ശ്രവിച്ച് ഐക്യദാര്‍ഢ്യത്തോടും പങ്കവയ്ക്കലിന്‍റെ മനോഭാവത്തോടുംകൂടെ പ്രതിസന്ധിയുടെ കാലഘട്ടത്തെ അതിരുകല്‍ക്കപ്പുറം പ്രത്യാശയോടെ നേരിടണമെന്ന് സംയുക്ത പ്രസ്താവന  ആഹ്വാനംചെയ്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2020, 08:12