വിശുദ്ധനാടിന്‍റെ സമാധാനത്തിന് രാജ്യാന്തരസമൂഹം ഇടപെടണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പലസ്തീനയുടെ ആശങ്ക
പലസ്തീനയുടെ മുഖ്യസംവാദകനും വിമോചന സഖ്യത്തിന്‍റെ (Palestine Liberation Organization) സെക്രട്ടറി ജനറലുമായ സയ്യേബ് എറേക്കാത്തില്‍നിന്നും, പിന്നെയും താറുമാറാകുന്ന പലസ്തീന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലെ സംഘട്ടനത്തിന്‍റെ വിവരങ്ങളുടെ ടെലിഗ്രാം സന്ദേശം മെയ് 20-നു വത്തിക്കാനു ലഭിക്കുകയുണ്ടായി. സയ്യേബിന്‍റെ ടെലിഗ്രാമിനു മറുപടിയായിട്ടാണ് പലസ്തീന്‍-ഇസ്രായേല്‍ സമാധാനത്തിനായി രാജ്യന്തര സമൂഹം നേരിട്ടുള്ള സംവാദത്തില്‍ ഏര്‍പ്പെടണമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ ഇങ്ങനെ പ്രതികരിച്ചത്.
2. രാജ്യാന്തര സമൂഹത്തിന്‍റെ പിന്‍തുണ
പരിഹാരമാര്‍ഗ്ഗം
സ്ഥിതിഗതികള്‍ ആശങ്കയോടെയാണ് വത്തിക്കാന്‍ നിരീക്ഷിക്കുന്നതെന്നും ആസന്നഭാവിയില്‍ രാജ്യാന്തര സമൂഹത്തിന്‍റെ പിന്‍തുണയോടെ യഹൂദര്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിശുദ്ധനാടിന്‍റെ സമാധാനത്തിനായി നേരിട്ടുള്ളൊരു സംവാദ സംഗമത്തില്‍ ഏര്‍പ്പെടാനാകുമെന്ന പ്രത്യാശയിലാണെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പലസ്തീനയുടെ വക്താവ്, സയ്യേബ് എറേക്കാത്തിനെ സന്ദേശത്തിലൂടെ അറിയിച്ചു.
3. സ്വീകാര്യമായ യുഎന്‍ നിലപാട്
1967-ല്‍ ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ ഇരുസംസ്ഥാനങ്ങളുടെ സ്വതന്ത്രവും സമാധാനപൂര്‍ണ്ണവുമായ നിലനില്പ് വത്തിക്കാന്‍ പിന്‍താങ്ങുകയും അടിവരയിട്ടു പ്രസ്താവിക്കുന്നതായും, ഒപ്പം സമാധാനാന്തരീക്ഷത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങളെ അപലപിക്കുന്നതായും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: