സിറിയയിൽ അർമേനിയൻ - കത്തോലിക്കാ വൈദീകൻ കൊല്ലപ്പെട്ടു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സിറിയയിലെ യുദ്ധം കഴിഞ്ഞിട്ടില്ലെന്നും ISISന്‍റെ സാന്നിധ്യം ഇപ്പോഴും അനുഭവവേദ്യമാണെന്നും സിറിയയിലെ ആലപ്പോയിൽ നിന്നും അവിടത്തെ കത്തോലിക്കാ അർമേനിയൻ മെത്രാപ്പോലീത്ത മോൺ. ബവുട്രോസ് മറയാട്ടി നവംബര്‍ പതിനൊന്നാം തിയതി ഫാ. ഹോവ്സേപ്പ് ബെഡോയെന്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി അത്യാവശ്യ സഭയ്ക്ക് സഹായം നൽകുന്ന 'CHURCH IN NEED' എന്ന സംഘടനയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ അറിയിച്ചു.
ഫാ. ഹോവ്സേപ്പ് ബെഡോയെന്‍ ഡൈർ-എസ്-ത്സോർ എന്ന സ്ഥലത്തു വിശ്വാസികൾക്ക് തിരിച്ചു വന്ന് ആരാധനാ സൗകര്യം നൽകാൻ ഉദ്ദേശിച്ചു രക്തസാക്ഷികളുടെ നാമധേയത്തിലുള്ള പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള യാത്രയിലായിരുന്നു. 43 കാരനായ അദ്ദേഹത്തോടൊപ്പം കാറിൽ അദ്ദേഹത്തിന്‍റെ പിതാവും, ഡീക്കനും, ഒരു അൽമായനും ഉണ്ടായിരുന്നു. സ്ഥലത്തെത്തുന്നതിനു മുമ്പായി ആയുധധാരികളായ രണ്ടു പേർ മോട്ടോർ സൈക്കിളിൽ വന്ന് അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് സംഭവസ്ഥലത്തും ഫാ. ഹോവ്സേപ്പ് ആശുപത്രിയുടെ മുന്നിലെത്തുമ്പോഴുമാണ് മരണപ്പെട്ടതെന്നും മോൺ. മറയാട്ടി അറിയിച്ചു.
അന്വേഷണം നടക്കുകയാണെന്നും ആരാണ് ഘാതകരെന്നറിയില്ല എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്തതായാണ് അറിയുന്നതെന്നും വ്യക്തമാക്കിയ മോൺ. മറയാട്ടി ഫാ. ബെഡോയെന്‍ പൗരോഹിത്യ വസ്ത്രം ധരിച്ചിരുന്നതിനാലും കാറിൽ അർമേനിയൻ - കാത്തലിക് ചർച്ച് എന്നെഴുതിയിരുന്നതിനാലും വൈദീകൻ എന്ന നിലയിലും ഡൈർ- എസ്- ത്സോറിൽ ക്രിസ്തീയ സാന്നിധ്യം പുനസ്ഥാപിക്കാൻ പരിശ്രമിക്കുന്ന വ്യക്തി എന്ന നിലയിലുമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ചൂണ്ടിക്കാണിച്ചു.
ഡൈർ- എസ്- ത്സോർ വളരെ പ്രധാനപ്പെട്ട ഒരിടമാണെന്നും അവിടെ യാണ് 1915ൽ തങ്ങളുടെ പല രക്തസാക്ഷികളും കൊല്ലപ്പെട്ടതെന്നും പറഞ്ഞ അദ്ദേഹം ഇന്നവിടെ അർമേനിയൻ - കത്തോലിക്കാ സാന്നിധ്യമില്ലെന്നും തുർക്കികൾ ഒരു തിരിച്ചു വരവിഷ്ടപ്പെടുന്നില്ലെന്നും അറിയിച്ച അദ്ദേഹം ഫാ. ഹോവ്സേപ്പ് ബെഡോയെന്‍റെ സംസ്കാരം ഇന്ന് പ്രാദേശീക സമയം 12 മണിക്ക് നടത്തുമെന്നും ചടങ്ങുകളിൽ ഇസ്ലാം വിശ്വാസികള്‍ ഉൾപ്പെടെയുള്ള മുഴുവൻ സമൂഹവും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഉണ്ടാകുമെന്നും അറിയിച്ചു. അന്തർദേശീയ സമൂഹത്തോടു തങ്ങൾക്കായി പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: