പ്രപഞ്ചസ്തവം : ദൈവത്തെ സ്തുതിക്കുന്ന ജീവജാലങ്ങള്‍!
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ഒരു ലാറ്റിനമേരിക്കന്‍ മെത്രാന്‍റെ ധ്യാനചിന്തകള്‍
ഒക്ടോബര്‍ 21, തിങ്കളാഴചത്തെ 14-Ɔമത് പൊതുസമ്മേളനം രാവിലെ പതിവുപോലെ യാമപ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. അന്ത്യത്തില്‍ വചനചിന്തകള്‍ പങ്കുവച്ചത് ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ (Celam) പ്രസിഡന്‍റും പെറുവിലെ ത്രുജീലോ (Trujillo) അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മിഗ്വേല്‍ കബ്രഹോസ് വിദാര്‍ത്തെയായിരുന്നു.
2. പ്രകൃതിയെ സംബന്ധിച്ച ഫ്രാന്‍സിസിന്‍റെ
സമുന്നതമായ ആത്മീയത
ആര്‍ച്ചുബിഷപ്പ് മിഗുവേല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പങ്കുവച്ചിട്ടുള്ള തനിമയാര്‍ന്ന ജീവജാലങ്ങളുടെ സ്തുതിപ്പിലേയ്ക്കാണ് (Canticle of Creation - സൃഷ്ടിസ്തവം ) ചിന്തകള്‍ നയിച്ചത്. ഫ്രാന്‍സിസിന്‍റെ ജീവിതത്തിലും പ്രാര്‍ത്ഥനയിലും മനോഹാരിതയെന്നാല്‍ സൗന്ദര്യം (aesthetics) മാത്രമായിരുന്നില്ല. സ്നേഹവും സാഹോദര്യവും, ദൈവകൃപയുടെ മനോഹാരിതയുമായിരുന്നു സൗന്ദര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ മറ്റാരും കാണിക്കാത്ത ദൈവത്തിന്‍റെ സൃഷ്ടിയായ ജീവജാലങ്ങളോടുള്ള സ്നേഹവും ഭക്തിയും കാണാമെന്നും, അവയും മനുഷ്യരോടു ചേര്‍ന്ന് സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നുണ്ടെന്ന അസ്സീസിയിലെ സിദ്ധന്‍റെ ആത്മീയത ആര്‍ച്ചുബിഷപ്പ് മിഗ്വേല്‍ തന്‍റെ ഹ്രസ്വപ്രഭാഷണത്തില്‍ വിവരിച്ചു. മദ്ധ്യകാലഘട്ടത്തിലാണെങ്കിലും, ചരിത്രത്തില്‍ ആദ്യമായി ലോകത്ത് പ്രകൃതിയോടുള്ള ഒരു ഉയര്‍ന്ന വൈകാരികമായ ആത്മീ യതയുടെ ഉപജ്ഞാതാവ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്സായിരുന്നെന്നും അദ്ദേഹം സ്ഥാപിച്ചു.
3. ദൈവ-മനുഷ്യബന്ധത്തെ വ്രണപ്പെടുത്തുന്ന
പരിസ്ഥിതിവിനാശം
അസ്സീസിയിലെ ദരിദ്രനായ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച പാരിസ്ഥിതികമായൊരു ആത്മീയയാത്രയുടെ താളം പ്രകടമാക്കുന്ന വാക്കുകളാണ് അറിവും to know, വിവേചനവും to recognize, തിരിച്ചുനല്കലെന്നും to give back ആര്‍ച്ചുബിഷപ്പ് മിഗ്വേല്‍ പങ്കുവച്ചു. സൃഷ്ടിയുടെ പരമമായ നന്മ അറിയുക, അവയുടെ നന്മകള്‍ വിവേചിച്ചറിയുക, അവസാനമായി അതിന്‍റെ ദാതാവായ ദൈവത്തിന് സ്തുതികളായി അവയെ തിരിച്ചുനല്കുക! മനസ്സിനെ കീഴ്പ്പെടുത്തുന്നതുപോലെ സൃഷ്ടിയിലെ വസ്തുക്കള്‍ സ്വാര്‍ത്ഥമായി സ്വന്തമാക്കുന്നതും, അപഹരിച്ചെടുക്കുന്നതും അതിനാല്‍ അസ്സീസിയിലെ സിദ്ധന്‍റെ ആത്മീയതയില്‍ പാപമാണ്. പാരിസ്ഥിതിക വിനാശത്തിന്‍റെ തിന്മ ദൈവമനുഷ്യബന്ധത്തെ വ്രണപ്പെടുത്തുന്നുണ്ട്. അതിനാല്‍ അത് തിരിച്ചുനല്കുവോളം, അതിന് പരിഹാരം കണ്ടെത്തുവോളം മനുഷ്യന്‍ ദൈവത്തെ സ്തുതിക്കാന്‍ യോഗ്യനല്ലാതായി മാറുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
4. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്ന ജീവജാലങ്ങള്‍
ജീവജാലങ്ങളുടെ സ്തുതിപ്പില്‍ (Canticle of Creation) വിശുദ്ധ ഫ്രാന്‍സിസ് സൃഷ്ടിയിലൂടെ ദൈവത്തെ സ്തുതിക്കുകയാണ്. അതിനാല്‍ അസ്സീസിയിലെ സിദ്ധന്‍റെ ആത്മീയതയില്‍ പാപമൂലം ദൈവസ്തുതി ചൊല്ലാന്‍ അയോഗ്യനായ മനുഷ്യന്‍റെ വിടവു നികത്തി, സ്രഷ്ടാവിനെ മഹത്വപ്പെടുത്തുന്നത് ജീവജാലങ്ങളാണ്. അതിനാല്‍ ജീവജാലങ്ങളില്‍ ദൈവിക മഹിമാവ് നമുക്കു ദര്‍ശിക്കാം, ജീവജാലങ്ങള്‍ ദൈവസ്തുതിയിലൂടെ അവിടുന്നിലേയ്ക്കു മടങ്ങിയെത്തുകയാണ്. കാരണം ദൈവം സകല മനുഷ്യരുടെയും പിതാവു മാത്രമല്ല, അവിടുന്ന് സകല ജീവജാലങ്ങളുടെയും പിതാവാണ്!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: