Water is life - on behalf of the suffering children of Eastern Ukraine Water is life - on behalf of the suffering children of Eastern Ukraine 

കിഴക്കന്‍ ഉക്രയിനിലെ മാനുഷിക അടിയന്തിരാവസ്ഥ

റഷ്യ അധിനിവേശ ഭൂമിയായ കിഴക്കെ ഉക്രയിനിലെ മാനുഷിക അടിയന്തിരാവസ്ഥ ഭീതിദമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗത്തിന്‍റെ പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഉക്രയിനിലെ റഷ്യന്‍ അധിനിവേശ ഭൂമി
ഉക്രയിനിന്‍റെ കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യയോടു ചേര്‍ന്നു കിടക്കുന്നതും, റഷ്യന്‍ സൈന്ന്യം ഇന്നും കൈയ്യേറിയിട്ടുള്ളതുമായ ഭൂപ്രദേശത്താണ് 30 ലക്ഷത്തില്‍ അധികം വരുന്ന ഉക്രയ്നിയന്‍ ജനങ്ങളും, അതില്‍ 5 ലക്ഷത്തോളം കുട്ടികളും രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവിക്കുന്നതെന്ന്, ജൂലൈ 4- Ɔο തിയതി വ്യാഴാഴ്ച യൂണിസെഫ് പുറത്തുവിട്ട പ്രസ്താവന വെളിപ്പെടുത്തി.

കിഴക്കന്‍ അതിര്‍ത്തിയിലെ വിഭജിതാവസ്ഥ 
കുടിക്കാനും മറ്റു ശുചീകരണാവശ്യങ്ങള്‍ക്കുമായുള്ള ജലം സുലഭമായിരുന്ന ഭൂപ്രദേശത്തെ ഉക്രേനിയന്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള പ്രദേശമെന്നും, റഷ്യന്‍ അധിനിവേശ പ്രദേശമെന്നും ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിന്‍റെ ആരംഭത്തില്‍ വിഭജിക്കപ്പെട്ടതോടെയാണ് ജലക്ഷാമം പ്രത്യക്ഷമായത്. ജലദൗര്‍ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ റഷ്യന്‍ പക്ഷത്തുനിന്നുമുണ്ടായ ജനദ്രോഹപരമായ നീക്കങ്ങളും നശീകരണ പ്രവൃത്തികളും കൂടുതല്‍ അനുഭവവേദ്യമായതോടെയാണ് ഉക്രയിനിന്‍റെ കിഴക്കന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിച്ചതെന്ന് യൂണിസെഫിന്‍റെ റിപ്പോര്‍ട്ടു വ്യക്തമാക്കി. ഉക്രയിനിന്‍റെ കിഴക്കന്‍ പ്രവിശ്യയില്‍ പാര്‍ക്കുകയും കുടിയേറുകയും ചെയ്തിട്ടുള്ള ധാരാളം റഷ്യന്‍വംശജര്‍ റഷ്യന്‍ റിപ്പബ്ലിക്കിന്‍റെ അധിനിവേശത്തെയും മിലിട്ടറി നീക്കങ്ങളെയും രഹസ്യമായി പിന്‍തുണയ്ക്കുകയും, തദ്ദേശീയര്‍ക്ക് എതിരായി കരുനീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

അടിസ്ഥാന ആവശ്യങ്ങള്‍ തകര്‍ക്കുന്ന ക്രൂരത
ജൂണ്‍ 29-ന് ഉക്രയിന്‍റെ ജലസ്രോതസ്സായ ഹോര്‍ലിവ്ക്കാ Horlivka പ്രദേശത്തുണ്ടായ റഷ്യന്‍ ബോംബു സ്ഫോടനമാണ് ആ ഭൂപ്രദേശത്തെ 30 ലക്ഷത്തില്‍ അധികംവരുന്ന ജനസഞ്ചയത്തിന് ആശ്രയമായിരുന്ന ജലസംവിധാനങ്ങള്‍ തകര്‍ത്തതെന്ന് യുണിസെഫ് സാക്ഷ്യപ്പെടുത്തി. ആ പ്രദേശത്തെ ജലവിതരണ കേന്ദ്രമായ വാസില്‍ക്വായിലുള്ള (Vasylivka) പമ്പിങ് സ്റ്റേഷനിലെ തൊഴിലാളികള്‍ ബോംബാക്രമണത്തെ ഭയന്ന് ഓടി രക്ഷപ്പെട്ടതായി യുണിസെഫിന്‍റെ പ്രസ്ഥാവന വ്യക്തമാക്കി. ജനനിബിഡമായ പ്രദേശത്തു ജീവനെ തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ജലസ്രോതസ്സുകളും തകര്‍ക്കുന്ന ആക്രമണങ്ങളും മിലിട്ടറി ഓപ്പറേഷന്‍സും നിര്‍ത്തലാക്കണമെന്ന് യൂണിസെഫിന്‍റെ വക്താവ്, ലൗറാ ബില്‍ ആവശ്യപ്പെട്ടിട്ടുള്ളതായി പ്രസ്താവന വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2019, 11:15