തിരയുക

 അസ്സാമില്‍ വെള്ളപ്പൊക്കം അസ്സാമില്‍ വെള്ളപ്പൊക്കം 

5 ദശലക്ഷം കുട്ടികൾ പ്രകൃതി ദുരന്തത്തിനിരയാക്കപ്പെട്ടു

നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്: 5 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 12 ദശലക്ഷം ആളുകൾ, കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ദുരന്തത്തിനിരയാക്കപ്പെട്ടുവെന്ന് യുണിസെഫ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയില്‍ 93 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തുവെന്ന്  ജൂലൈ 18 ന് യുണിസെഫ്  വെളിപ്പെടുത്തി. 5 ദശലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ 12 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് യുണിസെഫിന്‍റെ കണക്കുകള്‍ രേഖപ്പെടുത്തുന്നു. പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം തകര്‍ന്നതായും ദക്ഷിണേഷ്യയിലെ യുണിസെഫ് റീജിണൽ ഡയറക്ടർ ജീൻ ഗോഗ് പറഞ്ഞു. മഴ തുടരുമ്പോൾ ഈ കണക്കുകൾ വർദ്ധിക്കുമെന്നും യുണിസെഫ് അറിയിച്ചു.  പ്രാദേശിക അധികാരികളുമായി ചേർന്ന് കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുവെന്നും  ജീൻ ഗോഗ് കൂട്ടിച്ചേർത്തു. റോഡുകൾ‌, പാലങ്ങൾ‌, റയിൽ‌ പാതകള്‍ എന്നിവയിലെ കേടുപാടുകൾ‌ കാരണം പല പ്രദേശങ്ങളിലും പ്രവേശിക്കാൻ‌ കഴിയാതെവരുന്നതായും, കുട്ടികൾ‌ക്ക് ഏറ്റവും അടിയന്തിര ആവശ്യങ്ങളായ ശുദ്ധമായ വെള്ളം, രോഗം പടരാതിരിക്കാനുള്ള ശുചിത്വ സഹായം, ഭക്ഷ്യസഹായം, സ്ഥലംമാറ്റ കേന്ദ്രങ്ങളിൽ‌ കളിക്കാൻ‌ സുരക്ഷിതമായ സ്ഥലങ്ങൾ‌ എന്നിവ ആവശ്യമായിരിക്കുന്നതായും യുണിസെഫ്  വെളിപ്പെടുത്തി.

നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന്  രാജ്യങ്ങളിലെ ബന്ധപ്പെട്ട സർക്കാരുകളുമായി ചേര്‍ന്ന് യുണിസെഫ് ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഇന്ത്യയിൽ, അസ്സാം, ബീഹാർ, ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങൾ, 4.3 ദശലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 10 ദശലക്ഷത്തിലധികം ജനങ്ങളെ കനത്ത മഴ ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ, ഈ കണക്കുകൾ വർദ്ധിക്കുകയേയുള്ളുവെന്നും അസ്സാമിൽ മാത്രം രണ്ടായിരത്തോളം സ്കൂളുകൾ വെള്ളപ്പൊക്കത്തിൽ തകർന്നുവെന്നും യുണിസെഫ്  വെളിപ്പെടുത്തി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളില്‍ ഇപ്പോഴും കടുത്ത താപം മൂലവും ജലമില്ലാതെയും ജനങ്ങള്‍ വിഷമിക്കുന്നു. നേപ്പാളിൽ 28,702 കുട്ടികളടക്കം 68,666 പേർ താൽക്കാലികമായി കുടിയൊഴിപ്പിക്കപ്പെട്ടു. 47 കുട്ടികളും (15 പെൺകുട്ടികളും 32 ആൺകുട്ടികളും) ഉൾപ്പെടെ 88 പേർ മരിച്ചു. നേപ്പാൾ സർക്കാരിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 31 പേരെ കാണാതായപ്പോൾ 41 പേർക്ക് പരിക്കേറ്റു. മധ്യ, കിഴക്കൻ നേപ്പാളിൽ 12,000 ത്തോളം കുടുംബങ്ങൾ താൽക്കാലികമായി കുടിയൊഴിപ്പിക്കപ്പെട്ടു. എന്നിരുന്നാലും, മഴ കുറയുകയും ജലനിരപ്പ് കുറയുകയും ചെയ്തതിനാൽ ദുരിതബാധിതരായ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയെന്നും യുണിസെഫ്  വിലയിരുത്തി. എന്നാല്‍ ബംഗ്ലാദേശിൽ മൺസൂൺ മഴ രാജ്യത്തിന്‍റെ ഭൂരിഭാഗത്തെയും, പ്രത്യേകിച്ച് മധ്യ-വടക്ക്, തെക്ക്-കിഴക്കൻ പ്രദേശങ്ങളെ ബാധിച്ചു.700,510 കുട്ടികളടക്കം രണ്ട് ദശലക്ഷത്തിലധികം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 367,341 വീടുകൾക്ക് നാശനഷ്ടമുണ്ടായതായും 1,866 പ്രൈമറി, കമ്മ്യൂണിറ്റി സ്കൂളുകൾ വെള്ളപ്പൊക്കത്തിൽ തകർന്നതായും കണക്കാക്കപ്പെടുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2019, 10:10