ഒരു രാജകീയ സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരം
- ഫാദര്‍ വില്യം നെല്ലിക്കല്‍
സങ്കീര്‍ത്തനം 145-ന്‍റെ പഠനം
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന പരിപാടിയിലാണ് ഈ സങ്കീര്‍ത്തനം ഉപയോഗിക്കുന്നത്. നിങ്ങള്‍ ഈ ലിങ്കില്‍ ശ്രവിക്കാന്‍ പോകുന്നത് ബൈബിളിലെ 145-Ɔമത്തെ സങ്കീര്‍ത്തനവും അതിന്‍റെ ഗാനാവിഷ്ക്കാരംചെയ്ത നാലു പദങ്ങളുമാണ്.
സംഗീതസൃഷ്ടിയെക്കുറിച്ച്
ലളിതമായ എന്‍റെ ഈണത്തിന് ചിറകുനല്കുന്നത് ഹാരി കൊറയയും, ഗായകന്‍ രമേഷ് മുരളിയും സംഘവുമാണ്. ഹാരിയുടെ നല്ല മനസ്സോടൊപ്പം സ്വന്തം കീബോര്‍ഡും, സ്റ്റുഡിയോയും സമയവും അദ്ധ്വാനവുമൊക്കെ കോര്‍ത്തിണക്കിയാണ് വചനവീഥിയെന്ന ഈ പരമ്പര സങ്കീര്‍ത്തന പഠനമായി യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഗീതങ്ങള്‍ ദേവാലയങ്ങളില്‍ വിശ്വാസികള്‍ക്ക് ഏറ്റുപാടാവുന്ന രീതിയിലാണ് സംവിധാനംചെയ്തിരിക്കുന്നത്. ലത്തീന്‍-ഗ്രിഗോരിയന്‍ ആരാധനക്രമ ശൈലിയാണ് ഇതിന് അവലംബിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഇത് ആഴ്ചയില്‍ ഒരിക്കല്‍, എല്ലാചൊവ്വാഴ്ചകളിലും വചനവീഥി എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍റെ റേഡിയോയിലും, വത്തിക്കാന്‍ ന്യൂസ് പോഡ്കാസ്റ്റിലും (www.vaticannews-va/ml), ഫെയ്സ് ബുക്ക് (vaticannews), വാട്ട്സ് ആപ്പ് എന്നീ സമൂഹ്യശൃംഖലകളിലും ലഭ്യമാണ്. 260-Ɔമത്തെ എപ്പിസോഡിലായിരിക്കും ഈ സങ്കീര്‍ത്തനവും അതിന്‍റെ പുതിയ ഈണവും ജൂണ്‍ 26- Ɔο തിയതി ചൊവ്വാഴ്ച മുതല്‍ ഉപയോഗിക്കുന്നത്.
സംഗീതാവിഷ്ക്കാരം
ഈണങ്ങളില്‍ ഒരു തദ്ദേശഭാവം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. 70-ല്‍ അധികം
സങ്കീര്‍ത്തനങ്ങള്‍ ഞങ്ങള്‍ റെക്കോര്‍ഡു ചെയ്തുകഴിഞ്ഞു. ഈ സംഗീതകൂട്ടായ്മ 2014-ല്‍ ആരംഭിക്കുമ്പോള്‍ ഹാരി സെന്‍റ് ആല്‍ബര്‍ട്സ് കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ ഒരു സൗണ്ട് എഞ്ചിനീയറായും, ശബ്ദലേഖനത്തിന്‍റെ അദ്ധ്യാപകനായും പ്രവര്‍ത്തിക്കുന്നു. “സൗണ്ട് സ്കേപ്” SoundScape എന്ന പേരില്‍ എറണാകുളത്ത് അയ്യപ്പന്‍കാവിലുള്ള തന്‍റെ സ്റ്റുഡിയോയിലാണ് സങ്കീര്‍ത്തനങ്ങളുടെ റെക്കോര്‍ഡിങ് നടക്കുന്നത്. ഹാരിയുടെ മനസ്സില്‍ ഇനിയും നാദലയങ്ങള്‍ വിരിയട്ടെ!
സംഗീതസൃഷ്ടിയുടെ പിന്നിലെ നാദധാര
ഈ ഉദ്യമത്തോടു സഹകരിക്കുന്ന ഗായകന്‍ രമേഷ് മുരളിയെയും മറ്റു ഗായകരെയും സംഗീത സുഹൃത്തുക്കളെയും നന്ദിയോടെ അനുസ്മരിക്കുന്നു! എന്‍റെ അഭാവത്തില്‍ ഗാനങ്ങള്‍ പഠിച്ചും, മറ്റു ഗായകരെ പഠിപ്പിച്ചും, അതിന്‍റെ കോറസ് ഒരുക്കിയും അന്തിമരൂപത്തില്‍ എത്തിക്കുന്നത് രമേഷ്ജിയാണ്. അദ്ദേഹത്തിന്‍റെ സേവനം വലുതാണ്. അതൊരു സംഗീത സമര്‍പ്പണമായി കാണുന്നു.
ശ്രോതാക്കളോട്...!
വചനവീഥി എന്ന പേരില്‍ തിരുവചനത്തെ ആധാരമാക്കി 2009-മുതല്‍ ചെയ്യൂന്ന പരിപാടിയാണ് ഹെബ്രായരുടെ ഗ്രന്ഥം, ഉല്പത്തി, പുറപ്പാട്, എന്നിവയിലൂടെ സങ്കീര്‍ത്തനങ്ങളിലേയ്ക്ക് കടന്നത്. ധാരാളം ശ്രോതാക്കളും അവരുടെ അഭിപ്രായങ്ങളും, വളരെ ക്രിയാത്മകമായ തിരുത്തലുകളും, നിര്‍ദ്ദേശങ്ങളും, അഭിപ്രായ പ്രകടനങ്ങളും, പ്രോത്സാഹനങ്ങളും ഏറെ വിലപ്പെട്ടതായി കാണുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദിപറയുന്നു, പ്രത്യേകിച്ച് എന്‍റെ സംഗീതാദ്ധ്യാപകന്‍, പോണ്ടിച്ചേരി സ്വദേശി ജോണ്‍ ബ്രിട്ടോ, കര്‍ണ്ണാട സംഗീതജ്ഞനും വയലിനിസ്റ്റുമായ ജോബ് കുരുവിള എന്നിവര്‍ക്കും പ്രത്യേകം നന്ദിപറയുന്നു.
സങ്കീര്‍ത്തനം 145 – ഒരു രാജകീയഗീതം
പ്രഭണിതം
ആദ്യപദം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും.
ആദ്യത്തെ രണ്ടുപദങ്ങള്‍
1-2 എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തുന്നു
ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു
അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും
പത്തും പതിനൊന്നും പദങ്ങള്‍
10-11 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു കരുണചൊരിയുന്നു
അവിടുന്നു കരുണചൊരിയുന്നു.
- എന്‍ രാജാവും
എട്ടും ഒന്‍പതും
8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും
പതിമൂന്നും പതിനാലും പദങ്ങള്‍
13-14 കര്‍ത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു
അവ നിലനില്ക്കുന്നു
കര്‍ത്താവു തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്
തന്‍റെ പ്രവൃത്തികളില്‍ അവിടന്നു കരുണുള്ളവനാകുന്നു,
അവിടുന്നു കരുണയുള്ളവനാകുന്നു.
- എന്‍ രാജാവും
(പദങ്ങളുടെ സ്രോതസ്സ് പി.ഒ.സി. ബൈബിള്‍)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: