അമല്‍ദേവ് - മനക്കില്‍ ടീമിന്‍റെ നല്ലൊരു ദിവ്യകാരുണ്യഗാനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഒരു ദിവ്യകാരുണ്യഗീതം
കേരളത്തിന് നല്ല ആരാധനക്രമഗാനങ്ങള്‍ നല്കിയ ഫാദര്‍ ജോസഫ് മനക്കിലാണ് ഈ ദിവ്യകാരുണ്യഗീതം രചിച്ചത്. ദിവ്യകാരുണ്യത്തിന്‍റെ ദൈവശാസ്ത്ര വിജ്ഞാനീയം സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ലാളിത്യത്തോടെയും ഭക്തിരസത്തിലും മനക്കിലച്ചന്‍ വരികളില്‍ കുറിച്ചിട്ടിരിക്കുന്നു. ദൈവികകാരുണ്യത്തിന്‍റെ നിത്യസാന്നിദ്ധ്യത്തെ “രാവോടു രാവായ് പാര്‍ക്കുന്ന” കൂദാശയുടെ നിത്യസാന്നിദ്ധ്യമായി മനക്കിലച്ചന്‍ ചിത്രീകരിക്കുന്നു.
ഒരുമിച്ചു പാടാവുന്ന ലളിതമായ ഈണം
ഭാഷാപണ്ഡിതനും പ്രഭാഷകനും സംഗീതജ്ഞനും കവിയുമായിരുന്ന മനക്കിലച്ചന്‍റെ വരികളുടെ ലാളിത്യവും ആശയങ്ങളുടെ ആഴവും ഈ ഗാനത്തില്‍ തെളിഞ്ഞുനില്ക്കുമ്പോള്‍, എല്ലാവര്‍ക്കും ആലപിക്കാവുന്ന നല്ലൊരു ഈണമായി അമല്‍ദേവ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.
കെ. എസ്. ചിത്രയും മനോരമ മ്യൂസിക്കും
മനക്കിലച്ചന്‍ അവസാനമായി രചിച്ച ഗാനങ്ങളില്‍ ഒന്നാണിത്. കെ. എസ് ചിത്ര തന്‍റെ ഓഡിയോ “ട്രാക്സ് സ്റ്റുഡിയോ”യില്‍ അമല്‍ദേവിന്‍റെ സാന്നിദ്ധ്യത്തില്‍ ശബ്ദലേഖനംചെയ്തതാണ്. മനോരമ മ്യൂസിക്കാണ് “ക്രിസ്തീയ ഭക്തിഗാനങ്ങള്‍” എന്ന സി.ഡി. ശേഖരത്തില്‍ ഈ ഗാനം 2006-ല്‍ പുറത്തുകൊണ്ടുവന്നത്. മലയാളത്തിന്‍റെ ഗാനകോകിലം കെ. എസ്. ചിത്രയുടെ ആലാപനം ഭാവാത്മകവും ഭക്തിസാന്ദ്രവുമെന്നു പറയേണ്ടതില്ല!
സ്നേഹംനിറഞ്ഞൊരീ കൂദാശയില്‍...
പല്ലവി
സ്നേഹംനിറഞ്ഞൊരീ കൂദാശയില്‍
രാവോടു രാവായ് പാര്‍ക്കുന്നു നീ
അനുപല്ലവി
ദാഹാര്‍ത്തനായ് സ്നേഹാര്‍ദ്രനായ്
വാഴും കാരുണ്യസാഗരമേ.
ചരണം ഒന്ന്
നാകാതിനാഥാ, നീ സ്ക്രാരിയില്‍
ഏകാന്തവാസം കൊള്ളുന്നിതാ
ആലംബമായ് ആശ്വാസമായ്
ഭാരം വഹിക്കുന്നോര്‍ക്കത്താണിയായ് (2).
- സ്നേഹം
ചരണം രണ്ട്
വാഗ്ദാനഭൂമിയില്‍ ചെന്നുചേരാന്‍
തീര്‍ത്ഥാടനംചെയ്യും മാനവര്‍ക്കായ്
ആഹാരമായ് പാനീയമായ്
നിന്‍ മാംസ രക്തങ്ങളേകുന്നു നീ (2).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: