തിരയുക

Tides and times - an experience of the Divine Tides and times - an experience of the Divine 

സങ്കീര്‍ത്തനം വരച്ചുകാട്ടുന്ന ദൈവത്തിന്‍റെ അചഞ്ചലസ്നേഹം

സങ്കീര്‍ത്തനം 103-ന്‍റെ പഠനം മൂന്നാം ഭാഗം - ഒരു സമ്പൂര്‍ണ്ണസ്തുതിപ്പിന്‍റെ പഠനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗീതം 130 - ഭാഗം മൂന്ന് - ശബ്ദരേഖ

ഗീതത്തിലെ പ്രത്യാശയുടെ അനുഭവം 
കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം 130-Ɔο സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനമാണ് ശ്രവിച്ചത്.
സമ്പൂര്‍ണ്ണ സ്തുതിപ്പായ ഈ സങ്കീര്‍ത്തനത്തിന്‍റെ ആദ്യഘട്ടം 1-മുതല്‍ 6-വരെയുള്ള വ്യാഖ്യാനം നാം കണ്ടുകഴിഞ്ഞു. ഒരു ആത്മഗതത്തിലൂടെ അല്ലെങ്കില്‍ തന്നോടുതന്നെയുള്ള സംഭാഷണ രീതിയിലൂടെ ഗായകന്‍ ദൈവത്തിന് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നു. ഈ സങ്കീര്‍ത്തനഭാഗം അനുവാചകര്‍ക്ക് പകര്‍ന്നുനല്കുന്ന പ്രത്യാശയുടെ അനുഭവം ഈ പഠനത്തില്‍ ഏറെ ശ്രദ്ധേയമാകുന്ന മറ്റൊരു വസ്തുതയുമാണ്. സങ്കീര്‍ത്തകന്‍ അത് ഇങ്ങനെയാണ് വിവരിക്കുന്നത്. ദൈവികനന്മകള്‍ക്ക് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ തന്‍റെതന്നെ ബലഹീനതകളെയും പതനത്തെയും ജീവിത ദൗര്‍ഭാഗ്യങ്ങളെയും കുറിച്ച് അവബോധമുള്ളവനാകുന്നു. എന്നാല്‍ ദൈവം സകലത്തിന്‍റെയും സ്രഷ്ടാവാണ് എന്ന അറിവും അനുസ്മരണവും ജീവിതത്തിന്‍റെ നിസ്സാരതയിലും ദൈവത്തില്‍ ആശ്രയിച്ച് പ്രത്യാശയോടെ ജീവിക്കുവാനുള്ള പ്രചോദനം നമുക്കു നല്‍കുന്നു. ഈ ചിന്തയോടെ തുടര്‍ന്നുള്ള വ്യാഖ്യാനത്തിലേയ്ക്ക് ഇന്നു നമുക്ക് കടക്കാം.

Musical Version of 03
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).

പദങ്ങള്‍ വരച്ചുകാട്ടുന്ന കൃപയുടെ നിറവ്
ഇനി നമുക്ക്, 6-മുതല്‍ 12-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം. ദൈവത്തിന്‍റെ അത്ഭുതമൂറുന്ന കൃപാതിരേകങ്ങളാണ് വരികളില്‍ സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നതെന്ന്, വിവരിക്കുന്നതെന്ന് പദങ്ങളുടെ സൂക്ഷമ പരിശോധനയില്‍ നമുക്ക് മനസ്സിലാക്കാം.

Recitation : (7-12)
7. കര്‍ത്താവ് തന്‍റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍
ഇസ്രായേല്‍ ജനത്തിനും വെളിപ്പെടുത്തി.
8.കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
ക്ഷമാശീലനും സ്നേഹനിധിയുമാണവിടുന്ന്.
9.കര്‍ത്താവ് എപ്പോഴും ശാസിക്കുകയില്ല,
അവിടുത്തെ കോപം എന്നേയ്ക്കും നിലനില്‍ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശക്ഷിക്കുന്നില്ല.
10.നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
11.ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു
തന്‍റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം
12.കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന് അകറ്റി നിറുത്തി.

ദൈവിക നന്മകളുടെ അനുസ്മരണം
കര്‍ത്താവിന്‍റെ കാരുണ്യാതിരേകത്തെക്കുറിച്ചാണ് സങ്കീര്‍ത്തകന്‍ കഴിവത് എല്ലാ വരികളിലും വളരെ സ്പഷ്ടമായി പ്രതിപാദിക്കുന്നതെന്ന് പ്രഥമദൃഷ്ടാ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഗായകന്‍ പ്രാര്‍ത്ഥനാ സമൂഹത്തിലേയ്ക്ക് തിരിഞ്ഞ് അവരെ ഉപദേശിക്കുന്നതുപോലെയോ, അവരോട് നിര്‍ദ്ദേശിക്കുന്നതു പോലെയോ ആണ് പദങ്ങളുടെ ഉള്ളടക്കം. കര്‍ത്താവ് തന്‍റെ പീഡിതര്‍ക്കായി പിന്നീട് എന്തെല്ലാം നന്മകള്‍ ചെയ്തുവെന്നാണ് വ്യക്തമാക്കുന്നത്. ‘പീഡിതര്‍’ എന്ന് സങ്കീര്‍ത്തകന്‍ ഉദ്ദേശിക്കുന്നത് വിപ്രവാസ കാലത്തെ ഇസ്രായേലിന്‍റെ പീഡനത്തെക്കുറിച്ചു മാത്രമല്ല, പിന്നെയും പിറകോട്ട് സഞ്ചരിച്ചുകൊണ്ട് പറയുന്നു... ഫറവോന്‍റെ കാലത്ത് ഈജിപ്തു ദേശത്ത് പീഡനത്തില്‍ കഴിഞ്ഞ ഇസ്രായേലിനെ മോശയുടെ നേതൃത്വത്തില്‍ കര്‍ത്താവ് മോചിപ്പിക്കുന്ന സംഭവത്തിലേയ്ക്കും സങ്കീര്‍ത്തകന്‍ വിരല്‍ചൂണ്ടുന്നതായി ഈ പദത്തില്‍ വ്യക്തമാക്കുന്നു.

Recitation of  Verses 7-8 of 103
    എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
    നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
  7. കര്‍ത്താവു തന്‍റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍
    ഇസ്രായേല്‍ ജനത്തിനും വെളിപ്പെടുത്തി.
  8. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
    ക്ഷമാശീലനും സ്നേഹനിധിയും ആണ്.

ആശ്ചര്യവഹമായ കൃപാതിരേകം
ഇപ്പോള്‍ ശ്രവിച്ച ഈ സങ്കീര്‍ത്തനഭാഗം വര്‍ണ്ണിക്കുന്നതുപോലെ അനന്തമായി ക്ഷമിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാണ് നാം വരികളില്‍ ശ്രവിക്കുന്നത്. God’s ever-forgiving love! അതായത്, നീതിനിഷ്ഠയോടെ എന്നതിനേക്കാള്‍, കര്‍ത്താവ് തന്‍റെ ജനത്തോട് കാരുണ്യാതിരേകത്തോടെയാണ് വര്‍ത്തിക്കുന്നതെന്ന് ഈ സങ്കീര്‍ത്തനപദം പഠിപ്പിക്കുന്നു. ബലഹീനരും പാപികളുമായ മനുഷ്യരുടെ ബുദ്ധിക്ക് അഗ്രാഹ്യമായ വിധത്തിലാണ് ചരിത്രത്തില്‍ ദൈവം മനുഷ്യരോട് വര്‍ത്തിക്കുന്നതെന്നും ഈ ചരിത്രസംഭവങ്ങള്‍ വെളിപ്പെടുത്തുന്നില്ലേ? ഏശയ്യ പ്രവാചകന്‍റെ വാക്കുകള്‍ ഇത് വ്യക്തമാക്കിത്തരുന്നു, (55. 8) “എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു.” അവിടുത്തെ അതിരുകളില്ലാത്ത (Amazing Grace) ആശ്ചര്യാവഹമായ കൃപാതിരേകമാണ്, വാത്സല്യാതിരേകമാണ്, കാരുണ്യാതിരേകമാണ് നമ്മെ നയിക്കുന്നതെന്ന് സങ്കീര്‍ത്തന പദങ്ങള്‍ സമര്‍ത്ഥിക്കുന്നു. Amazing Grace  എന്നുള്ള മനോഹരമായ ഇംഗ്ലിഷ്ഗീതം ശ്രോതാക്കളില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാം.

ഗീതം പ്രഘോഷിക്കുന്ന ദൈവത്തിന്‍റെ അചഞ്ചലസ്നേഹം
കര്‍ത്താവിന്‍റെ പതറാത്ത സ്നേഹം എന്നു പറയുന്നത് അത്രയേറെ വിശ്വസ്തമായ സ്നേഹം, steadfast love, means utterly loyal love എന്നാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും മനുഷ്യരെ കൈവെടിയാത്ത സ്നേഹമാണതെന്നും നാം മനസ്സിലാക്കണം. മനുഷ്യന്‍റെ ബലഹീനതകളും പാപങ്ങളും ദൈവത്തിന്‍റെ അത്ഭുതാവഹമായ കൃപാതിരേകത്തെ വെല്ലുവിളിക്കുന്നതും, അതിനെ ചെറുത്തുനില്ക്കുന്നതുമാണ്, എന്നിട്ടും മനുഷ്യരോട് ദൈവം തന്‍റെ അചഞ്ചലമായ സ്നേഹം പ്രകടമാക്കുന്നു. നമ്മെ ദൈവം ഇനിയും സ്നേഹിക്കുന്നുവെന്നാണ് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നത്.

Musical Version of  Ps. 103
1.        ആഹരിക്കാനീ ഭൂമിയില്‍ ജീവജാലങ്ങള്‍ അങ്ങേ
2.        കാരുണ്യത്തിനായ് പാര്‍ത്തിരിക്കുന്നു.
3.        അവിടുത്തെ പരിപാലന ഞങ്ങള്‍‍ക്കീ മന്നില്‍
4.        എന്നും സമൃദ്ധമാകുന്നു
5.        അങ്ങു കൈതുറന്നു നല്കുമ്പോള്‍ ഞങ്ങളീ മന്നില്‍ തൃപ്തരാകുന്നു.
6.        അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്‍കുന്നു.

ഉടമ്പടിപ്രകാരമുള്ള സ്നേഹം
ദൈവത്തിന് മനുഷ്യകുലത്തോടുള്ള ഉടമ്പടിയുടെ സ്നേഹമാണ് പദങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഉടമ്പടിസ്നേഹം ദൈവത്തിന്‍റെ മാതൃസ്നേഹമോ, പിതൃസ്നേഹമോ പോലെയാണെന്ന് വരികള്‍ വ്യക്തമാക്കുന്നുണ്ട്. അനശ്വരനായ ദൈവത്തിനും നശ്വരനായ മനുഷ്യനുംമദ്ധ്യേ വീണ്ടും തെളിഞ്ഞുവരുന്നത്, ഹീബ്രുഗ്രന്ഥകാരന്‍ പറയുന്ന ‘ഈനോഷ്,’ അല്ലെങ്കില്‍ പൗലോസ് അപ്പസ്തോലന്‍ വര്‍ണ്ണിക്കുന്ന ‘ദുര്‍ഭഗനായ മനുഷ്യ’നാണ്. ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍... എനിക്കാരു വിമോചനമേകും. കര്‍ത്താവേ, അനാദിമുതല്‍ അനന്തതവരെ അവിടുന്നു ദൈവമാണ്. മനുഷ്യനെ അവിടുന്നു പൊടിയിലേയ്ക്കു മടക്കി അയയ്ക്കുന്നു. ആയിരം സംവത്സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും, രാത്രിയിലെ യാമം പോലെയുമാണ്.

മനുഷ്യന്‍ പ്രത്യുത്തരിക്കേണ്ട വിശ്വസ്തത
അവിടുന്നു മനുഷ്യജീവിതങ്ങളെ മാഞ്ഞുപോകുന്ന, മറന്നുപോകുന്ന സ്വപ്നംപോലെ തുടച്ചുമാറ്റുന്നു. പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്‍നാമ്പുപോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചു വളരുന്നു, എന്നാല്‍ സായന്തനത്തില്‍ വാടിപ്പോകുന്നു, എന്ന് 90-Ɔο സങ്കീര്‍ത്തനം വിവരിക്കുന്ന ആശയവും ഇവിടെ അനുസ്മരണീയമാണ് (90, 3). ദൈവത്തിന്‍റെയും മനുഷ്യന്‍റെയും സ്നേഹം തമ്മിലുള്ള അകലം ഒരാഗാധ ഗര്‍ത്തംപോലെയാണ് – ദൈവത്തില്‍നിന്നും മനുഷ്യനിലേയ്ക്കുള്ള അകലം അപാരമാണ്. ഒരിക്കലും മറിച്ചല്ല - മനുഷ്യനില്‍നിന്നും ദൈവത്തിലേയ്ക്കുള്ള അകലമല്ലത്. വ്യക്തിക്ക് അവന്‍റേതായ, അവളുടേതായ നിലപാടുകളുണ്ടെങ്കിലും, ദൈവവുമായുള്ള ആത്മീയബന്ധത്തില്‍ മനുഷ്യന്‍റെ നൈമിഷികതയും നിസ്സാരതയും അംഗീകരിക്കണമെന്നു തന്നെയാണ് സങ്കീര്‍ത്തകന്‍ നമ്മോട് ഈ പദങ്ങളുടെ പഠനത്തിലൂടെ ആവശ്യപ്പെടുന്നത്. അതായത്, നമ്മിലേയ്ക്ക് സ്നേഹത്തോടെത്തുന്ന ദൈവത്തോട് ഉടമ്പടിയുടെ മനുഷ്യന്‍ പ്രതികരിക്കേണ്ടത്, കല്പനകള്‍ പാലിച്ചുകൊണ്ടും, അവിടുത്തെ നിയമങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുമാണ്.                            

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2019, 13:02