വിശുദ്ധ വാര ആഘോഷങ്ങളെ പരിഗണിക്കണം
സി.റൂബിനി സി.റ്റി.സി
ദാദ്രാ മറ്റുംനാഗർ ഹവേലി, ദാമൻ, ഡ്യൂ പ്രദേശങ്ങളിൽ ദുഃഖ വെള്ളി ജോലിദിവസമായി മാറ്റാൻ തീരുമാനിച്ചത് വളരെ ഗൗരവമായ ഒരു കാര്യമാണെന്ന് ഇന്ത്യൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറിയായ മോൺ. തിയോഡോർ മസ്കാരാനസ് ഏഷ്യ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇത്രയും കാലം ദേശീയ അവധിദിവസമായിരുന്ന ദുഃഖവെള്ളിയാഴ്ച്ച രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പ്രവർത്തിദിനമാകുന്നത്. സ്കൂളുകള്‍ക്കും, പൊതുസ്ഥാപനങ്ങള്‍ക്കും പ്രവർത്തിദിനമായതിനാൽ ഇനി ക്രിസ്തുമത വിശ്വാസികളായവർക്ക് അന്ന് അവധി എടുക്കാനാവാത്ത സാഹചര്യങ്ങളാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് മോൺ. തിയോഡോർ വ്യക്തമാക്കി. ക്രിസ്ത്യാനികൾക്കെതിരെയുള്ള പ്രകടമായ വിവേചനമാണിതെന്നും ഒരു ലക്ഷത്തോളം വരുന്ന അവിടുത്തെ ക്രിസ്ത്യാനികളുടെ മത വികാരം മാനിക്കപ്പെടേണ്ടതാണെന്നും, അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ക്രിസ്തുമസ്സും ദുഃഖവെള്ളിയും മാത്രമേ രണ്ടു ദേശീയ ആഘോഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളു. കൂടാതെ, ഇപ്രാവശ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് വിശുദ്ധവാരത്തിലേക്കും നീണ്ടുപോകാനിടയുണ്ടെന്നു കത്തോലിക്ക വാർത്താ ഏജൻസി ചൂണ്ടിക്കാണിക്കുന്നു. ഈ രണ്ട് പ്രദേശങ്ങളിലും ഏപ്രിൽ 23 നാണ് തിരഞ്ഞെടുപ്പ് ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട വൈദീകരോടും മതനേതാക്കളോടൊപ്പം എഴുത്തിലൂടെ തന്‍റെ നിലപാട് മോൺ. മസ്കാരാനസ് അറിയിച്ചു.
തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിലും ഏപ്രിൽ 18 പെസഹാ വ്യാഴാഴ്ചയില്‍ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതിനെതിരെ അസ്വസ്ഥതകൾ തുടങ്ങിയിട്ടുണ്ട്. പ്രാദേശീക മെത്രാൻമാർ കത്തുവഴി തിരഞ്ഞെടുപ്പ് കമ്മീഷനോട് ദിവസം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തമിഴ്‌നാട് മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായ ആന്‍റണി പാപ്പു സാമി മെത്രാപോലീത്താ ഫിഡെസ് ഏജൻസിയോട് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: