സങ്കീര്‍ത്തനം 150 : ഒരു ആരാധനക്രമ ഗീതത്തിന്‍റെ പഠനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഇന്ന് നാം 105-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. ചരിത്രത്തില്‍നിന്ന് ഉത്തേജനം സ്വീകരിച്ചിട്ടുള്ള ഒരു ആരാധനാഗീതമാണിത്. ‘ചരിത്രത്തില്‍നിന്ന്’ എന്ന് ഇവിടെ പറയുവാന്‍ കാരണം സങ്കീര്‍ത്തനം പ്രതിപാദിക്കുന്ന സംഭവങ്ങള്‍ എല്ലാംതന്നെ ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രം തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. പിന്നെ ഇതൊരു ആരാധനാഗീതമാകുന്നത്, സാഹിത്യപരമായി ഇത് ഒരു സ്തുതിപ്പ് അല്ലെങ്കില്‍ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സങ്കീര്‍ത്തനം ആയതിനാലാണ്. അതുകൊണ്ട് ഇതില്‍ വിവരിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ക്കുശേഷമാണ് രചന നടന്നിട്ടുള്ളത് എന്നതില്‍ സംശയമില്ല. ഇസ്രായേലിലെ ചരിത്ര സംഭവങ്ങള്‍ക്കുശേഷം മാത്രമല്ല, അതിനു പിന്നെയും ഉണ്ടായ വിപ്രവാസ കാലത്തിനുംശേഷമാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് നിരൂപകന്മാര്‍ സ്ഥാപിക്കുന്നത്. അതായത് ക്രിസ്തുവിനു മുന്‍പ് ഏകദേശം 550 / 560 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബാബിലോണിയന്‍ വിപ്രവാസം. അങ്ങനെപറയുമ്പോള്‍, ഇസ്രായേലിന്‍റെ ചരിത്രത്തിലെ ശ്രദ്ധേയമായ പുറപ്പാട് – വിപ്രവാസം എന്നീ രണ്ടു ചരിത്രസംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ഗീതമെന്ന് പദങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാം.
105-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം പ്രിന്‍സിയും സംഘവും.
Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ് (2).
പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള സൗകര്യാര്‍ത്ഥം സങ്കീര്‍ത്തനത്തെ ഏഴ് ചെറിയ ഭാഗങ്ങളായി നിരൂപകന്മാര്‍ തിരിച്ചിരിക്കുന്നത് നമുക്ക് ഈ പ്രക്ഷേപണത്തില്‍ പഠിക്കാം.
1. ആമുഖം (1-6)
2. ദൈവത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളിലുമുളള വിശ്വസ്തത (7-11)
3. പിതാക്കന്മാര്‍ അലഞ്ഞു തിരിയുന്നത് (12-15)
4. പൂര്‍വ്വ യോസേപ്പിന്‍റെ ചരിത്രം (16 – 23)
5. ഈജിപ്തില്‍നിന്നുമുള്ള പുറപ്പാട് (24-38)
6. മരുഭൂമിയിലെ അത്ഭുതങ്ങള്‍ (39-41)
7. ദൈവത്തിന്‍റെ വാഗ്ദാന പൂര്‍ത്തീകരണമായി ഇസ്രായേല്‍ കാനാന്‍ ദേശം കൈവശപ്പെടുത്തുന്ന സംഭവം (42-45).. എന്നിവയാണ്.
ഇനി ആമുഖത്തെക്കുറിച്ച് മനസ്സിലാക്കാം. ആദ്യത്തെ 5 പദങ്ങള്‍ ശ്രവിക്കാം.
Recitation :
1.കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്ഘോഷിക്കുവിന്‍. 2. അവിടുത്തേയ്ക്കു ഗാനമാലപിക്കുവിന്‍, സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍, അവിടുത്തെ അത്ഭുതങ്ങള്‍ വര്‍ണ്ണിക്കുവിന്‍.
3. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ! 4. കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിദ്ധ്യം നിങ്ങള്‍ തേടുവിന്‍.
5. അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികള്‍ നിങ്ങള്‍ ഓര്‍ക്കുവിന്‍, അവിടുത്തെ അത്ഭുതങ്ങളെയും ന്യായവിധികളെയും നിങ്ങള്‍ പ്രകീര്‍ത്തിക്കുവിന്‍. 6. അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, അവിടുത്തെ തിരഞ്ഞടുക്കപ്പെട്ടവരായ യാക്കോബിന്‍റെ മക്കളേ, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, കര്‍ത്താവിന്‍റെ നന്മകള്‍ നിങ്ങള്‍ ഓര്‍ക്കുവിന്‍.
ഘടനയില്‍ വ്യക്തമായി കാണുന്നതുപോലെ ആദ്യത്തെ 5 പദങ്ങള്‍ ആമുഖമാണ്. ദൈവത്തെ സ്തുതിക്കുന്നതിനും പുകഴ്ത്തുന്നതിനും മഹത്വപ്പെടുത്തുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആജ്ഞാരൂപങ്ങളാണ് ഇവയെന്ന് നമുക്കു മനസ്സിലാക്കാം. കാരണം ജനം അനുസ്മരിക്കുന്നത്, ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ ജീവിതത്തില്‍ അനുദിനം അനുസ്മരിക്കണമെന്നാണ് ഗീതം ആവശ്യപ്പെടുന്നത്.
Musical version of 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്
2. കര്‍ത്താവിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
അവിടുത്തെ നിങ്ങള്‍ വിളിച്ചപേക്ഷിക്കുവിന്‍
അവിടുത്തെ നാമം നിങ്ങള്‍ വിളിച്ചപേക്ഷിക്കുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ നിങ്ങള്‍ ജനതകളുടെ ഇടയില്‍
പ്രഘോഷിക്കുവിന്‍
അവിടുത്തേയ്ക്കു നിങ്ങള്‍ ഗാനമാലപിക്കുവിന്‍
സ്തുതികള്‍ ആലപിക്കുവിന്‍.
- അവിടുന്നാണു...
രണ്ടാമത്തെ ഭാഗം, ദൈവത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളിലുള്ള അവിടുത്തെ വിശ്വസ്തതയുമാണ് ചിത്രീകരിക്കപ്പെടുന്നത് (7-11).
Recitation :
7. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്, അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു. 8. അവിടുന്നു തന്‍റെ ഉടമ്പടി എന്നേയ്ക്കും അനുസ്മരിക്കും, പാലിക്കും.
9. തന്‍റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മ്മിക്കും. അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വ്വം നല്കിയ വാഗ്ദാനംതന്നെ.
10. അവിടുന്ന് അത് യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഉടമ്പടിയായും സ്ഥിരീകരിച്ചു. 11. അവിടുന്ന് അരുള്‍ചെയ്തു, നിനക്കു നിശ്ചയിച്ച ഓഹരിയായി ഞാന്‍ കാനാന്‍ദേശം നിങ്ങള്‍ക്കു നല്കും.
ഇത് സങ്കീര്‍ത്തനത്തിന്‍റെ മുഖ്യഭാഗമാണെന്നുതന്നെ പറയാം. കാരണം ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്നാണ് ഗായകന്‍ പദങ്ങളിലൂടെ ഇവിടെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. ദൈവത്തിന്‍റെ വിശ്വസ്തതയാണ് പദങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.
Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ് (2).
3. അവിടുത്തെ വിശുദ്ധ നാമത്തില്‍ നിങ്ങള്‍ അഭിമാനംകൊള്ളുവിന്‍,
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍,
നിരന്തരം അവിടുത്തെ നാമം തേടുവിന്‍, നാമം തേടുവിന്‍!!
- അവിടുന്നാണ്
ഇനി, 105-Ɔο സങ്കീര്‍ത്തന ഘടനയുടെ മൂന്നാം ഭാഗത്ത് നാം പഠിക്കുന്നത്, പൂര്‍വ്വപിതാക്കന്മാരായ അബ്രാഹവും മറ്റും അലഞ്ഞു തിരിയുന്ന (12-15). ചരിത്ര സംഭവമാണ്.
Recitation :
12. അന്നവര്‍ എണ്ണത്തില്‍ കുറഞ്ഞവരും നിസ്സാരരും അവിടെ പരദേശികളും ആയിരുന്നു.
13. അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു. 14. ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല, അവരെപ്രതി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു.
15. എന്‍റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്‍റെ പ്രവാചകര്‍ക്ക് ഒരു ഉപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു.
അബ്രാഹത്തിന്‍റെ വിളി, ഈജിപ്തിലേയ്ക്കുള്ള യാത്ര, നെഗേബിലെ വാസം, യാക്കോബ് ഒളിച്ചോടുന്നത്, ബെത്തേലില്‍ ഉണ്ടായ യാക്കോബിന്‍റെ സ്വപ്നം തുടങ്ങിയവയെല്ലാം സങ്കീര്‍ത്തനത്തിന്‍റെ ഈ ഭാഗത്ത് അനുസ്മരിക്കപ്പെടുകയാണ്. അബ്രാഹത്തിനെ പഴയ നിയമത്തില്‍ പ്രവാചകനായും ദൈവത്തിന്‍റെ മനുഷ്യനായും വിശേഷിപ്പിക്കുന്നുണ്ട് (ഉല്പത്തി 20, 7...23, 6). ഇതിന്‍റെ പശ്ചാത്തലത്തില്‍ വേണം ‘ദൈവത്തിന്‍റെ അഭിഷിക്തന്‍’ എന്ന വിശേഷണം മനസ്സിലാക്കാന്‍.
ഇന്നത്തെ പ്രക്ഷേപണത്തില്‍ 105-Ɔο സങ്കീര്‍ത്തനത്തിന്‍റെ ഘടനയുടെ ഭാഗമായിട്ട്
1. ആമുഖം (1-6)
2. ദൈവത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളിലുമുളള വിശ്വസ്തത (7-11)
3. പിതാക്കന്മാര്‍ അലഞ്ഞു തിരിയുന്നത് (12-15)
എന്നീ മൂന്നു ഭാഗങ്ങള്‍ നാം പരിശോധിച്ചു. ഇനി അടുത്ത പ്രക്ഷേപണത്തില്‍.
4. പൂര്‍വ്വ യൗസേപ്പിന്‍റെ ചരിത്രം (16–23)
5. ഈജിപ്തില്‍നിന്നുമുള്ള പുറപ്പാട് (24-38)
6. മരുഭൂമിയിലെ അത്ഭുതങ്ങള്‍ (39-41)
7. ദൈവത്തിന്‍റെ വാഗ്ദാന പൂര്‍ത്തീകരണമായി ഇസ്രായേല്‍ കാനാന്‍ ദേശം കൈവശപ്പെടുത്തുന്ന സംഭവം (42-45) എന്നിങ്ങനെയുള്ള സംഭവങ്ങള്‍ തുടര്‍ന്നും നമുക്കു പഠിക്കാം.
Musical version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.
അവിടുന്നു ചെയ്ത വിസ്മയാവഹമായ പ്രവൃത്തികള്‍ നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, അവിടുത്തെ അത്ഭുതങ്ങളെയും ന്യായവിധികളെയും നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ, ഓര്‍മ്മിക്കുവിന്‍, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരായ യാക്കോബിന്‍റെ സന്തതികളേ, ഓര്‍മ്മിക്കുവിന്‍
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍....!
നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
ജീവിതനന്മകള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ആരാധനാഗീതം -
105-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനം ഇനിയും അടുത്ത ആഴ്ചയില്‍...
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: