വത്തിക്കാനിലെ ജലധാരയും പിന്നില്‍ അപ്പസ്തോലിക അരമനയും വത്തിക്കാനിലെ ജലധാരയും പിന്നില്‍ അപ്പസ്തോലിക അരമനയും 

ബൈബിളിലെ ഏറ്റവും ചെറിയ സങ്കീര്‍ത്തനം

ഇത് സങ്കീര്‍ത്തം 117-ന്‍റെ പഠനം ആദ്യഭാഗമാണ്. രണ്ടു പദങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്ളത്. സാഹിത്യഘടനയില്‍ ഇതൊരു സ്തുതിപ്പാണ്, സമ്പൂര്‍ണ്ണ സ്തുതിപ്പാണ്. ആമുഖ പഠനത്തില്‍ ഒരു സമ്പൂര്‍ണ്ണ സ്തുതിപ്പിന്‍റെ സ്വഭാവവും പല ഘടനകളും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആദ്യം തന്നെ ബൈബിളില്‍ ഉള്ളതുപോലെതന്നെ സങ്കീര്‍ത്തനം 117-ന്‍റെ പദങ്ങള്‍ പരിചയപ്പെടാം.

Recitation of Psalm 117

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍,
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.
നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍. ജനതകളേ കര്‍ത്താവിനെ സ്തുതിക്കുവിന്‍.

സങ്കീര്‍ത്തനം 117 ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും  സംഘവും.

ശബ്ദരേഖ - സങ്കീര്‍ത്തന പഠനം 218

Musical Version : Pslam 117

ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

സങ്കീര്‍ത്തനം 117-ലെ പദങ്ങളും അതിന്‍റെ സംഗീതരൂപവും ശ്രവിച്ച നമുക്കിനി ഒരു സ്തുതിപ്പിനെക്കുറിച്ച് കുറെക്കൂടി മനസ്സിലാക്കുന്നതു നല്ലതാണ്.  സാഹിത്യഘടനയില്‍ ഇതൊരു സമ്പൂര്‍ണ്ണ സ്തുതിപ്പാണെന്ന ആദ്യ പറഞ്ഞതാണ്. അതിനാല്‍ ഈ സങ്കീര്‍ത്തനത്തില്‍ സ്തുതിപ്പിന്‍റെ അല്ലെങ്കില്‍ സ്തുതിയുടെ ഭാവമാണ് മുന്തിനില്ക്കുന്നതെന്ന് പറയേണ്ടതില്ല. ആനൂകൂല്യങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ സഹായത്തിനായി ഗായകന്‍ ദൈവത്തോട് അപേക്ഷിക്കുകയല്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൈവമാണ്, യാഹ്വേയാണ് ശ്രദ്ധാകേന്ദ്രം. ഞാന്‍, അഹം അല്ല!

ഇസ്രായേലിന്‍റെ വലിയ തിരുനാളുകളിലെ ആരാധനാ ശുശ്രൂഷയ്ക്കുവേണ്ടിയാണ് ഭൂരിഭാഗം സ്തുതിപ്പുകളും രചിക്കപ്പെട്ടിട്ടുള്ളത്. സ്തുതിപ്പുകള്‍ സന്തോഷനിര്‍ഭരമായ വിശ്വാസ പ്രകരണങ്ങള്‍ ആകയാല്‍ സാധിക്കുമ്പോഴൊക്കെ വാദ്യഘോഷത്തോടെയാണ്  ആലപിച്ചിരുന്നത്, ഉപയോഗിച്ചിരുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. കിന്നരവും തപ്പും തമ്പുരുവും ഇലത്താളവും കൊമ്പും കുഴലുമെല്ലാം അവരുടെ വാദ്യഘോഷങ്ങളായിരുന്നു.

സമൂഹം ഏറ്റുചൊല്ലുന്ന, അല്ലെങ്കില്‍ ഏറ്റുപാടുന്ന ഈരടികള്‍, പല്ലവി, അല്ലെങ്കില്‍ ഇംഗ്ലിഷില്‍ നാം Antiphon എന്നു പറയുന്നത് അവയുടെ ലക്ഷ്യവും ഉപയോഗവും വ്യക്തമാക്കുന്നതാണ്. ഉദാഹരണമായി, 117-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആദ്യപദത്തില്‍ത്തന്നെ കാണുന്ന, ഉപയോഗിക്കുന്ന – 

ജനതകളേ, സ്തുതിപാടുവിന്‍, 
ജനപദങ്ങളേ, കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍!! 

ഈ രണ്ടു പദങ്ങളും സ്തുതിപ്പുകളില്‍ പൊതുവെ കാണുന്ന പ്രയോഗങ്ങളാണ്. പല അവസരങ്ങളിലും, അതായത് വിവിധ സങ്കീര്‍ത്തന മുഹൂര്‍ത്തങ്ങളില്‍ അവ ഉപയോഗിച്ചിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായ വാഗ്ദത്തപേടകം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവേളകളില്‍ സ്തുപ്പിന്‍റെ ഗീതം ആലപിച്ചിരുന്നു. ജരൂസലേത്തിന്‍റെ പുനര്‍പ്രതിഷ്ഠാവേളകളില്‍, വിളവെടുപ്പു മഹോത്സവത്തില്‍,  സസന്തോഷം ജനതകള്‍ ദേവാലയപ്രവേശം നടത്തിയിരുന്നപ്പോള്‍... സമ്പൂര്‍ണ്ണസ്തുതിപ്പിന്‍റെ ഗീതങ്ങള്‍ ധാരാളമായി ഇസ്രായേലില്‍  ഉപോയഗിച്ചിരുന്നതായി കാണാം. സങ്കീര്‍ത്തിനം 8, 19, 29, 33, 100, 103 ഇതെല്ലാം ബൈബിളിലെ മനോഹരമായ സമ്പൂര്‍ണ്ണ സ്തുതിപ്പുകള്‍ക്ക് എതാനും ഉദാരഹണങ്ങളാണ്.

Musical Version : Pslam 117

ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

ബൈബിളിലെ സങ്കീര്‍ത്തന ഗ്രന്ഥത്തിനു പുറത്തും സ്തുതിപ്പുകള്‍ ഉണ്ടെന്ന വസ്തുത മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഉദാഹരണത്തിന് മോശയുടെ സ്തുതിപ്പുകള്‍ നാം പുറപ്പാടു ഗ്രന്ഥത്തില്‍ വായിക്കുന്നു. 15-Ɔ൦ അദ്ധ്യായം തുടങ്ങുന്നത് ഇങ്ങനയാണ്. മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആലപിച്ചു:

Recitation :
കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും.
എന്തെന്നാല്‍ കര്‍ത്താവിന്‍റെ തുണയാല്‍ ഇസ്രായേല്‍
മഹത്വപൂര്‍ണമായ വിജയം നേടിയിയിരിക്കുന്നു.
കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.
എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
കര്‍ത്താവ് എന്‍റെ ശക്തിയും സംരക്ഷകനുമാകുന്നു.
അവിടുന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു.
അവിടുന്നാണെന്‍റെ ദൈവം, ‍ഞാന്‍ അവിടുത്തെ സ്തുതിക്കും
അവിടുന്നാണെന്‍റെ പിതാവിന്‍റെ ദൈവം, ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.

18 പദങ്ങളുള്ള ഈ കീര്‍ത്തനം ദൈവം ഇസ്രായേലിനു ചെയ്ത അത്ഭുതകരമായ രക്ഷയുടെ അടയാളം – ചെങ്കടല്‍ കടക്കാന്‍ സഹായിച്ചതും, ഫറവോയുടെയും സൈന്ന്യത്തിന്‍റെയും കരങ്ങളില്‍നിന്ന് അത്ഭുതകരമായി യാഹ്വേ തന്‍റെ ജനത്തെ രക്ഷപ്പെടുത്തിയ മഹല്‍സംഭവവും അയവിറയ്ക്കുകയും അവിടുത്തെയ്ക്ക് നന്ദിപറഞ്ഞ് സ്തുതിക്കുകയുംചെയ്യുന്നു.  പുറപ്പാടുഗ്രന്ഥത്തിന്‍റെ 15-Ɔ൦ അദ്ധ്യായത്തില്‍ 20-മുതല്‍ 21-വരെയുള്ള ഭാഗത്തിന് മിറിയാമിന്‍റെ സ്തുതിപ്പെന്നാണ് അറിയപ്പെടുന്നത്. അതായത്, മോശയുടെ സ്തുതിപ്പിനെ തുടര്‍ന്ന്, അഹറോന്‍റെ സഹോദരിയും പ്രവാചികയുമായ മിറിയാം തപ്പുക്കൈയ്യിലെടുത്ത് ദൈവത്തെ സ്തുതിതിക്കുന്നു. മിറിയാം അവര്‍ക്കിങ്ങനെ പാടിക്കൊടുത്തുവെന്ന് പുറപ്പാടു ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

Recitation : 
കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍.
എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണ്ണമായ
വിജയം നേടിയിരിക്കുന്നു.
കുതിരയെയും കുതിരക്കാരനെയും
അവിടുന്നു കടലിലെറിഞ്ഞു.

ഇതുപോലെ, ന്യായാധിപന്മാരുടെ പുസ്തകത്തിലെ ദെബോറായുടെ സ്തുതിപ്പ് (5), ഹന്നായുടെ സങ്കീര്‍ത്തനും (1സാമു. 2, 1-10). ഹെസക്കിയായുടെ പ്രാര്‍ത്ഥന (ഏശയ 38, 10-20), )  സെറാഫുകളുടെ സ്തുതിത്രയം (ഏശ.6, 3), ഹബാക്കുക്കിന്‍റെ കീര്‍ത്തനം (3), മൂന്നു ബാലന്മാരുടെ സ്തുതിപ്പ് (ദാനി. 3, 52-90), യുദിത്തിന്‍റെ പാട്ട് (16, 1-7),  പുതിയ നിയമത്തില്‍ -  മറിയത്തിന്‍റെ സ്തോത്രഗീതം (ലൂക്ക 1, 45-55), സഖറിയായുടെ കീര്‍ത്തനം (1, 68-79 എന്നിവയും ബൈബിളിലെ മനോഹരമായ കീര്‍ത്തനങ്ങളാണ്.

Musical Version : Psalm 117

ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
2.നമ്മുടള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു.
എന്നേയ്ക്കു നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക
നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.

സങ്കീര്‍ത്തനങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ ജനപദങ്ങളെ ആഹ്വാനം ചെയ്യാറുണ്ട്. അത്യുന്നതനായ ദൈവത്തിന്‍റെ അധികാരത്തിന്‍ കീഴാണ് ലോകം മുഴുവനും. കര്‍ത്താവാണ് അത്യുന്നതനായ ദൈവം. ലോകത്തിന്‍റെ കര്‍ത്താവും രാജാവും അവിടുന്നാണ്. അതുകൊണ്ട് അവിടുത്തെ കര്‍ത്തൃത്വത്തില്‍ കീഴിലുള്ളവര്‍ അവിടുത്തെ സ്തുതിക്കേണ്ടതാണ്. ഇസ്രായേലില്‍ അന്വര്‍ത്ഥമായ കര്‍ത്താവിന്‍റെ കാരുണ്യവും വിശ്വസ്തതയും മറ്റു ജനങ്ങള്‍ക്കും വെളിവാക്കപ്പെട്ടിട്ടുണ്ട് (ഏശ. 60, 2). ഇസ്രായേലില്‍ ഉദിച്ച രക്ഷയുടെ പ്രകാശത്തിലേയ്ക്ക് മറ്റു ജനങ്ങളും പ്രവേശിക്കണം. ദൈവത്തിന്‍റെ മഹത്ത്വം വെളിവാക്കുന്ന ഉപകരണങ്ങളാണ് ഇസ്രായേല്‍. അങ്ങനെ ദൈവത്തിന്‍റെ മഹത്വം മറ്റുജനതകളെയും അറിയിക്കാനുള്ള പ്രഘോഷണമാണ് ഈ ഗീതം - സങ്കീര്‍ത്തനം 117!

Musical Version : Psalm 117 

ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.
നമ്മുടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു.
എന്നേയ്ക്കു നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക നാഥനെ എന്നും നാം.
നാഥനെ വാഴ്ത്തുക നാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2018, 15:38