ഇറാക്കില്‍ ക്രൈസ്തവ കുടുംബങ്ങള്‍ ഉണരുന്നു!
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍പ്പെട്ട് നിനീവെ, ക്വരകോഷ്, തെല്‍സ്കൂഫ്, ബത്നായാ, ബഷീക്കാ എന്നീ അതിപുരാതന ഇറാക്കി നഗരങ്ങളിലെ നാടുംവീടും വിട്ടിറങ്ങിയ ക്രൈസ്തവകുടുംബങ്ങള്‍ തപസ്സുകാലത്തോടെ മെല്ലെ തങ്ങളുടെ നഗരങ്ങളിലേയ്ക്ക് തിരിച്ചെത്തി, ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കുകയാണെന്ന് “ആവശ്യത്തിലായിരുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാന”ത്തിന്‍റെ (The Church in Need Pontifical Foundation-ന്‍റെ) മാര്‍ച്ചു 14-Ɔο തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവന വെളിപ്പെടുത്തി.
തകര്‍ന്നു തരിപ്പണമായ നിനീവെയില്‍ 6330 ക്രൈസ്തവ കുടുംബങ്ങളാണ് തിരിച്ചെത്തിയത്.
പൂര്‍ണ്ണമായും തകര്‍ന്നുപോയ ബത്നായായില്‍ 520 ഭവനങ്ങള്‍ പണിതുയര്‍ക്കുകയുണ്ടായി. ക്വരകോഷിലെ അടിയന്തിരാവശ്യം 115 വീടകള്‍ക്കുള്ള കുടിവെള്ള സൗകര്യമാണ്. തെല്‍സ്കൂഫില്‍ തിരിച്ചെത്തിയ 1500 കുടുംബങ്ങള്‍ താല്ക്കാലിക കൂടാരങ്ങളിലാണ്. ഭവനനിര്‍മ്മാണ പദ്ധതി തുടങ്ങിയിട്ടേയുള്ളൂ! തയ്യാറായിട്ടുള്ള 69 വീടുകളില്‍ കുടുംബങ്ങള്‍ പാര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വീടുകള്‍ കൂടാതെ ഐസിസ് നശിപ്പിച്ച പ്രാര്‍ത്ഥനാലയങ്ങള്‍ സന്ന്യാസ ഭവനങ്ങള്‍ വിദ്യാലയങ്ങള്‍ അതുരാലയങ്ങള്‍ എന്നിവ ഇനിയും പുനരുദ്ധരിക്കേണ്ടതുണ്ട് The Church in Need Pontifical Foundation-ന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: