വധശിക്ഷയില്ലാതെ തന്നെ പൊതു ക്രമസമാധാന സംരക്ഷണം സാദ്ധ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധസിംഹാസനം വധശിക്ഷ റദ്ദാക്കണമെന്ന നിലപാടിൽ എന്നും ഉറച്ചുനില്കുകന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച (Gabriele Caccia).
ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയേഴാം പൊതുസമ്മേളനം വധശിക്ഷ മരവിപ്പിക്കുന്നതിനെ അധികരിച്ച് ചർച്ച ചെയ്ത യോഗത്തെ ന്യുയോർക്കിൽ പത്തൊമ്പതാം തീയതി ബുധനാഴ്ച (19/10/22) സംബോധന ചെയ്യവ്വെയാണ് ഇത് വെളിപ്പെടുത്തിയത്.
മനുഷ്യവ്യക്തിയുടെ അലംഘനീയ അന്തസ്സിലും സമൂഹത്തിൻറെ പൊതുനന്മയും ന്യായമായ രീതിയിൽ സംരക്ഷിക്കാനുള്ള നിയമാനുസൃത അധികാരത്തിൻറെ ദൗത്യത്തിലും വേരൂന്നിയതാണ് ഈ നിലപാടെന്നും ആർച്ച്ബിഷപ്പ് കാച്ച വ്യക്തമാക്കി. വിവിധ ശിക്ഷാ നടപടിക്രമങ്ങളിലുണ്ടായിട്ടുള്ള പുരോഗതികൾ കമക്കിലെടുക്കുമ്പോൾ, വധശിക്ഷ അവലംബിക്കാതെ തന്നെ “പൊതു ക്രമസമാധാനവും വ്യക്തികളുടെ സുരക്ഷയും സംരക്ഷിക്കാൻ” മതിയായ മാർഗ്ഗങ്ങളുണ്ട് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യവ്യക്തിയുടെയും അനിഷേധ്യമായ അന്തസ്സിനോടുള്ള ആദരവിൻറെ അനിവാര്യമായ അനന്തരഫലമായി നിർഗ്ഗമിക്കുന്നതാണെന്നും ഈ അടിത്തറയുടെ അഭാവത്തിൽ മനുഷ്യാവകാശ സൗധം തകർന്നുവീഴുമെന്നും ആർച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു. നിഷ്പക്ഷവും കാര്യക്ഷമവുമായി നീതി കൈകാര്യം ചെയ്യുന്നതുൾപ്പെടെ, പൗരന്മാരുടെ സംരക്ഷണം രാഷ്ട്രം ഉറപ്പുവരുത്തേണ്ടത് പൊതുനന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്നും നിയമം ഉയർത്തിപ്പിടിക്കുക എന്നത് എന്നും രാഷ്ട്രത്തിൻറെ ഔത്സുക്യമാണെന്നും അത് ഒരിക്കലും പ്രതികാരഭിവാഞ്ചയാൽ പ്രചോദിതമായ ഒരു സ്വകാര്യ കാര്യമല്ലെന്നും ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിച്ചു.
ജീവനുള്ള അവകാശം എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കുകയെന്നത് ഉത്തരവാദിത്വപൂർണ്ണമായ ഭരണത്തിന് അത്യന്താപേക്ഷിതമാണെന്ന ഉറച്ച ബോധ്യം പരിശുദ്ധ സിംഹാസനം പുലർത്തുകയും അതോടൊപ്പംതന്നെ ഒരാൾ ചെയ്ത കുറ്റകൃത്യം എന്തുതന്നെയായാലും, മനുഷ്യജീവൻറെ പ്രാഥമ്യവും സംരക്ഷണവും മനുഷ്യ വ്യക്തിയുടെ അന്തസ്സിനോടുള്ള ആദരവും സംബന്ധിച്ച സ്ഥായിയ നിലപാട് സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ആർച്ചുബിഷപ്പ് കാച്ച വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: