സഭ സമാധാനകാംക്ഷി, കർദ്ദിനാൾ പീയെത്രൊ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രജ്ഞത രാഷ്ട്രവുമായിട്ടല്ല, പ്രത്യുത, രാഷ്ട്രീയ-സാമ്പത്തിക-സൈനിക താല്പര്യങ്ങളില്ലാത്ത അന്താരാഷ്ട്രനിയമവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
ഇറ്റലിയിലെ ജിയൊപൊളിറ്റിക്കൽ മാസികയായ “ലീമെസ്” -ന്(Limes) അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
റോമിൻറെ മെത്രാനും സാർവ്വത്രികസഭയുടെ ഇടയനുമായ പാപ്പായുടെ സേവനത്തിനായി ഈ നയതന്ത്രജ്ഞത നിലകൊള്ളുന്നുവെന്നും കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു.
ശകലിതയുദ്ധങ്ങളുടെതായ ഒരന്തരീക്ഷം നിലനില്ക്കുന്നതിനെക്കുറിച്ചും ഈ അഭിമുഖത്തിൽ പരാമർശിക്കുന്ന അദ്ദേഹം സഭ അവളുടെ നാഥനെ പിൻചെന്നുകൊണ്ട് സമാധാനത്തിൽ വിശ്വസിക്കുകയും സമാധാനസംസ്ഥാപനത്തിനായി യത്നിക്കുകയും അതിനായി പോരാടുകയും സമാധാനത്തിനു സാക്ഷ്യമേകാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും സഭ സമാധാനകാംക്ഷിയാണെന്നും പറഞ്ഞു. ആയുധങ്ങളുടെ അതിരുകടന്ന ഉപയോഗത്തെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിൻറെ മറപിടിച്ച് ആയുധങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: