ജേയ്മ്സ് വെബ് ശൂന്യാകാശ ദൂരദർശിനിയുടെ പുതിയ ചിത്രങ്ങളെക്കുറിച്ച് വത്തിക്കാൻ വാനനിരീക്ഷണാലയം പ്രസ്താവനയിറക്കി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഭാവിയിൽ ഈ ദൂരദർശിനി ഉപയോഗിച്ച് നമുക്ക് പഠിക്കാൻ കഴിയുന്നതിന്റെ രസകരമായ കാഴ്ചയാണത് എന്നും ഇത്തരം കാഴ്ചകൾ മനുഷ്യന്റെ ആത്മാവിന്, പ്രത്യേകിച്ച് ഈ കാലത്ത് ആവശ്യമാണ് എന്നും വത്തിക്കാന്റെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ ബ്രദർ ഗൈ കോൺസോൾ മാഞ്ഞോ എഴുതി.
ജ്യോതിശാസ്ത്രം ഒരു ചെറിയ മേഖലയായതിനാൽ അതിലുള്ളവർ പരസ്പരം അറിയുന്നവരാണ്. ഈ നിരീക്ഷണോപകരണം നിർമ്മിച്ചവരും നിരീക്ഷണങ്ങൾ പദ്ധതിയിട്ടവരുമായ ശാസ്ത്രജ്ഞർ തന്റെ സുഹൃത്തുക്കളാണ് എന്നതിലും അതിന്റെ വിജയത്തിലും തനിക്കുള്ള വ്യക്തിപരമായ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഈ അവിശ്വസനീയമായ ദൂരദർശിനിയുടെ നിർമ്മാണത്തിന് വേണ്ടി വന്ന ദീർഘകാല കഠിനാദ്ധ്വാനവും അതിന്റെ വിജയവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്ന് കാണിച്ചുതരുന്ന മനുഷ്യചൈതന്യത്തിന്റെ ശക്തിയോടുള്ള ആദരവാണ് എന്ന് അദ്ദേഹം കണക്കാക്കുന്നു.
ദൈവം തന്ന ബുദ്ധി ലോകത്തിന്റെ യുക്തിമനസ്സിലാക്കാൻ ഉപയോഗിച്ചു എന്നതാണ് ഈ ദൂരദർശിനിയുടെ പിന്നിലുള്ള ശാസ്ത്രം. യുക്തിസഹമല്ലെങ്കിൽ പ്രപഞ്ചം പ്രവർത്തനരഹിതമാണ്. എന്നാൽ ഈ ചിത്രങ്ങൾ പ്രപഞ്ചം യുക്തിസഹമാണെന്ന് മാത്രമല്ല മനോഹരം കൂടിയാണെന്ന് കാണിച്ച തരുന്നു എന്ന് എഴുതിയ ബ്രദർ ഗൈ പ്രപഞ്ച സൃഷ്ടിയിലുള്ള ദൈവത്തിന്റെ അതിശയകരമായ കഴിവും സൗന്ദര്യത്തോടുള്ള സ്നേഹവുമാണ് ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നതെന്നും അടിവരയിടുന്നു. താൻ ചെയ്തിട്ടുള്ളതെന്തെന്ന് കാണാനും മനസ്സിലാക്കാനും ദൈവം അവന്റെ സൃഷ്ടിയായ മനുഷ്യന് തന്ന കഴിവിനെക്കുറിച്ച് ആശ്ചര്യപ്പെടുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്ന് എട്ടാം സങ്കീർത്തനം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം എഴുതി.
നമ്മുടെ സൗരയൂഥത്തിനപ്പുറമുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ജലനീരാവി കണ്ടതിലുള്ള പ്രത്യേക സന്തോഷം പങ്കുവച്ച അദ്ദേഹം 150 വർഷങ്ങൾക്കു മുമ്പ് റോമിലെ വി. ഇഗ്നേഷ്യസിന്റെ നാമധേയത്തിലുള്ള പള്ളിയുടെ മേൽക്കൂരയിൽ സ്ഥാപിച്ച ദൂരദർശിനിക്കു മുന്നിൽ ഒരു സ്പടികം വച്ച് ഫാ. ആഞ്ചലോ സെക്കി എസ്.ജെ. നമ്മുടെ സൗരയൂഥത്തിന്റെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ വർണ്ണരാജിയെക്കുറിച്ച് അളവുകൾ നടത്തിയത് അദ്ദേഹം പ്രസ്താവനയിൽ ഓർമ്മിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: