പാരീസ് ഉടമ്പടിക്ക് പരിശുദ്ധസിംഹാസനത്തിൻറെ ധാർമ്മിക പിന്തുണ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാലാവസ്ഥയെ അധികരിച്ചുള്ള പാരിസ് ഉടമ്പടിയോട് പരിശുദ്ധസിംഹാസനവും കൂറു പ്രഖ്യാപിച്ചു.
ബുധനാഴ്‌ചയാണ് (06/07/22) പരിശുദ്ധസിംഹാസനം ഒരു പത്രക്കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഉടമ്പടിയുടെ തുടക്കത്തിൽ ഇതിൽ ഒപ്പുവച്ചിട്ടില്ലാത്ത പരിശുദ്ധസിംഹാസനം ഇതിൽ ഒപ്പുവയ്ക്കുകയും ഇതിനു സ്ഥിരീകരണം നല്കുകയും ചെയ്ത നാടുകളോട് രണ്ടാമതൊരു ഘട്ടത്തിൽ ചേരുകയാണ് ചെയ്തിരിക്കുന്നത്.
നമ്മുടെ മാനവികതയ്ക്കും പൊതുഭവനത്തിനും കാലാവസ്ഥവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളോട് ഓരോ നാടും അതിൻറെ കഴിവിനും ഉത്തരവാദിത്വത്തിനുമനുസൃതം ഫലപ്രദമായും പര്യാപ്തമായും സഹകരിക്കാനുള്ള ശ്രമങ്ങൾക്ക് ധാർമ്മിക പിന്തുണയേകുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് പരിശുദ്ധസിംഹാസനം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള പരിശ്രമങ്ങളുടെ പരിണിത ഫലമാണ് പാരീസ് ഉടമ്പടി. 2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത. ഇതിനായി 2020 മുതൽ 10,000 കോടി രൂപ സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കും എന്നാണ് ഉടമ്പടിയില്‍ ഉള്ളത്. 2025ഓടെ ഈ തുക വര്‍ദ്ധിപ്പിക്കും.
പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സന്തുലനാവസ്ഥ നൂറ്റാണ്ടിൻറെ രണ്ടാം പകുതിയോടെ സാദ്ധ്യമാകുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക, ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, ഭൗമതാപനിലയിലെ വര്‍ദ്ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് പാരീസ് ഉടമ്പടിയിലെ പ്രധാന നിർദ്ദേശങ്ങൾ.
പാരിസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിൽ, 2015 ഡിസംബർ 12-നാണ് ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള അന്തിമ കരാറിന് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു. 2020-ലാണ് കരാര്‍ പ്രാബല്യത്തിലായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: