കർദ്ദിനാൾ ക്രായേവ്സ്കി: ‘വലിയ ദുരിതങ്ങൾ ഞാൻ കണ്ടു.’
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
യുദ്ധത്തിൽ തകർന്ന യുക്രെയിനിൽ ഒരിക്കൽ കൂടി സൂര്യൻ ഉദിക്കുമെന്ന് കർദ്ദിനാൾ കോൺറാഡ് ക്രായേവ്സ്കി പ്രത്യാശ പ്രകടിപ്പിച്ചു. ശനിയാഴ്ച കാറിൽ യുക്രെയ്നിൽ നിന്ന് പുറപ്പെടുമ്പോൾ കർദ്ദിനാൾ വത്തിക്കാൻ ന്യൂസിനോടു ടെലിഫോണിൽ സംസാരിച്ചു.
വ്യോമാക്രമണ സൈറണുകളുടെ ശബ്ദവും കൈകളിൽ കുട്ടികളുമായി പലായനം ചെയ്യുന്ന നിരവധി സ്ത്രീകളുടെ ക്ഷീണിതമായ മുഖങ്ങളും കാണാനിടയായി എങ്കിലും ഐക്യദാർഢ്യത്തോടെയും പ്രതീക്ഷയോടെയും മറ്റുള്ളവരുമായി ചേർന്ന് സുവിശേഷഉപവി പ്രവർത്തനം നടത്താൻ കഴിഞ്ഞതായി തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
യുക്രെയ്നിലെ തന്റെ ദൗത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് "നമ്മുടെ സഹോദരങ്ങളെ പിന്തുണയ്ക്കാനും പരിശുദ്ധ പിതാവിന്റെ അനുഗ്രഹം കൊണ്ടെത്തിക്കാനും, അവരോടു അടുത്തിരിക്കാനും, അവരോടൊപ്പം പ്രാർത്ഥിക്കാനും വേണ്ടിയാണ് താൻ യുക്രെയ്നിലേക്ക് പോയതെന്ന ഉത്തരമാണ് നൽകിയത്.
അവിടെ വിവിധ മതനേതാക്കളുമായി ഒരുമിച്ചായിരുന്നുവെന്നും പിന്നെ യുക്രെയ്നിലേക്ക് പോയി എന്നും അദ്ദേഹം പറഞ്ഞു. അവിടെ അഭയാർത്ഥികൾക്ക് സ്വന്തം വീടുകളിൽ അഭയം നൽകിയ നല്ല മനസ്സുള്ള വ്യക്തികൾക്കും യുക്രെയ്നിലെ നിരവധി സന്നദ്ധപ്രവർത്തകർക്കും, നിരവധി ധർമ്മദാതാക്കൾക്കും നന്ദി രേഖപ്പെടുത്തിയെന്നും കർദ്ദിനാൾ പങ്കുവച്ചു.
സഹായ സാമഗ്രികൾ നിറച്ച വലിയ ട്രക്കുകൾ നിരന്തരം കീവിലേക്ക് പോകുന്നു, നൂറു കിലോമീറ്റർ അകലെ വരെ അവ എത്തുന്നുണ്ട് എന്ന് ചൂണ്ടി കാണിച്ച കർദ്ദിനാൾ ഇത് വിശ്വാസത്തിന്റെ ഒരു യാത്രയാണെന്നും ഒരു സുവിശേഷ യാത്രയാണെന്നും യഥാർത്ഥത്തിൽ ഒരു മതപരമായ ദൗത്യമാണെന്നും പങ്കുവച്ചു.
ജനങ്ങളോടുള്ള മൂർത്തമായ അടുപ്പം പ്രകടിപ്പിക്കുന്ന ഒരു യാത്രയാണെന്നും, കീവിലേക്ക് സഹായം എത്തിക്കുന്ന ട്രക്കുകൾക്ക് ഫ്രാൻസിസ് പാപ്പായും സംഭാവന നൽകി എന്നും പറഞ്ഞതിനെ അനുസ്മരിച്ച് കൊണ്ടുള്ള ചോദ്യത്തിന് അവിടെ ധാരാളം സംഭാവനകൾ ഉണ്ടായിരുന്നുവെന്നും, തങ്ങൾ പോകുന്നിടത്തെല്ലാം ചെറിയ രീതിയിൽ പോലും സംഭാവന നൽകിയ ആളുകളുണ്ടായിരുന്നുവെന്നും തീർച്ചയായും, യാത്ര വളരെ വ്യക്തമായ പിന്തുണ പ്രകടിപ്പിച്ചുവെന്നും കർദ്ദിനാൾ ക്രയേവ്സ്കി പങ്കുവച്ചു. എന്നാൽ എല്ലാറ്റിനുമുപരിയായി ജനങ്ങളോടൊപ്പം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആ പ്രദേശത്തെ മേയർമാരും പ്രിഫെക്‌ട്‌മാരും തങ്ങളോടൊപ്പം വന്നിരുന്നു. എയർ റെയ്‌ഡ് സൈറണുകൾ രക്ഷ തേടാൻ മുന്നറിയിപ്പ് നൽകിയിട്ടും അവർ തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി അറിയിച്ചു. തങ്ങൾ പ്രാർത്ഥിക്കുകയും സമീപഭാവിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. കർദ്ദിനാൾ വ്യക്തമാക്കി. ഭാവിയെ കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. പക്ഷേ അതിന് ആയുധങ്ങൾ നിശ്ചലമാക്കപ്പെടണം. അന്ത്യത്തിൽ യുക്രെയ്നിലും സൂര്യൻ ഉദിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഈ യാത്രയിൽ നിങ്ങളെ ഏറ്റവും ആകർഷിച്ച ഒരു വ്യക്തിയെ കുറിച്ചോ, ഒരു കൂടി കാഴ്ച്ചയെ കുറിച്ചോ പങ്കുവയ്ക്കാമോ എന്ന ചോദ്യത്തിന് തന്റെ മനസ്സിലെ ചിത്രങ്ങൾ എപ്പോഴും സ്ത്രീകളാണ്; ഇന്നും പല സ്ത്രീകളും കുട്ടികളുമായി അതിർത്തിയിലേക്ക് പോകുന്നത് താൻ കണ്ടുവെന്നും ഉത്തരം നൽകി. ഇത്രയും ദിവസത്തെ യാത്രയിൽ ആളുകൾ വല്ലാതെ തളർന്നിരിക്കുന്നത് കാണാം. എന്നാൽ മറുവശത്ത്, അവിശ്വസനീയമായ ഈ സ്വീകരണവും സഹായവും നാം അനുഭവിക്കുന്നു. അതുകൊണ്ട് കഷ്ടപ്പാടുകൾക്ക് പുറമെ വലിയ പ്രതീക്ഷയും സ്നേഹവുമുണ്ട് എന്ന് പറയേണ്ടി വരും.
ഈ യാത്രയുടെ സവിശേഷതയായ ഒരു വാക്കോ വാക്യമോ ഉണ്ടോ? താങ്കൾ "വിശ്വാസത്തിന്റെ ആയുധങ്ങളെ" കുറിച്ച് സംസാരിക്കുകയും സമാധാനം, പ്രാർത്ഥന, ഐക്യം എന്നിവയെ പ്രതിധ്വനിപ്പിക്കുന്നതിന് യഥാർത്ഥ ആയുധങ്ങളെ നിശബ്ദമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലതവണ പരാമർശിക്കുകയും ചെയ്തു. താങ്കൾ പങ്കുവയ്ക്കാൻ ശ്രമിച്ച ആശയം ഇതായിരുന്നോ എന്ന ചോദ്യത്തിന് തീർച്ചയായും! പട്ടാളക്കാർക്കും രാജ്യം വിടുന്നവർക്കും പോളിഷ് അതിർത്തിയിലേക്ക് പോകുന്നവർക്കും നൽകാൻ താൽ നിരവധി ജപമാലകൾ കൊണ്ടുവന്നുവെന്നും അവർ ഒരുപാട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എല്ലായിടത്തും പ്രാർത്ഥനയിൽ മുഴുകുന്നുവെന്നും ", ഈ ജപമാലകൾ നിങ്ങളുടെ അടുത്തിരിക്കുന്ന, നിങ്ങൾക്കായി പ്രാർത്ഥിക്കുന്ന പരിശുദ്ധ പിതാവിൽ നിന്നുള്ളതാണ്." എന്ന് പറയുമ്പോൾ ജനങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ കാണാൻ കഴിഞ്ഞതും അദ്ദേഹം വിശദീകരിച്ചു.
താങ്കൾ തിരിച്ചെത്തുമ്പോൾ ഫ്രാൻസിസ് പാപ്പയോടു ആദ്യം പറയുന്ന കാര്യം എന്തായിരിക്കും എന്ന ചോദ്യത്തിന് എനിക്കിതുവരെ അറിയില്ല. ഓരോ ദിവസവും വളരെ വ്യത്യസ്ഥമായിരുന്നുവെന്ന് ഞാൻ പറയണം; ഇന്ന്, വേഗത്തിൽ അഭയം തേടണമെന്ന് മുന്നറിയിപ്പ് നൽകുന്ന സൈറണുകളോടെയാണ് ഉണർന്നത്. അതുകൊണ്ട് ഒരു വശത്ത്, ഒരുപക്ഷേ ഈ കൂടിക്കാഴ്ച്ചകളുടെ സന്തോഷം നിലനിൽക്കുന്നു; മറുവശത്ത്, നിരന്തരമായ ഭയത്തിൽ കഴിയുന്ന ജനങ്ങളുടെ സങ്കടവും നിൽക്കുന്നു. എല്ലാ വിശ്വാസങ്ങളിലുംപ്പെട്ട, വലിയ വിശ്വാസമുള്ള ആളുകളെ താൻ കണ്ടുമുട്ടിയതിനാൽ വളരെയധികം പ്രചോദനം ഉൾക്കൊണ്ടാണ് ഈ രാജ്യം വിടുന്നത്. ഇതും പ്രതീക്ഷ നൽകുന്നു, ഐക്യത്തിനുള്ള ഒരു പ്രത്യാശയാണത്, അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവമില്ലാത്ത റോഡുകൾ വിനാശകരമാണ്
ശനിയാഴ്ച രാവിലെ, കർദ്ദിനാൾ ക്രായേവ്സ്കി, ജനങ്ങളെ സ്വീകരിക്കാൻ ധാരാളം വൈദികർ പ്രവർത്തിക്കുന്ന പോളണ്ടിന്റെ അതിർത്തിയിലുള്ള ലിവിവിനടുത്തുള്ള സോവ്ക്വയിൽ സെന്റ് ലോറൻസ് ഇടവകയിൽ ദിവ്യബലിയർപ്പിച്ചു. പോളിഷ് ഭാഷയിലുള്ള തന്റെ പ്രസംഗത്തിൽ, ഈ യുദ്ധം എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. “കാരണം ദൈവത്തിന്റെ വഴികളിൽ നടക്കാത്തവരുണ്ട്; അവർ അവരുടെ സ്വന്തം വഴികൾ സൃഷ്ടിച്ചു - അത് ശപിക്കപ്പെട്ട വഴികളാണ്, കാരണം ദൈവമില്ലാതെ സൃഷ്ടിക്കപ്പെട്ട വഴികൾ. ദൈവമില്ലാത്ത വഴികൾ എല്ലാവർക്കും വിനാശകരമാണ്, അവയിൽ നടക്കുന്നവരിൽ തുടങ്ങി എല്ലാം നശിപ്പിക്കുന്നു.
എന്ത് സംഭവിച്ചാലും, ബുദ്ധിമുട്ടുകൾക്കിടയിലും സൗന്ദര്യം പ്രദാനം ചെയ്യുന്ന പൂക്കളാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് കർദ്ദിനാൾ ക്രയേവ്സ്കി ഊന്നിപ്പറഞ്ഞു, കാരണം "പുഷ്പങ്ങൾ എല്ലാ അവസരങ്ങളിലും നല്ലതാണ്: ജനനത്തിലും, ആരെങ്കിലും ക്ഷമ ചോദിക്കേണ്ടിവരുമ്പോഴും അല്ലെങ്കിൽ ഒരാൾ സ്നേഹത്തിലായിരിക്കുമ്പോഴും പുഷ്പങ്ങൾ നല്ലതാണ്. എല്ലായ്പ്പോഴും പ്രതീക്ഷയോടെയും ഉറച്ച വിശ്വാസത്തോടെയും മുന്നോട്ട് പോകാൻ അദ്ദേഹം എല്ലാവരേയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: