പൗരോഹിത്യസപ്തതിയുടെ നിറവിൽ ബെനഡിക്ട് എമെറിറ്റസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പൗരോഹിത്യസ്വീകരണത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ.
റോം നഗരത്തിന്റെ രക്ഷാധികാരികളായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ തിരുന്നാൾ ദിനം ജൂൺ 29 നു നടന്ന വിശുദ്ധ ബലിക്കുശേഷം അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയിലൂടെ ഫ്രാൻസിസ് പാപ്പാ നടത്തിയ ത്രികാലജപ പ്രാർത്ഥനയിൽ പങ്കെടുക്കാനായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകരെ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ എമിരറ്റസ് പാപ്പായ്ക്ക് നന്ദി പറഞ്ഞത്.
പ്രിയ പിതാവും സഹോദരനുമായ ബെനഡിക്റ്റ്, അങ്ങയോട് ഞങ്ങളുടെ വാത്സല്യവും നന്ദിയും അടുപ്പവും അറിയിക്കുന്നു. അങ്ങയുടെ വിശ്വസനീയമായ വിശ്വാസസാക്ഷ്യത്തിനും, ദൈവത്തിന്റെ ചക്രവാളങ്ങളിലേക്ക് കണ്ണ് നട്ടുള്ള അങ്ങയുടെ ജീവിതത്തിനും നന്ദി എന്നാണ് ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് പതിനാറാമാനോട് പറഞ്ഞത്.
വത്തിക്കാനിലെ ധ്യാനാത്മക സമൂഹങ്ങൾക്കായുള്ള (contemplative communities) കെട്ടിടത്തിലാണ് ബെനഡിക്ട് പതിനാറാമൻ താമസിക്കുന്നത് എന്നും, റോം രൂപതയുടെ മുൻ മെത്രാൻകൂടിയായ അദ്ദേഹം ഇപ്പോൾ റോം രൂപതയ്ക്കും ആഗോളസഭയ്ക്കും വേണ്ടി പ്രാര്ഥിച്ചാണ് തന്റെ ജീവിതം ചിലവഴിക്കുന്നത് എന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിക്കിച്ചേർത്തു.
1951 ജൂൺ 29 നാണ് ജർമനിയിലെ മ്യൂണിക് (Munich) രൂപതയ്ക്കുവേണ്ടി ജോസഫ് റാറ്റ്സിംഗർ (Joseph Ratzinger) എന്ന ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പാ പുരോഹിതനായി അഭിഷിക്തനായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: