വത്തിക്കാൻ കോടതി വത്തിക്കാൻ കോടതി 

വത്തിക്കാനിൽ കോടതി നടപടിക്രമങ്ങളിൽ ഭേദഗതി!

വത്തിക്കാനിൽ കുറ്റാരോപിതരായ കർദ്ദിനാൾമാരെയും മെത്രാന്മാരെയും വിസ്തരിക്കുന്നതു സംബന്ധിച്ച പുതിയ കോടതി നടപടിക്രമങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർദ്ദിനാളന്മാരെയും മെത്രാന്മാരെയും സംബന്ധിച്ച വത്തിക്കാൻ കോടതി നടപടിക്രമങ്ങളിൽ ചില ഭേദഗതികൾ വരുത്തിക്കൊണ്ട് മാർപ്പാപ്പാ “മോത്തു പ്രോപ്രിയൊ” (Motu proprio) അഥവാ, “സ്വയാധികാരപ്രബോധനം” പുറപ്പെടുവിച്ചു.

കുറ്റാരോപിതരായ കർദ്ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് ഒരു കർദ്ദിനാളിൻറെ അദ്ധ്യക്ഷതയിലുള്ള വത്തിക്കാൻറെ പരമോന്നതി കോടതി (Corte di Cassazone- Court of Cassation)  ആയിരുന്നുവെങ്കിൽ പുതിയ നിബന്ധനയനുസരിച്ച് ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയായിരിക്കും വിസ്താരം നടത്തുക.

എന്നാൽ ഇതിന് പാപ്പായുടെ മുൻകൂർ അനുമതി ലഭിച്ചിരിക്കണം.

 സഭയെ കെട്ടിപ്പടുക്കുകയെന്ന എല്ലാവരുടെയും ഉത്തരവാദിത്വത്തോടു പൊരുത്തപ്പെടാത്ത സവിശേഷാനുകൂല്യങ്ങൾ അനുവദിക്കാതെ,  സഭാംഗങ്ങൾ എല്ലാവരുടെയും സമത്വവും തുല്യ ഔന്നത്യവും പദവിയും കോടതി നടപടികളിൽ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് വത്തിക്കാൻറെ നീതിന്യായവ്യവസ്ഥയിലെ 24-ɔ൦ വകുപ്പ് ഈ മോത്തു പ്രോപ്രിയൊ വഴി റദ്ദു ചെയ്യുന്നതെന്ന് പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്.

ആകയാൽ ഈ ഭേദഗതി സഭാംഗങ്ങളെല്ലാവരുടെയും സമത്വം എന്ന തത്വത്തിൽ അധിഷ്ഠിതമാണ്.

മൂന്നു കർദ്ദിനാളന്മാരും രണ്ടൊ അതിലധികമൊ ന്യായാധിപന്മാരും അടങ്ങിയ വത്തിക്കാൻറെ സുപ്രീം കോടതിയുടെ ഇടപെടലാണ് കുറ്റാരോപിതരായ കർദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും കാര്യത്തിൽ  ഈ  24-ɔ൦ വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നത്.

2020 മാർച്ചിൽ പ്രാബല്യത്തിൽ വന്ന കോടതി നടപടിക്രമമാണ് മാർപ്പാപ്പാ ഭേദഗതി ചെയ്തിരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2021, 12:51